കാട്ടാക്കട: താളംതെറ്റിയ മനസില്‍ നിറയെ സംഗീതം. സ്വന്തമായി ചെണ്ടയില്ലാത്തതിനാല്‍ തടിപ്പെട്ടിയില്‍ താളവട്ടം തീര്‍ക്കുന്ന വിരലുകള്‍. കിളളി വെട്ടുവിളവീട്ടില്‍ രാജേഷ്-ലീന ദമ്പതികളുടെ മകന്‍ ഗോവിന്ദ് (13) വാദ്യകല പഠിച്ചിട്ടില്ല. പക്ഷേ ഈ ഭിന്നശേഷിക്കാരന്‍ കൊട്ടിപ്പാടുന്നത് ആരെയും അദ്ഭുതപ്പെടുത്തും. കഴിഞ്ഞദിവസം ഗോവിന്ദിന്റെ കഴിവുകള്‍ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട പല്ലാവൂര്‍ അപ്പുമാരാരുടെ വളര്‍ത്തുമകനും വാദ്യകുലപതിയുമായ ഡോ പ്രകാശന്‍ പഴമ്പാലക്കോട് ഗോവിന്ദിന് പുത്തന്‍ ചെണ്ട സമ്മാനിച്ചു.
ഇന്നലെ ഗോവിന്ദിന്റെ വീട്ടിലെത്തിയാണ് പഴമ്പാലക്കോട് ചെണ്ട നല്‍കി അനുഗ്രഹിച്ചത്. ഗോവിന്ദിന്റെ സ്വപ്‌നമായിരുന്നു ഒരു ചെണ്ട സ്വന്തമാക്കുക എന്നത്. തടിപ്പെട്ടിയില്‍ നിന്നുള്ള താളങ്ങളുടെ പെരുമഴക്കാലമായിരുന്നു ഇതുവരെ വെട്ടുവിള വീട്ടില്‍ നിന്ന് നിലയ്‌ക്കാതെ കേട്ടിരുന്നത്. ഇനിയത് ചെണ്ടയിലെ ദ്രുതതാളമാകും.
ചെണ്ട, തബല, മൃദംഗം തുടങ്ങി പലതരം വാദ്യങ്ങളുടെ ശബ്ദങ്ങള്‍ ഗോവിന്ദ് തടിയിലും കല്ലിലുമാണ് ഇന്നലെ വരെ കൊട്ടിപ്പാടിയിരുന്നത്. റേഡിയോയില്‍ കേള്‍ക്കുന്ന സിനിമാ ഗാനങ്ങളുടെ പശ്ചാത്തല സംഗീതത്തിനനുസരിച്ച് തടിപ്പെട്ടിയില്‍ ഗോവിന്ദിന്റെ വിരലുകളും താളമിടുമായിരുന്നു. നേരിയ പിഴവു പോലുമില്ലാതെ. വാദ്യോപകരണങ്ങള്‍ കണ്ടിട്ടുള്ളതല്ലാതെ കൈകൊണ്ട് തൊടാനായിട്ടില്ല ഈ ഭിന്നശേഷിക്കാരന്.
ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് മകന് ഒരു ചെണ്ട വാങ്ങി നല്‍കാന്‍ മോഹിച്ചിരുന്നു. പക്ഷേ പകലന്തിയോളം മുച്ചക്രമുരുട്ടിയാല്‍ കിട്ടുന്ന തുച്ഛവരുമാനം കുടുംബം പുലര്‍ത്താനും ഗോവിന്ദിന്റെ ചികിത്സയ്‌ക്കും പലപ്പോഴും തികയാറില്ല. അതുകൊണ്ടു തന്നെ മോഹങ്ങള്‍ക്ക് അവധി നല്‍കുകയായിരുന്നു. പരിഭവിക്കാനറിയാത്ത ഗോവിന്ദ് തടിയിലും കല്ലിലും താളവട്ടം തീര്‍ത്ത് തന്റെ കലാവിരുത് പ്രകടിപ്പിച്ചു. ജനിച്ച് ഒരു വയസ് തികയുമ്പോഴാണ് ഗോവിന്ദില്‍ അസ്വാഭാവിക മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നെ പല ആശുപത്രികളിലായി ചികിത്സ. ഒടുവില്‍ തലച്ചോറിലെ നാഡികള്‍ക്കുണ്ടായ ക്ഷതമാണ് ഗോവിന്ദിന്റെ മനസിനെ മയക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവനില്‍ ഓര്‍മകള്‍ മായാനിടയുണ്ടെന്നും കണ്ടെത്തി.
എന്നാല്‍ വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തുകയാണ് ഇന്ന് ഗോവിന്ദ്. പഴയ കാര്യങ്ങള്‍ മനസില്‍ കൂട്ടിവയ്‌ക്കാനുള്ള കഴിവ് ഗോവിന്ദിനുണ്ട്. മറ്റാരെക്കാളുമേറെ. ഒരിക്കല്‍ കാണുന്നവരെ കാലങ്ങള്‍ കഴിഞ്ഞാലും മറക്കില്ല, ഒരുസിനിമ ഒരു തവണ കണ്ടാല്‍ അതിലെ ഓരോ സന്ദര്‍ഭങ്ങളും ഓര്‍ത്തെടുത്ത് പറയും, മാത്രവുമല്ല ഏത് വസ്തുവിന്റെ പേര് മലയാളത്തില്‍ ചോദിച്ചാലും അതിന്റെ ഇംഗ്ലീഷ് നാമവും സ്‌പെല്ലിംഗും ഗോവിന്ദിന് കാണാപാഠം. വിസ്മയങ്ങളും കൗതുകങ്ങളും നിറഞ്ഞ ഗോവിന്ദ് നാട്ടുകാര്‍ക്കും അദ്ഭുതമാണ്.
















