കേരളത്തിലെ ജനസുരക്ഷയും ജനജീവിതവും താറുമാറാക്കിയ സിപിഎം ഇടതുമുന്നണി നേതൃത്വം അത് വീണ്ടെടുക്കാനുള്ള എളുപ്പവഴിയായിട്ടായിരിക്കാം പഞ്ചനക്ഷത്ര പരിപാടിയായ ജനജാഗ്രതാ യാത്രയ്‌ക്ക് കോടിയേരിയുടെയും കാനത്തിന്റെയും നേതൃത്വത്തില്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കേരള രാഷ്‌ട്രീയത്തിലെ വലിയേട്ടനെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് എത്രയോ വട്ടം കേരള ഭരണം ലഭിക്കുകയുണ്ടായി. തുടക്കംതന്നെ അവരായിരുന്നല്ലോ? ഇപ്പോള്‍ ഭരിക്കുന്നതും സിപിഎം. എന്നിട്ടെന്തേ ഇതുവരെ ജനസുരക്ഷയും ജനജാഗ്രതയും ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല.
100 വര്‍ഷം ഭരിച്ചാലും കേരളത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനോ, പരിഹാരം നിര്‍ദ്ദേശിക്കാന്‍ പോലുമോ ഇവര്‍ക്കാവില്ല. കാരണം ഭരണവൈകല്യംകൊണ്ടും പിടിപ്പുകേടുകൊണ്ടും കേരളത്തെ മലീമസമാക്കിയതില്‍ മുഖ്യപങ്ക് ഇവര്‍ക്കുതന്നെയാണ്. എന്നിട്ടിപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നാസിക്‌ഡോള്‍ കൊട്ടിച്ച് ആള്‍ക്കാരെ കൂട്ടിയതുകൊണ്ടു കഴിയില്ല.
അധികാരം നഷ്ടപ്പെട്ടാല്‍ ഭരണപക്ഷത്തിന് പാദസേവ ചെയ്യുവാന്‍ മാത്രമറിയുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍. പ്രതികരണശേഷി നഷ്ടപ്പെട്ട പ്രതിപക്ഷമാണവര്‍. ആശയമോ ആദര്‍ശമോ കൈമുതലില്ലാത്ത ജനക്കൂട്ടമായി അവര്‍ മാറി. കേരള രാഷ്‌ട്രീയത്തിലും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും അഴിമതിയുടെ കറുത്ത അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ഇവര്‍ എത്ര ‘പടയൊരുക്കം’ നടത്തിയാലും ഒരു തിരിച്ചുവരവ് അസാധ്യമാണ്. അടിമുടി അഴിമതിയുടെ കറപുരണ്ട പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാകാം ചെന്നിത്തലയുടെ ഈ പടയൊരുക്കം.
60 വര്‍ഷം പിന്നിട്ട കേരള സംസ്ഥാനം അടിസ്ഥാനപരമായി എല്ലാ കാര്യങ്ങളിലും ഗുജറാത്തുപോലെയുള്ള ഇതരസംസ്ഥാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നും വളരെയധികം പിന്നിലാണ്. ശ്രദ്ധേയമായ വികസനമൊന്നും അവകാശപ്പെടാനില്ലാതെ നമുക്ക് പാഴായിപ്പോയത് സാമ്പത്തിക, സാംസ്‌ക്കാരിക, സാമൂഹിക, കാര്‍ഷിക, വ്യവസായ കലണ്ടറുകളുടെ 60 വര്‍ഷമാണ്.
ഗാന്ധിജിയുടെ മാസ്മരിക പ്രഭാവത്തിലും തണലിലും അധികാരത്തിലേറിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വന്തം മകളെ പ്രധാനമന്ത്രി പദവിയിലെത്തിക്കണം എന്നുള്ള ആഗ്രഹം രാഷ്‌ട്രസേവനം എന്ന മഹാലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ മരണാനന്തരം സഹതാപത്തിന്റെ തണലില്‍ ഇന്ത്യയുടെ ചൂടും ചൂരും മണവും ഗുണവും ഹൃദയത്തുടിപ്പും അറിയില്ലാതിരുന്ന രാജീവ്ഗാന്ധിക്കും സാധാരണക്കാരന്റെ മനസ്സ് വായിക്കാനായില്ല. പിടിപ്പുകേടിന്റെ പര്യായമായിരുന്ന രാജീവ്ഗാന്ധിക്കുശേഷം ഒരിക്കല്‍കൂടി ജനം കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ചു. സോണിയയുടെ കരങ്ങളിലെ പാവയായി മന്‍മോഹന്‍സിങ് പത്ത് വര്‍ഷം ഭരിച്ചു. രാഷ്‌ട്രീയ തിരിച്ചറിവ് തൊട്ടുതീണ്ടിയിട്ടില്ലാത്ത, സോണിയയുടെയും എ.കെ. ആന്റണിയുടെയും നിഴലായി കഴിയുന്ന രാഹുല്‍ഗാന്ധിക്ക് ഇന്ത്യാമഹാരാജ്യം പോയിട്ട്, ഇന്ത്യയിലെ ഒരു പഞ്ചായത്ത് ഭരിക്കുവാനുള്ള യോഗ്യതയോ കഴിവോ ഇല്ല: അതിന്റെ പിന്‍തുടര്‍ച്ചക്കാരായ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയും ഗ്രൂപ്പ് രസായനത്തില്‍ മുങ്ങി തകര്‍ന്നടിഞ്ഞു കഴിഞ്ഞു. ഇനിയൊരു പടയൊരുക്കത്തിലൂടെ പ്രസ്ഥാനത്തെ വീണ്ടെടുക്കാനുള്ള യൗവനം അവര്‍ക്ക് ബാക്കിയില്ല.
ലോകം കീഴടക്കി ചുവന്ന സൂര്യന്റെ ഉദയം കണിക്കാണാന്‍ കൊതിച്ച വിപ്ലവ പ്രസ്ഥാനത്തിന്റെ തകര്‍ച്ച ഈ നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്. ആഗോളതലത്തില്‍ തകര്‍ന്നടിഞ്ഞ വൈരുദ്ധ്യാത്മക ഭൗതികവാദം, മാലിന്യക്കൂമ്പാരംപോലെ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഈ കൊച്ചുകേരളത്തില്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. അതിനെ തുടച്ചുനീക്കി ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. അഴുക്കു ചാലിലൂടെ നമ്മെ 60 വര്‍ഷം നയിച്ച ഇരുമുന്നണികള്‍ക്കുമെതിരെ മാറ്റത്തിന്റെ കാഹളം മുഴക്കി കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര ആത്മവിശ്വാസം പകര്‍ന്നുനല്‍കുകയുണ്ടായി. ജനരക്ഷാ യാത്രയുടെ വിജയംകണ്ട് വിറളിപിടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും സഹകരണത്തോടെ യാത്ര നടത്തുമ്പോള്‍ നാം ചില സത്യങ്ങള്‍കൂടി ഓര്‍ക്കേണ്ടതുണ്ട്.
1956 കാലഘട്ടത്തില്‍ കേരളത്തിന്റെ സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയുടെ രണ്ട് ഇരട്ടിയായിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ശിശുമരണനിരക്ക് ദേശീയ ശരാശരിയുടെ പകുതിയും, ആരോഗ്യ വികസനരംഗങ്ങളില്‍ നമ്മള്‍ ഒന്നാം സ്ഥാനത്തുമായിരുന്നു. നമ്മുടെ വരുമാനത്തിന്റെ 55 ശതമാനത്തോളം കാര്‍ഷിക മേഖലയില്‍നിന്ന് ലഭിക്കുകയും, ഉള്‍നാടന്‍ ജലഗതാഗതത്തെ നമ്മള്‍ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഉന്നത നിലവാരത്തിലുള്ള റോഡുകള്‍ നമ്മുടെ അഭിമാനമായിരുന്നു. കന്യാകുമാരി മുതല്‍ തിരുവനന്തപുരം വരെയുള്ള കോണ്‍ക്രീറ്റ് റോഡ് ഇന്ത്യയിലെതന്നെ ഏറ്റവും നീളമുള്ള ഒന്നായിരുന്നു.
കാര്‍ഷിക വിളകളുടെ കേളീരംഗമായിരുന്ന ഇവിടം. നാളികേരം, കുരുമുളക്, കശുവണ്ടി, ഏലം, അടയ്‌ക്ക, മരച്ചീനി, ഏത്തക്കുല, ചേന, കാച്ചില്‍, ചേമ്പ്, ഇഞ്ചി, കിഴങ്ങ് തുടങ്ങി അനവധി കാര്‍ഷിക വിളകളുടെ കുത്തകയുമുണ്ടായിരുന്നു. അതുമൂലം വിദേശനാണ്യം നേടിതരുന്നതില്‍ കേരളത്തിന് മുഖ്യപങ്ക് വഹിക്കുവാന്‍ കഴിഞ്ഞു. 60 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ ആളോഹരി കടം നാല്‍പ്പത്തി അയ്യായിരം രൂപയും, പൊതുകടം ഏകദേശം രണ്ട് ലക്ഷം കോടി രൂപയുമാണെന്ന് സാമ്പത്തിക സര്‍വ്വേ കണക്കുകള്‍ സൂചിപ്പിക്കുന്നു. 50% കുടുംബങ്ങളും അര്‍ദ്ധപട്ടിണിയിലും കടക്കെണിയിലും അകപ്പെട്ടിരിക്കുന്നു. കാര്‍ഷികമേഖലതകര്‍ന്നടിഞ്ഞെന്ന് മാത്രമല്ല, 80% കര്‍ഷകരും ജപ്തി ഭീഷണിയിലുമാണ്.
നമ്മള്‍ സാക്ഷരകേരളമെന്ന് വീമ്പുപറയുമ്പോഴും പ്രാഥമിക വിദ്യാഭ്യാസ നിലവാരത്തില്‍ കേരളത്തിന്റെ സ്ഥാനം ഇരുപതാണെന്ന് നാം അറിയണം. ഗണിത പഠനത്തിന്റെ നിലവാരത്തില്‍ നമുക്ക് ഒന്‍പതാം സ്ഥാനമാണ്. മാതൃഭാഷാസ്‌നേഹം അനിവാര്യമാണെന്ന് അടിസ്ഥാനപ്പെടുത്തുമ്പോഴും, സംസ്ഥാന പാഠ്യപദ്ധതിയില്‍ പഠിക്കുന്ന കുട്ടികളുടെ ഭാഷാ പരിജ്ഞാന കണക്കുകള്‍ നമ്മെ നണംകെടുത്തുന്നു. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കുപോലും മലയാളം എഴുതാന്‍ അറിയില്ലത്രേ. പാഠപുസ്തക വിരോധികള്‍ നാടുഭരിക്കുമ്പോള്‍ സാക്ഷര കേരളം നിരക്ഷര കേരളമായതില്‍ അത്ഭുതമില്ലല്ലോ.
തൊഴിലാളി സ്‌നേഹം നാവിന്‍തുമ്പില്‍ വഴിഞ്ഞൊഴുകുന്ന പ്രസ്ഥാനം സംഘടിത സമരത്തിലൂടെ കേരളത്തില്‍ അടച്ചുപൂട്ടിയ വ്യവസായങ്ങള്‍ എത്രയെന്ന് കണക്കെടുക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്- 125 എണ്ണം. ഇതില്‍ 82 എണ്ണവും നഷ്ടത്തിലാണ്. ഇവയുടെ കടം ഏതാണ്ട് 170 കോടിയോളം വരുമ്പോള്‍ ഗുജറാത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭം 2500 കോടിയോളമാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇവിടെ അടച്ചുപൂട്ടിയത് 16 പൊതുമേഖലാ സ്ഥാപനങ്ങളാണ്.
പാരിസ്ഥിതിക ചൂഷണംകൊണ്ട് സംസ്ഥാനത്തിന്റെ നിലനില്‍പ്പുതന്നെ അപകടാവസ്ഥയിലാണ്.
അധികാരത്തിന്റെ മറവിലിരുന്ന് പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും സ്വാര്‍ത്ഥ താല്‍പ്പര്യത്തിനനുസരിച്ച് വ്യാപകമായി നികത്തിയതുമൂലം ഭൂഗര്‍ഭ ജലസ്രോതസ്സ് 75ശതമാനം കുറഞ്ഞു. ഇരിപ്പൂ നിലങ്ങളില്‍ പൊന്‍കതിര്‍ വിളയിച്ച വയലേലകള്‍ നമുക്ക് നഷ്ടപ്പെടുത്തിയതിലും മുഖ്യപങ്ക് സിപിഎമ്മിനാണ്. ഇന്ന് അന്നത്തിനായി അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ലോറിയുടെ ഇരമ്പലിനായി നാം കാതോര്‍ക്കുന്നു. കുടിവെള്ളത്തിന്റെ കാര്യവും ദയനീയമാണ്. 71 ശതമാനം ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത സംസ്ഥാനമായി കേരളം മാറി. നമ്മുടെ കുടിവെള്ളത്തില്‍ ഏതാണ്ട് 75 ശതമാനത്തോളം രാസമാലിന്യങ്ങളും കോളിഫോം ബാക്ടീരിയായും, എന്തിന് മനുഷ്യവിസര്‍ജ്യംപോലും കലര്‍ന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സ്വകാര്യ കുത്തുകകള്‍ക്ക് മൂന്നരലക്ഷം ഏക്കറോളം സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് പതിച്ച് നല്‍കിയപ്പോള്‍ ഭൂരഹിതരും ഭവനരഹിതരും ആയവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലായി. തലചായ്‌ക്കാന്‍ ഇത്തിരി മണ്ണ് ചോദിക്കുന്നവരെ ആട്ടിപ്പുറത്താക്കുന്നു. മത്സ്യത്തൊഴിലാളികളും വനവാസി സമൂഹവും ദളിതരും പിന്നാക്കക്കാരും ഇപ്പോഴും ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണ്. അരിപ്പയിലേയും ചെങ്ങറയിലേയും ഗവിയിലേയും ആറളത്തേയും വയനാട്ടിലേയും ഭൂരഹിതരുടെയും ഭവനരഹിതരായവരുടെയും അതിജീവനസമരത്തെ ഇരുമുന്നണികളും നാളിതുവരെ കണ്ടില്ലെന്ന് നടിക്കുകയാണ്.
തകര്‍ന്നടിഞ്ഞ തൊഴില്‍മേഖലയില്‍ തൊഴിലില്ലായ്‌മാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. ഇവിടെ രണ്ട് ലക്ഷത്തോളം പേര്‍ തൊഴിലില്ലായ്‌മാ വേതനം കൈപ്പറ്റുന്നുണ്ട്. 36 ലക്ഷത്തോളം പേരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ഊഴം കാത്തിരിക്കുന്നത്. ഇങ്ങനെ എല്ലാത്തരത്തിലും ദുരിതപൂര്‍ണ്ണമായ ഭരണം കാഴ്ചവയ്‌ക്കുകയും അശാന്തിയുടെ കരിനിഴല്‍ പരത്തുകയും ചെയ്തവരുടെ പ്രതിനിധികളായ കോടിയേരിയും കാനവും ചെന്നിത്തലയും നടത്തുന്ന യാത്രകള്‍ എന്തിനെന്ന് അണികള്‍തന്നെ ചോദിക്കുന്നെങ്കില്‍ അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലല്ലോ.
















