ഭക്തവത്സലനായ ദേവര്‍ഷി നാരദന്‍ അഷ്ടാംഗയോഗത്തിലൂടെ മനോനിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ഭക്തശ്രേഷ്ഠനായ യുധിഷ്ഠിരന് വിശദീകരിച്ചുകൊടുക്കുന്നു.
ആദ്യം യമത്തിന്റെ പ്രാധാന്യമാണ് പറയുന്നത്. എങ്ങനെയാണ് ധൃതരാഷ്‌ട്രാദികള്‍ വിദുരോപദേശത്താല്‍ യമം പരിശീലിച്ചത്. ആഹാരമുപേക്ഷിക്കലാണ് അവര്‍ ആദ്യം ചെയ്തത്. അതിലൂടെ ആഗ്രഹവും രുചിഭേദചിന്തയും ഇല്ലാതാകുന്നു. എന്റേതാക്കണമെന്ന വിചാരം തെല്ലുമില്ലാതാകുന്നു.
യമത്തിന്റെ ഘടകങ്ങള്‍ അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ്. ആരേയും ദ്രോഹിക്കാതിരിക്കലാണ് അഹിംസ. ഉള്ളതിനെ മാത്രം കാണുന്നതാണ് സത്യം. മറ്റുള്ളവരുടേത് ഒന്നും ആഗ്രഹിക്കാതിരിക്കലാണ് അസ്‌തേയം. മനസ്സിനെ പരബ്രഹ്മത്തില്‍ മാത്രം ചരിപ്പിക്കുന്നതാണ് ബ്രഹ്മചര്യം. ആരില്‍ നിന്നും ഒന്നും സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം. യുധിഷ്ഠിരാ, അങ്ങയുടെ ഇളയച്ഛനായ വിദുരര്‍ (ധര്‍മപുത്രര്‍ക്ക് അച്ഛന്‍ തന്നെയാണ് യമധര്‍മനായ വിദുരര്‍) നല്‍കിയ ധര്‍മോപദേശത്തെ അനുസരിച്ച് ധൃതരാഷ്‌ട്രാദികള്‍ യമം പരിശീലിച്ചു.
ശൗചം, സംതൃപ്തി, തപസ്സ്, സ്വാധ്യായം, ആത്മസമര്‍പ്പണം ഇവയാണ് നിയമം. സപ്തതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്ത് (ശൗചം) സംതൃപ്തിയോടെ അഗ്നിഹോത്രാദികള്‍ തപശ്ചര്യയാക്കി വിദുരോപദേശത്തെ ജ്ഞാനമാക്കി ഈശ്വരസമര്‍പ്പണം ചെയ്ത് അവര്‍ ജീവിക്കുന്നു.
അഷ്ടാംഗയോഗയില്‍ മൂന്നാം അംഗമായ ആസനവും ധൃതരാഷ്‌ട്രാദികള്‍ ശീലിച്ചു. ”ജിതാസനോ ജിതശ്വാസഃ”. പ്രാണവായുവിന്റെ സഞ്ചാരക്രമത്തേയും സങ്കല്‍പത്തിനനുസരിച്ച് നിയന്ത്രിച്ചു (പ്രാണായാമം) പ്രാണശക്തികളെ സ്വാധീനത്തില്‍ വരുത്തി.
തുടര്‍ന്ന് പ്രത്യാഹാരമെന്ന അഞ്ചാം അംഗത്തെ പരിശീലിച്ചു. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍നിന്നും പിന്‍വലിച്ചു. സുന്ദരവസ്തുക്കളെ നോക്കാതായി. ശ്രവ്യസുഖത്തെ ആസ്വദിക്കാതായി. രുചിഭേദം ശ്രദ്ധിക്കാതായി. താലോലിക്കാനോ താലോലിക്കപ്പെടാനോ ആഗ്രഹമില്ലാതായി. പുകഴ്‌ത്തലും പുച്ഛിക്കലും ഒരേ മനസ്സോടെ വീക്ഷിക്കുന്ന അവസ്ഥയായി. ഗന്ധവ്യത്യാസം ശ്രദ്ധിക്കാതായി. എന്റെ ഭൂമി, അന്യ ഭൂമി എന്നീ ചിന്തകളില്ലാതായി. പഞ്ചേന്ദ്രിയങ്ങളും നിയന്ത്രണത്തിലായതോടെ മനസ്സും നിയന്ത്രണത്തിലായി. ”പ്രത്യാഹൃത ഷഡിന്ദ്രിയ” എന്നാണ് ശുകമഹര്‍ഷി വിവരിച്ചിരിക്കുന്നത്.
ധാരണയാണ് ആറാമത്തെ അംഗം,
”ഹരിഭാവനയാ ധ്വസ്തരജഃ സത്വതമോമലഃ”
മനസ്സിനെ ഒരിടത്തുറപ്പിക്കുന്നതാണ് ധാരണ. വിദുരോപദേശമനുസരിച്ച് ധൃതരാഷ്‌ട്രാദികള്‍ മനസ്സിനെ ശ്രീഹരിയില്‍ പ്രതിഷ്ഠിച്ചുറപ്പിച്ചു. അതോടെ മനസ്സിന്റെ ത്രിഗുണങ്ങളും ലയിച്ച് നിര്‍മ്മലമായി. നിര്‍ഗുണമായി.
അടുത്തപടി ധ്യാനമാണ്. മനസ്സിനെ ഹരിയില്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ തുടര്‍ന്ന് ധീയാല്‍ നയിക്കപ്പെടണം. ബുദ്ധിപൂര്‍വം നയിക്കണം. മനസ്സിനെ ഒരു സ്ഥാനത്തുനിര്‍ത്താന്‍ ശീലിച്ചാല്‍, എപ്പോഴെങ്കിലും അതില്‍നിന്നു വ്യതിചലിച്ചാലും തിരിച്ച് അതിലേക്കു തന്നെ മനസ്സ് ഒഴുകിയെത്തു. ഭഗവാനില്‍ ഉറച്ച മനസ്സ് എപ്പോഴെങ്കിലും വിഷയത്തിന്റെ വഴിയില്‍ ചിന്തിച്ചുപോയാലും ബോധപൂര്‍വം തിരിച്ച് ഭഗവാനിലേക്കു തന്നെ നയിക്കപ്പെടും. ഇതാണ് ധ്യാനം. ബാഹ്യകാരണങ്ങള്‍ ഇതിനെ അട്ടിമറിക്കാത്തതായ ഒരവസ്ഥയിലേക്ക് സ്വയം നയിക്കപ്പെടുന്ന മാനസികാവസ്ഥ ധ്യാനത്തിലിരിക്കുന്നവര്‍ക്കുണ്ടാകുന്നു.
ധ്യാനം ആദ്യമാദ്യം സ്ഥൂല വിഷയത്തിലായാലും, ബാഹ്യവിഷയത്തിലായാലും പിന്നീട് സൂക്ഷ്മതലത്തിലേക്കെത്തണം. ബോധപൂര്‍വമല്ലാതെ സംഭവിക്കുന്ന ആദ്യചലനങ്ങള്‍ ധീയാല്‍ ബോധപൂര്‍വമാക്കുക. അപ്പോള്‍ മനസ്സ് സ്വാധീനത്തിലാകും. ഈ ചലനങ്ങള്‍ ബാഹ്യത്തിലല്ല ഉള്ളില്‍ തന്നെയെന്ന് ബോധ്യപ്പെടും. ഇതിലൂടെ ജ്ഞാനം ഉദിക്കും. ഉള്ളിലെ ചലനങ്ങള്‍ തന്നെയെന്നും വ്യക്തമാകും.
ഇത്രയുമാകുമ്പോള്‍ അന്തരാത്മാവിന്റെ മഹിമ ബോധ്യപ്പെടും. അത് ഉള്ളില്‍ പ്രകടമാകും. ഇതാണ് സമാധി. മനസ്സിന്റെ ഈ ചലനങ്ങളെല്ലാം ഉണ്ടാക്കിയത് ബാഹ്യശക്തിയല്ല, ഉള്ളിലിരിക്കുന്ന അന്തരാത്മാവുതന്നെയെന്ന് വ്യക്തമായിക്കഴിയുമ്പോള്‍, ആ അന്തരാത്മാവും ഞാനും വ്യത്യസ്തരല്ലെന്ന് പ്രകടമാകും. ആ സമബുദ്ധിയാണ് സമാധി. കര്‍മവാസനകളാകുന്ന എല്ലാ വിത്തുകളും ഇതോടെ നശിക്കും.
”വിജ്ഞാനാത്മനിസംയോജ്യ ക്ഷേത്രജ്ഞേ പ്രവിലാപ്യ തം
ബ്രഹ്മണ്യാത്മാനമാധാരേ ഘടാംബരമിവാംബരേ
ധ്വസ്തമായാഗുണോദര്‍ക്കോ
നിരുദ്ധകരണാശയഃ
നിവര്‍ത്തിതാളഖിലാളഹാര
ആസ്‌തേ സ്ഥാണുരിവാചലഃ”
മനസ്സും ബുദ്ധിയും ചേര്‍ന്ന് ക്ഷേത്രജ്ഞനായ ആത്മാവില്‍ ലയിപ്പിച്ചിട്ട് അതിനെ പരമാശ്രയമായ ബ്രഹ്മത്തില്‍ ലയിപ്പിക്കണം. കുടത്തിനുള്ളിലുള്ള ആകാശത്തെ കുടം തുറന്നോ പൊട്ടിച്ചോ ബാഹ്യാകാശത്തില്‍ ലയിപ്പിക്കുന്നതുപോലെ. മായാഗുണഫലങ്ങളായ എല്ലാ വാസനകളേയും വിട്ട് എല്ലാത്തില്‍നിന്നും നിവര്‍ത്തിതനായിട്ട് ഭഗവാനില്‍ തന്നെ ഉറപ്പിച്ച് വേറിട്ട അന്തക്കരണങ്ങളൊന്നുമില്ലാതെ ഒരവസ്ഥയില്‍ ധൃതരാഷ്‌ട്രാദികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
അതുകൊണ്ട് ഹേ യുധിഷ്ഠിരാ, നീ അവരെക്കുറിച്ചൊന്നും ആലോചിച്ച് വിഷമിക്കേണ്ട. ധൃതരാഷ്‌ട്രാദികളുടെ സദ്ഗതികണ്ട് ആശ്ചര്യപ്പെട്ട് ഹര്‍ഷശോകങ്ങള്‍ ഇടകലര്‍ന്നാവും വിദുരരുടെ തീര്‍ത്ഥയാത്ര തുടരുക എന്ന് നീ തിരിച്ചറിഞ്ഞാലും.
















