ആഘോഷിക്കപ്പെട്ട ‘ഒക്‌ടോബര്‍ വിപ്ലവം’ നടന്നത് മോസ്‌കോയില്‍ അല്ല. അങ്ങുദൂരെ സാറിസ്റ്റ് റഷ്യയുടെ തലസ്ഥാനമായ, ബാള്‍ട്ടിക് തീരത്തെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലായിരുന്നു-1917കാലത്ത്. പിന്നീട് യൂറോപ്പിനെ ഭയന്ന് ലെനിന്‍ ഇങ്ങോട്ടേക്കു തലസ്ഥാനം മാറ്റുകയായിരുന്നു. ആ ‘വിപ്ലവ’ത്തെ സാധാരണക്കാരന്റെ, തൊഴിലാളിയുടെ, കര്‍ഷകന്റെയൊക്കെ ക്ഷേമത്തിന് ചരിത്രപരമായി അനിവാര്യമായ തിരുത്തല്‍ നടപടി എന്നൊക്കെ വിളിക്കുന്നത് കടുംകൈയാണെന്ന് ചരിത്രകാരന്മാര്‍ പറയും. അവരുടെ ഭാഷയില്‍ ഒരുതരം ‘പട്ടാള അട്ടിമറി’ ആയിരുന്നു അത്. നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ എത്രതവണ ഇത്തരം ‘അട്ടിമറി’കള്‍ നടന്നിരിക്കുന്നു. ഒരുവേള നമുക്ക് മാറി ചിന്തിക്കാമായിരുന്നു, ‘വിപ്ലവ’ത്തിന്റെ തൊട്ടടുത്ത മാസം നടന്ന തെരഞ്ഞെടുപ്പില്‍ ബോള്‍ഷെവിക്കുകള്‍ വിജയിച്ചിരുന്നെങ്കില്‍. അവിടെ സോഷ്യലിസ്റ്റ് വിപ്ലവകാരികളുടെ പാര്‍ട്ടിക്കായിരുന്നു ഗ്രാമീണജനത അന്ന് ഭരിക്കാന്‍ അവകാശം നല്‍കിയത്. വലിയ നഗരങ്ങളായ മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും മാത്രമായിരുന്നു ബോള്‍ഷെവിക്കുകള്‍ക്ക് അല്‍പമെങ്കിലും മേല്‍ക്കൈ ഉണ്ടായിരുന്നത്. വിജയികളായ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ ഭരിക്കാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല, പിന്നീട് തൊണ്ണൂറുവരെ, എട്ടു ദശാബ്ദത്തോളം റഷ്യയില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് അനുവദിക്കയും ചെയ്തില്ല ഈ ഫാഷിസ്റ്റുകള്‍.
ലെനിന്‍ എന്ന സ്വേച്ഛാധിപതി കുടിലമാര്‍ഗങ്ങളില്‍ക്കൂടിയാണ് ഭരണമേറ്റത്. എന്തായാലും, 1918 ആയതോടെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും പൂര്‍ണമായും നിരോധിക്കപ്പെട്ടു. നല്ലകാലത്ത് ബോള്‍ഷെവിക് സഹയാത്രികന്‍ ആയിരുന്ന, റഷ്യന്‍ സിംബലിസ്റ്റ് കവി അലക്‌സാണ്ടര്‍ ബ്ലോക്(1880-1921) 1919ല്‍ എഴുതിയതുപോലെ, ”ലൂസിഫറിന്റെ ചിറകുകളുടെ കനത്ത നിഴല്‍വീണ, അടഞ്ഞ വാതിലുകളുടെയും വലിച്ചിടപ്പെട്ട കര്‍ട്ടനുകളുടെയും മങ്ങിയ ഇരുട്ടില്‍ റഷ്യന്‍ ജനത കഴുകന്മാരാല്‍ പീഡിപ്പിക്കപ്പെടുന്ന ആ ‘ഉരുക്കു’യുഗം.” ആധുനികലോകത്തിലെ ആദ്യത്തെയും, ഏറ്റവുംനീണ്ട കാലം നിലനിന്നതുമായ സ്വേച്ഛാധിപത്യ ഭരണം തുടങ്ങുകയായിരുന്നു. ഇഎംഎസ്സും കെ. ദാമോദരനും ചേര്‍ന്നെഴുതി, 1937-ല്‍ കോഴിക്കോട്ടെ തൊഴിലാളി സംഘം പ്രസിദ്ധീകരിച്ച ‘റഷ്യന്‍ വിപ്ലവം’ എന്ന കൃതിയില്‍ ‘ചുകപ്പുഭീകരഭരണം’ എന്നാണ് ആ ‘സദ്സംരംഭ’ത്തെ പ്രകീര്‍ത്തിച്ചത്. നമ്മള്‍ പുതുതായി ആ വാക്ക് കണ്ടുപിടിച്ചതായി വിചാരിക്കേണ്ടതില്ല.
ഒരുകാലം, ബോള്‍ഷെവിക്കുകളില്‍ രണ്ടാമനും, ലെനിന്റെ വലംകൈയും ആയിരുന്ന ലിയോണ്‍ ട്രോട്‌സ്‌കിയുടെ ഒരു ഗ്രന്ഥംതന്നെയുണ്ട്- ‘കമ്മ്യൂണിസം ആന്റ് ടെററിസം.’ കാള്‍ കൗട്‌സ്‌കിയുടെ അതേപേരിലുള്ള ഒരു ബോള്‍ഷെവിക് വിപ്ലവവിമര്‍ശനകൃതിക്കുള്ള മറുപടിയായാണ് ട്രോട്‌സ്‌കി അതെഴുതുന്നത്. മാര്‍ക്‌സിനും എംഗല്‍സിനുമൊപ്പം ഇരുന്ന് അവരുടെ ദാര്‍ശനികത ഗ്രഹിച്ച, എംഗല്‍സിന്റെ മരണശേഷം യൂറോപ്പിലെ ഏറ്റവും തലയെടുപ്പുള്ള മാര്‍ക്‌സിയന്‍ ദാര്‍ശനികനായി ഘോഷിക്കപ്പെട്ട ആളായിരുന്നു കൗട്‌സ്‌കി. ‘ടെറര്‍ റെജിമന്റ്’ എന്നായിരുന്നു അദ്ദേഹവും ലെനിന്റെ ഭരണകൂടത്തെ വിളിച്ചത്. ലെനിന്‍ പിന്നീട് ‘ദ പ്രോലിറ്റേറിയന്‍ റവല്യൂഷന്‍ ആന്റ് ദി റെനഗേഡ് കൗട്‌സ്‌കി ‘ എന്ന തന്റെ പ്രഖ്യാതമായ കുറിപ്പില്‍ അദ്ദേഹത്തെ ‘കുലംകുത്തി’ (മാര്‍ക്‌സിസ്റ്റ്ചരിത്രത്തിലെ ആദ്യത്തെ കുലംകുത്തി എന്നു വിളിക്കുന്നുണ്ട്). കൗട്‌സ്‌കിക്കു ട്രോട്‌സ്‌കി എഴുതുന്ന വിസ്തൃതമായ മറുപടിയില്‍ നീചമായാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചുവന്ന ഭരണകൂടഭീകരതയുടെ യുക്തിയെ അവതരിപ്പിക്കുന്നത്. ”വിപ്ലവകാരികള്‍, അവര്‍ക്കു മുമ്പിലുള്ള ഏതുമാര്‍ഗത്തിലൂടെയും വിപ്ലവം സാധ്യമാക്കാന്‍ നോക്കണം, അത് സായുധമായാലും, അതിനുമപ്പുറം കിരാതഭീകരതയായാലും.” ഈ മറുപടി ഗ്രന്ഥമാണ് കൊടുംഭീകരനായിരുന്ന സ്റ്റാലിന്‍ ഏറ്റവും കൂടുതല്‍ വായിച്ചിരുന്നതായി കണ്ടെത്തിയത്. സ്റ്റാലിന്റെ മരണശേഷം അദ്ദേഹത്തിന്റെ മേശവലിപ്പില്‍നിന്നും കണ്ടെടുത്ത ഈ കൃതിയുടെ എല്ലാ പുറങ്ങളിലും സ്റ്റാലിന്റെ വക കുറിപ്പുകളും ഉണ്ടായിരുന്നു. ഈ രണ്ടു കൃതികളില്‍ ഏതിലോ ‘ഏതു ക്രൂരമായ വിധത്തിലും വിപ്ലവം നടത്താം’ എന്ന് സ്റ്റാലിന്‍ കുറിച്ചിരുന്നതായി പറയുന്നു.
റഷ്യയുടെ മാത്രമല്ല, ആധുനികജനതയുടെതന്നെ അന്തരാളകാലത്തിന്റെ ആരംഭമായിരുന്നു അത്. നൂറുവര്‍ഷംകൊണ്ട്, പത്തുകോടി പാവം മനുഷ്യരെ, കര്‍ഷകരെ, കലാകാരന്മാരെ, പുരോഹിതരെ വര്‍ഗശത്രുക്കളെന്നും വര്‍ഗവഞ്ചകരെന്നും ആരോപിച്ച് കൊന്നൊടുക്കിയിട്ടും ചോരക്കൊതി തീരാതെ ആ ‘സര്‍ഗധനര്‍’ നമുക്കൊപ്പം ഇന്നും ഉണ്ട്; ഇങ്ങു കണ്ണൂരില്‍ വരെ സക്രിയമായി. ‘റെവലേഷന്‍സ് ഫ്രം റഷ്യന്‍ ആര്‍കൈവ്‌സ്’ എന്ന കൃതിയുടെ തുടക്കത്തില്‍ ജെയിംസ് ബില്ലിംഗ്ടന്‍ എന്ന ഹാര്‍വാഡ് പണ്ഡിതന്‍ കുറച്ചുകൂടി കൃത്യമായി കുറിച്ചതുപോലെ, ‘നിര്‍ദയമായും സക്രിയമായി’.
ഓഷ്‌വിട്‌സ് നാമെല്ലാം അറിയും. നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്. നമ്മുടെ നാട്ടിലെ എല്ലാ മുഖ്യധാരാമാധ്യമങ്ങളും ഒരിക്കലെങ്കിലും എഴുതാതെ പോയിട്ടില്ല, നാസികളുടെ ‘ഫൈനല്‍ സോല്യൂഷനെ’പ്പറ്റി, ഹോളോകോസ്റ്റിനെപ്പറ്റി, ഹിറ്റ്‌ലറെയും ഗീബല്‍സിനെയും പറ്റി. ഗെസ്റ്റപ്പോയെയും ഹിമ്ലറെയും പറ്റി. ന്യൂറംബെര്‍ഗ് ട്രയലിനെപ്പറ്റി. പക്ഷെ, നാം എത്ര എഴുതിക്കണ്ടു, സൈബീരിയന്‍ കൂട്ടക്കൊലയെപ്പറ്റി, ഓഷ്‌വിട്‌സിനുപോലും ‘പ്രചോദന’മായിരുന്നു ഇത്. അവിടെ കൊല്ലപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ – കുറഞ്ഞത് അഞ്ചാറു ലക്ഷം പേരെങ്കിലും- ക്രൂരമായി വധിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ഇടമാണ് സൈബീരിയ. കൊന്നത് ചതുരരായ കമ്മ്യൂണിസ്റ്റുകള്‍ ആയതുകൊണ്ട് അതാരും എഴുതില്ല, പറയില്ല. എഴുതും, എഴുതിഫലിപ്പിക്കും ‘സര്‍വാശ്ലേഷിയായ കമ്മ്യൂണിസ്റ്റ് മാനവികതയുടെ നിറംപിടിപ്പിച്ച വര്‍ണനകള്‍ നിറഞ്ഞ എത്രയെങ്കിലും കഥകളും ഫീച്ചറുകളും! പ്രത്യേകിച്ച് കേരളത്തില്‍. അരാജകവാദിയും ബോള്‍ഷെവിക് വിപ്ലവകാലത്ത് അവരുടെ സഹയാത്രികയുമായിരുന്ന എമ്മാ ഗോള്‍ഡ്മാന്‍, 1923-ല്‍ തന്നെ ‘മൈ ഡിസില്യൂഷന്‍മെന്റ് ഇന്‍ റഷ്യ’ എന്ന കൃതിയില്‍, ഇവരുടെ ജനിതകമായ ഈ ‘പ്രചാരണവിരുത്’ എടുത്തുപറഞ്ഞിട്ടുണ്ട്. തിളങ്ങുന്ന വര്‍ണനകളില്‍, വെറും കടലാസുപുലി മാത്രമായ വിപ്ലവത്തെ മഹത്വവല്‍ക്കരിക്കുന്ന, യാന്ത്രികമായ ഇവരുടെ ‘പരസ്യസംവിധാന മാന്ത്രികത’യെ, അവര്‍ അന്നേ പൊളിച്ചുകാട്ടിയിട്ടുണ്ട്. ബോള്‍ഷെവിക് കവി മയക്കോവ്‌സ്‌കിയുടെ നേതൃത്വത്തില്‍ അവിടെ നടത്തിവന്ന മിഥ്യാപ്രചാരണപരിപാടികളുടെ ആദ്യപാദങ്ങള്‍ കണ്ടതാണ് അവര്‍. ഇംഗ്ലീഷില്‍ ‘അജിറ്റ്-പ്രോപ്’ (agitation & propaganda) എന്ന് പിന്നീടു ലോകം മുഴുവന്‍ മനസ്സിലാക്കിയ, അനുഭവിച്ച, ഇന്നും അനുഭവിക്കുന്ന ആ ‘വിപണനതന്ത്രം’ കലാകാരന്മാരെവച്ച് അവര്‍ അന്നേ വികസിപ്പിച്ചെടുത്തിരുന്നു. വിപ്ലവമെന്ന ഇല്ലാക്കഥയെ മുദ്രാവാക്യസമാനമായ രചനകളാല്‍ കൃത്രിമമായി പ്രകീര്‍ത്തിച്ച്, ലെനിനെ വാനൊട്ടുക്ക് പുകഴ്‌ത്തിപ്പാടിയും, ആടിയും വരച്ചും അലങ്കരിച്ച ട്രെയിനുകളില്‍ കവികളും കലാകാരന്മാരും മത്തരായി രാജ്യം മുഴുവന്‍ വെറുതെ സഞ്ചരിച്ച ആ കാലം, അവരുടെ വാഹനത്തിനു പുറത്ത് റഷ്യ ആഭ്യന്തരയുദ്ധത്തിലായിരുന്നു. അക്കാലം (1917-22) മാത്രം അവിടെ കൊന്നുതള്ളപ്പെട്ടത് എണ്‍പതുലക്ഷം പേര്‍ ആയിരുന്നു. ലെനിന്‍ എന്ന യമനും ട്രോട്‌സ്‌കി എന്ന ചിത്രഗുപ്തനും, ചുവപ്പുസേന എന്ന കിങ്കരന്മാരും ചേര്‍ന്ന് കനലാട്ടം നടത്തുന്നത് അറിയാത്തതുപോലെ ആ പ്രചാരണകലാകാരന്മാര്‍ നടിച്ചു. അവര്‍ പാടിക്കൊണ്ടേ ഇരുന്നു. (ലെനിനെപ്പറ്റി ഒരു മഹാകാവ്യംതന്നെ രചിച്ചിട്ടുണ്ട് മയക്കോവ്‌സ്‌കി).
ലെനിന്റെയും കൂട്ടരുടെയും നരമേധത്തെ തീക്ഷ്ണമായി വിമര്‍ശിച്ചാണ് എമ്മ പിന്നീട് മോഹഭംഗത്തോടെ റഷ്യ വിടുന്നത്. ആക്രാമികവിപ്ലവത്തില്‍ വിശ്വസിക്കുകയും, അത്തരം ഒരു കൊലപാതകശ്രമത്തിന് നീണ്ടകാലം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള എമ്മ, വിപ്ലവശ്രമങ്ങളാല്‍ അമേരിക്കയില്‍നിന്ന് റഷ്യയിലേക്ക് നാടുകടത്തപ്പെട്ട എമ്മ, ബോള്‍ഷെവിക്കുകളുടെ ചെയ്തികളെ അത്രമേല്‍ വെറുക്കണമെങ്കില്‍, ആ പൈശാചികതയുടെ കാളിമ എത്രയാവണം! അവര്‍ മാത്രമല്ല, അന്ന് അമേരിക്കയില്‍ നിന്ന് വിപ്ലവക്കുറ്റവാളിയായി അവര്‍ക്കൊപ്പം അലക്‌സാണ്ടര്‍ ബെര്‍ക്മാന്‍ എന്ന അറിയപ്പെടുന്ന അനാര്‍ക്കിസ്റ്റും നാടുകടത്തപ്പെട്ട് റഷ്യയില്‍ എത്തിയിരുന്നു. അദ്ദേഹത്തിന് അന്ന് ബോള്‍ഷെവിക്ക് ഭരണകൂടം വക ഔദ്യോഗിക വരവേല്‍പ്പു നല്‍കിയിരുന്നു. ‘റെഡ് ബാന്‍ഡിന്റെ’ വിപ്ലവഗീതിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹവും ഒപ്പം നാടുകടത്തപ്പെട്ടവരുടെ സംഘവും ഫിന്നിഷ് അതിര്‍ത്തി കടന്ന് ബാള്‍ട്ടിക് തീരത്തെ ഒരു റഷ്യന്‍ സ്റ്റേഷനില്‍ കാലുകുത്തുന്നത്- 1920 ജനുവരി 20-ന്. അന്ന് അദ്ദേഹത്തിന് വിപ്ലവത്തിന്റെ ‘ഈ ഇളംമണ്ണില്‍ ചുംബിക്കണമെന്നു തോന്നി’യിരുന്നതായി പറഞ്ഞിട്ടുണ്ട്. ”അന്നാണ് എന്റെ ഈ ജീവിതത്തിലെ ഏറ്റവും ഉദാത്തമായ ദിനം” എന്നുവരെ തോന്നിയ അദ്ദേഹം 1921 സപ്തംബര്‍ അവസാനിക്കുമ്പോഴേക്കും സര്‍വവും മടുത്തു നിരാശനായി മടങ്ങാന്‍ തീരുമാനിക്കുന്നു. ഇതുകൂടി അറിയുക, റഷ്യയിലേക്ക് നാടുകടത്തപ്പെടും മുമ്പ്, ഇവര്‍ രണ്ടുപേരും-ബെര്‍ക്മാനും എമ്മയും ചേര്‍ന്ന് ‘ഡിപ്പോര്‍ട്ടേഷന്‍: ഇറ്റ്‌സ് മീനിങ് ആന്റ് മെനസ്’ എന്ന ഒരു പ്രതിഷേധ കൃതി ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കന്‍ ഭരണകൂടം അവരെ നാടുകടത്തുന്നതിന്റെ എല്ലാ അരിശവും തീര്‍ത്ത്, ‘അമേരിക്കന്‍ ജനതയ്‌ക്കുള്ള അവസാനസന്ദേശം’ ആയാണ് അത് എഴുതിയത്. പ്രതീക്ഷയുടെ നാട്ടിലേക്ക് പോകുന്നതിന്റെ ലഹരിയില്‍ ആണ്ടാണ് അവര്‍ ബോള്‍ഷെവിക് നാട്ടില്‍ എത്തുന്നത്. അങ്ങനെ വന്ന അവര്‍ കമ്മ്യുണിസ്റ്റുകളെ ഇത്രമേല്‍ വെറുത്തു നാടുവിടണമെങ്കില്‍, എത്ര ഭീകരമായിരുന്നിരിക്കും അന്ന് സാഹചര്യങ്ങള്‍?
ബെര്‍ക്മാനും ആ പ്രാകൃതഭീകരതയുടെ ചോരത്തുള്ളികള്‍ പറ്റിപ്പിടിച്ച ചില മഹത്തായ കൃതികള്‍ തന്നിട്ടുണ്ട്- ദി ബോള്‍ഷെവിക് മിത്ത്, റഷ്യന്‍ ട്രാജഡി. ഈ കൃതികളുടെ പേരില്‍ത്തന്നെയുണ്ട്, എല്ലാം. ഡയറിക്കുറിപ്പുകളായി ദിനസരി പോലെയാണ് ‘ദി ബോള്‍ഷെവിക് മിത്ത്.’ അത് അവസാനിക്കുന്നത് ഇങ്ങനെയാണ്:
”നരച്ച ദിനങ്ങളാണ് കടന്നുപോകുന്നത്. പ്രതീക്ഷയുടെ അവസാനത്തെ അഗ്‌നിശിഖകളും പൊലിഞ്ഞു. ഒക്ടോബറില്‍ പിറന്ന ആ തുടിപ്പിനെ, ഭീകരതയും സ്വേച്ഛാധിപത്യവും ചേര്‍ന്ന് ഞെരിച്ചുകളഞ്ഞു. വിപ്ലവത്തിന്റെ കാലത്തെ മുദ്രാവാക്യങ്ങള്‍ അസത്യവാക്കുകളായി തീര്‍ന്നിരിക്കുന്നു. അതിന്റെ ആശയങ്ങള്‍ ജനതയുടെ രക്തത്തില്‍ മുങ്ങിപ്പോയിരിക്കുന്നു. ഇന്നലെയുടെ കനത്ത നിശ്വാസം ദശലക്ഷങ്ങളെ മരണത്തിലേക്ക് ശിക്ഷിച്ചിരിക്കുന്നു; ഇന്നിന്റെ നിഴലോ, ഒരു കരിമ്പടം കണക്കെ ഈ ദേശത്തെ മൂടിനില്‍ക്കുന്നു. സ്വേച്ഛാധിപതികള്‍ ജനതയെ അവരുടെ കാല്‍ക്കീഴിലിട്ടു ഞെരിക്കുകയാണ്. വിപ്ലവം മരിച്ചു, അതിന്റെ ആത്മാവ് വന്യതയില്‍ എവിടെയോ നിലവിളിക്കുന്നു.
”ഇത് നിര്‍ണായക സമയമാണ്. ബോള്‍ഷെവിക്കുകളുടെ തനിനിറം ലോകത്തെ കാട്ടാന്‍ പറ്റിയത്. ഈ വെള്ളപൂശിയ ശവകുടീരം പൊളിച്ചുകാട്ടണം. ആഗോളതൊഴിലാളിവര്‍ഗത്തെ ഈ ആഭിചാരമൂര്‍ത്തികള്‍ ചൂഷണംചെയ്തു നശിപ്പിക്കുന്നത് ലോകത്തോട് പറയണം. ഈ ബോള്‍ഷെവിക് മിഥ്യ തകരണം. ഞാന്‍ മടങ്ങട്ടെ.”
















