റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 50 മണിക്കൂര്‍വരെ വിദഗ്ദ്ധ ചികിത്സ സൗജന്യമായി നല്‍കാനുള്ള ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണല്ലോ ‘ജന്മഭൂമി’ വാര്‍ത്ത. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്തായാലും ആദ്യം തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണ്. കരയാനോ പിടയാനോ പോലുമാവാതെ കാലും കൈയും ഒടിഞ്ഞ്, തലച്ചോര്‍ ചിന്നിച്ചിതറി എത്രയോ വിലപ്പെട്ട ജീവനുകളാണ് നമ്മുടെ നിരത്തുകളില്‍ പൊലിയുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് വിദഗ്ദ്ധ ചികിത്സയ്ക്ക് മാര്‍ഗ്ഗങ്ങളില്ലാത്ത ഹതഭാഗ്യരായ പാവപ്പെട്ടവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നടപടികള്‍ ഏറെ പ്രയോജനകരമാകും.
സൗജന്യ ചികിത്സ നല്‍കുമെന്നതോടൊപ്പം, കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുവാനുള്ള കര്‍ശന നടപടികളാണ് അടിയന്തരമായി വേണ്ടത്. അതില്ലെന്നതാണ് വസ്തുത. മാത്രമല്ല, വാഹനം ഓടിക്കുന്നവരുടെ മനോഭാവവും മാറേണ്ടതുണ്ട്. ക്ഷമ എന്നൊരു സാധനം ഇവിടെ ഏറെ പേര്‍ക്കും ഇല്ല. ടൂവീലറുകള്‍ ഓടിച്ച് ധിക്കാരപരമായി ട്രാഫിക് ലംഘനങ്ങള്‍ നടത്തുന്ന യുവാക്കളെ ബോധന പരിപാടികള്‍കൊണ്ട് തിരുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടികള്‍ എടുക്കുകയാണ് വേണ്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ കുറവുണ്ടെന്ന് മനസ്സിലാക്കുന്നു. ട്രാഫിക് ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് മോട്ടോര്‍ വാഹനവകുപ്പിലെയും പോലീസിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്.
ബി. സുജാതന്‍, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: