ഇന്നത്തെ കുട്ടികള്‍ പലതരം മാനസിക സമ്മര്‍ദ്ദത്തിന് വിധേയരാകുന്നുണ്ട്. രക്ഷിതാക്കളുടെ അമിത പ്രതീക്ഷയും, അധ്യാപകരുടെ പഠിപ്പിക്കാനുള്ള അച്ചടക്കവും അവര്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു. സമ്മര്‍ദ്ദം സഹിക്കവയ്യാതെ കുട്ടികള്‍ ആത്മഹത്യാ മുനമ്പിലെത്തുന്നതും ആത്മഹത്യ ചെയ്യുന്നതും ഇന്ന് നിത്യസംഭവമാണ്. ഇപ്പോള്‍ ഇതിന് വാര്‍ത്താ പ്രാധാന്യം പോലും ഇല്ലാതായിരിക്കുന്നു.
‘യുനെസ്‌കോ’ നടത്തിയ ഒരു പഠനത്തിലും ഇക്കാലത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ പോലുള്ള ഏര്‍പ്പാടുകളും, സ്‌കൂളില്‍നിന്നുള്ള ഗൃഹപാഠവും എല്ലാം ശ്രമകരമാകുന്നുവെന്നും, അവരില്‍ ആത്മഹത്യാ പ്രവണത സൃഷ്ടിക്കപ്പെടുന്നുവെന്നും പറയുന്നു. അടുത്തിടെ കൊല്ലത്തെ ഒരു സ്‌കൂളില്‍ ഗൗരി എന്ന പെണ്‍കുട്ടി സ്‌കൂളിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത് രണ്ട് അദ്ധ്യാപികമാരുടെ സമ്മര്‍ദ്ദം മൂലമാണത്രെ. ഈ അദ്ധ്യാപികമാര്‍ ഇപ്പോള്‍ ഒളിവിലാണ്.
ഇന്ന് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ പ്രായം 15-29 നും ഇടയ്‌ക്കാണ്. നിരാശ, പരീക്ഷാ തോല്‍വിയും മറ്റും വിദ്യാര്‍ത്ഥികളെ വിഷാദരോഗത്തിനുപോലും അടിമയാക്കുന്നു. പ്ലസ്ടുവില്‍ ക്ലാസ് മാത്രമല്ല, റാങ്കും വേണമെന്നാണ് രക്ഷിതാക്കള്‍ ശഠിക്കുന്നത്. സ്‌കൂളുകാരാകട്ടെ തങ്ങളുടെ സ്‌കൂളില്‍ ഫുള്‍ പാസ് ആണെന്നും, ഇത്ര ഫസ്റ്റ് ക്ലാസ് ഉണ്ടെന്നും മറ്റും മേനിപറയാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ സമ്മര്‍ദ്ദമാണോ പരീക്ഷാ സമയത്തും ഫലം വരുമ്പോഴും മറ്റും ആത്മഹത്യകള്‍ വര്‍ധിക്കുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരുകാലത്ത് കേരളത്തില്‍ ഫലം വരുന്ന ദിവസം കുട്ടികളുടെ ആത്മഹത്യകള്‍ കണ്ടമാനം വര്‍ധിച്ചിരുന്നു. സ്‌കൂളുകളില്‍ കൗണ്‍സലിങ് സംവിധാനം വന്നതിനുശേഷമാണ് ഇതിന്റെ ഗ്രാഫ് താഴ്ന്നത്. പക്ഷേ ഇന്നും ആത്മഹത്യകള്‍ അപൂര്‍വമല്ല.
ഇന്ത്യയുടെ പഠനരീതിതന്നെ പാഠങ്ങള്‍ കാണാതെ പഠിക്കുക എന്നാണല്ലോ. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കൂടുതല്‍ സമയം പഠിത്തത്തിന് ചെലവിടേണ്ടിവരുന്നു. ബാല്യവും കൗമാരവും കളിച്ചുല്ലസിക്കാനുള്ള സമയമാണ്. ഇതാണ് ഇന്ന് കുട്ടികള്‍ക്ക് നഷ്ടമാകുന്നത്. പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷകളും കഠിനമായതിനാല്‍ അത്യധ്വാനം വേണ്ടിവരുന്നു.
കുട്ടികളുടെ നിലവാരം വിലയിരുത്തുന്നത് അവര്‍ക്ക് പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. സ്വഭാവമഹിമ കണക്കിലെടുക്കുന്നില്ല. കുട്ടികള്‍ക്ക് വിനോദം അന്യമാകുകയാണ്. ഇന്ന് രക്ഷിതാക്കള്‍ അവരെ ടിവി കാണുന്നതില്‍നിന്നുപോലും വിലക്കുന്നു. പഠിക്കാനാണ് ഉദ്‌ബോധനം. ഇന്ന് 66 ശതമാനം കുട്ടികളും പറയുന്നത് രക്ഷിതാക്കള്‍ തങ്ങളില്‍ പഠിക്കാന്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ്.
അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ദിവസന്തോറും ആറു വിദ്യാര്‍ത്ഥികളെങ്കിലും ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. രക്ഷിതാക്കളുടെ സമ്മര്‍ദ്ദം അവരില്‍ തോല്‍വിഭയവും അപമാനഭാരവും അടിച്ചേല്‍പ്പിക്കുന്നു. എല്ലാ വിഷയത്തിലും കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന രക്ഷിതാക്കളുമുണ്ട്. മൂന്ന് ട്യൂഷന്‍ ടീച്ചര്‍മാരുള്ള കുട്ടികളുണ്ടത്രെ! സ്‌കൂള്‍ വിട്ടാലും ട്യൂഷന്‍ പഠനം. അപ്പോള്‍ ബാല്യമെവിടെ? കൗമാരമെവിടെ?
സ്‌കൂളില്‍നിന്ന് മോശം റിപ്പോര്‍ട്ട് കാര്‍ഡ് ലഭിക്കുമോ എന്ന പേടിയും വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യാ പ്രവണത സൃഷ്ടിക്കുന്നു. സീലിങ് ഫാനില്‍ തൂങ്ങിയും, ഓടുന്ന ട്രെയിനിന്റെ മുന്നില്‍ ചാടിയും മറ്റും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു. ഒന്നിലധികം ആത്മഹത്യകള്‍ മറ്റുകുട്ടികളെ അതിന് പ്രേരിപ്പിക്കുന്നതായി കരുതപ്പെടുന്നു.
പഠനം ഉപേക്ഷിക്കുന്ന കുട്ടികളും ഇന്ന് വര്‍ധിക്കുകയാണ്. ‘ബിസിനസ് സ്റ്റാന്റേര്‍ഡ്’ എന്ന പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം വര്‍ഷംതോറും 50,000 കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്നു. 19 വയസ്സിനു താഴെയുള്ള കൗമാര ആത്മഹത്യകള്‍ 14.5 ശതമാനമാണത്രെ. പെണ്‍കുട്ടികള്‍ക്ക് ഭയം അവര്‍ തോറ്റാല്‍ തങ്ങളെ ആരും വിവാഹം കഴിക്കില്ല എന്നാണ്. അവരുടെ അന്തിമലക്ഷ്യം വിവാഹം എന്നാണല്ലോ രക്ഷിതാക്കള്‍ പഠിപ്പിച്ചിട്ടുള്ളത്. പഠിച്ചത് ഓര്‍മ്മ കിട്ടാന്‍ ഇന്ന് ‘മെമ്മറി പില്‍സ്’ കഴിക്കുന്ന കുട്ടികളുമുണ്ട്.
2006-ല്‍ മുംബൈയില്‍ നടന്ന ഒരു പഠനവും കുട്ടികളുടെ ഏറ്റവും വലിയ ഭയം പരീക്ഷകളാണെന്ന് കണ്ടെത്തുകയുണ്ടായി. ഉയര്‍ന്ന മാര്‍ക്കുണ്ടെങ്കിലേ ജീവിത വിജയം നേടാനാവൂ എന്ന് വിശ്വസിക്കുന്ന രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കാന്‍ എന്തുത്യാഗവും സഹിക്കാന്‍ തയ്യാറാകുന്നു. ഇതെല്ലാം എഴുതുമ്പോള്‍ ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തുപോകുന്നു. എനിക്ക് സ്‌കൂളിലേക്ക് മൂന്നുമൈല്‍ അങ്ങോട്ടും, മൂന്നുമൈല്‍ ഇങ്ങോട്ടും നടക്കണമായിരുന്നു. ആരോഗ്യവതിയല്ലാത്ത എനിക്ക് ക്ഷീണം കാരണം പഠിക്കാന്‍ സാധ്യമായിരുന്നില്ല.
പക്ഷെ ഞാന്‍ ഒരു ക്ലാസിലും തോറ്റിട്ടില്ല. അപ്പോള്‍ എന്റെ അമ്മ അഭിമാനത്തോടെ എല്ലാവരോടും പറയും- ”എന്റെ ലീല ഒരു ക്ലാസിലും തോറ്റിട്ടില്ല.” എന്നോടും അമ്മ പറയാറ് മോള്‍ തോല്‍ക്കാതിരുന്നാല്‍ മതി എന്നായിരുന്നു. അതിനാല്‍ ഇത്തരം സമ്മര്‍ദ്ദം എന്തെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല.
ഇന്ത്യയിലാണ് ഏറ്റവും വലിയ വിദ്യാര്‍ത്ഥി ആത്മഹത്യാ നിരക്ക്. 2015 ലെ എന്‍സിആര്‍ബി പഠനം പറയുന്നതും ഒരു വിദ്യാര്‍ത്ഥി വീതം ഓരോ മണിക്കൂറിലും രാജ്യത്ത് ആത്മഹത്യ ചെയ്യുന്നുവെന്നാണ്. 2015 ല്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ 8934 ആയിരുന്നു. അഞ്ചുകൊല്ലത്തില്‍ 39775 കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഇത് ആത്മഹത്യാ ശ്രമം നടത്തുന്നവരെ ഉള്‍പ്പെടുത്താതെയാണ്. അതും നല്ലൊരു ശതമാനം വരും. ഒരു റിപ്പോര്‍ട്ടുപ്രകാരം 2015 ല്‍ തമിഴ്‌നാട്ടില്‍ 955, മഹാരാഷ്‌ട്രയില്‍ 1250 എന്നിങ്ങനെ കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന് പറയുന്നു. എല്ലാവരും ദരിദ്ര പശ്ചാത്തലത്തില്‍നിന്നുള്ളവരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുന്നത് നിരാശാബോധം ചര്‍ച്ചാ വിഷയമാകണമെന്നും, കുട്ടികള്‍ സ്വയം സഹായിക്കാന്‍ പഠിക്കണമെന്നുമാണ്. മാനസികാരോഗ്യ വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അങ്ങനെയായാല്‍ കുട്ടികള്‍ക്ക് ആത്മധൈര്യം ലഭിക്കും.
നല്ലപോലെ പഠിക്കാനുള്ളതിന്റെ പേരിലുള്ള അമിതസമ്മര്‍ദ്ദം കുട്ടികള്‍ നിയന്ത്രിക്കേണ്ടതാണ്. പക്ഷേ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടിയുടെ വിജയം ആത്മപ്രശംസയ്‌ക്കുള്ള വകയാണ്. ഈ വര്‍ഷവും ടിവിയില്‍ പ്രൊഫഷണല്‍ കോളജില്‍ ചേരാനുള്ള കുട്ടികളുടെ നീണ്ടനിര നാം കണ്ടതാണല്ലോ. കുട്ടികള്‍ രക്ഷിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഠിനശ്രമം നടത്തി പരാജയപ്പെടുമ്പോഴാണ് ആത്മഹത്യകളില്‍ അഭയംതേടുന്നത്.
ഇത്രയധികം സമ്മര്‍ദ്ദം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം ചിന്തിക്കാന്‍ സമയമില്ല. ഇന്നത്തെ കുട്ടികള്‍ക്ക് ‘വിശകലനം’ എന്ന വാക്കിന്റെ അര്‍ത്ഥംപോലും അറിയില്ല. പിന്നെയല്ലേ സ്വയം വിശകലനം.
ഈ പശ്ചാത്തലത്തിലും പാലായില്‍ നടന്ന ഇക്കഴിഞ്ഞ സ്‌കൂള്‍ ഗെയിംസില്‍ നല്ല പ്രകടനം പല സ്‌കൂളുകളും കാഴ്ചവച്ചു എന്നത് വിസ്മരിക്കുന്നില്ല. ആ ഭാഗ്യവാന്മാരായ കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും വിവേകവും വിവേചന ബുദ്ധിയുമുള്ളവരായിരുന്നിരിക്കണം. കുട്ടികള്‍ കളികളില്‍ തിളങ്ങി റെക്കോര്‍ഡ് നേടുമ്പോള്‍ അത് രക്ഷിതാക്കള്‍ക്കും സ്‌കൂളിനും അഭിമാനമാണ്. അതുകൊണ്ട് കളികളില്‍ തിളങ്ങുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇപ്പോള്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലും അഡ്മിഷന്‍ ലഭ്യമാണല്ലോ.
ഇന്ന് വിദ്യാഭ്യാസം ആത്മഹര്‍ഷമല്ല, അഗ്നിപരീക്ഷയാണ്. അതാണ് ആത്മഹത്യകള്‍ പെരുകാന്‍ കാരണം. ഇതിനിടെ കോളജുകളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ശരിയാണ്, സമരമല്ല പഠിപ്പാണ് പ്രധാനം. ചില വിദ്യാര്‍ത്ഥി സംഘടനകള്‍ കമ്യൂണിസ്റ്റാചാര്യന്‍ ലെനിനില്‍ ഊറ്റംകൊള്ളുന്നവരാണല്ലോ. പഠിക്കുക എന്നതാണ് ഒന്നാമതും രണ്ടാമതും മൂന്നാമതും വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്വമെന്ന് ലെനിന്‍ പറഞ്ഞത് ഇക്കൂട്ടര്‍ മറന്നുപോകുന്നു.
















