തിരുവനന്തപുരം: ശബരിമലയില്‍ കയറാമെന്ന് കോടതി വിധിച്ചാലും ഈശ്വരവിശ്വാസമുള്ള ചെറുപ്പക്കാരായ സഹോദരിമാര്‍ കയറരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഹിന്ദു ധര്‍മപരിഷത്തിന്റെ ഏഴാമത് ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്വാഗതസംഘ രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വസിക്കുന്ന മതത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള അവസരം ഒരുക്കേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് നട്ടെല്ലു നിവര്‍ത്തി പറയാനും അത് നേടാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഏകീക്യതവും ഏകീകരണവുമെല്ലാം ഒരേപോലെ ആകണമെന്നും ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ആരാധന നടത്താനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. സനാതനധര്‍മത്തിന് വലിയ വെല്ലുവിളികള്‍ നേരിടുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തിന് വേണ്ടി അര്‍ച്ചന ചെയ്യാന്‍ തയ്യാറായ പൂക്കളാണ് നാമെന്ന് ചിന്തിച്ചാല്‍ ഹിന്ദു മഹാസമ്മേളനം വന്‍ വിജയമാക്കാന്‍ സാധിക്കുമെന്ന് ഹിന്ദു ധര്‍മപരിഷത്ത് ജനറല്‍ സെക്രട്ടറി എം. ഗോപാല്‍ പറഞ്ഞു.
2018 ജനുവരി 11 മുതല്‍ മാര്‍ച്ച് 25 വരെയാണ് ഹിന്ദു മഹാസമ്മേളനം. ജനുവരി 11 മുതല്‍ 17 വരെ അയ്യപ്പദര്‍ശനം പരിപാടിയും സംഘടിപ്പിക്കും. കേരളത്തിന് പുറത്തുനിന്ന് വരുന്ന അയ്യപ്പന്‍മാരെ ഉള്‍പ്പെടുത്തുന്നതാണ് അയ്യപ്പദര്‍ശനം. സംഘാടകസമിതി ചെയര്‍മാനായി ഡോ പ്രതീപ് ജ്യോതിയെയും ജനറല്‍ കണ്‍വീനറായി എ.കെ.എന്‍. അരുണിനെയും തെരഞ്ഞെടുത്തു. രക്ഷാധികാരിയായി ഒ. രാജഗോപാല്‍ എംഎല്‍എ, അയ്യപ്പന്‍നായര്‍, അയ്യപ്പന്‍പിള്ള എന്നിവരെയും വര്‍ക്കിംഗ് ചെയര്‍മാനായി പി. അശോക്കുമാര്‍, കെ.രാജശേഖരന്‍,എസ്. രതീഷ് എന്നിവരെയും തെരഞ്ഞെടുത്തു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ഭദ്രദീപം തെളിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. രഞ്ജിത്ത് കാര്‍ത്തികേയന്‍, ദിനേശ് പണിക്കര്‍, അയ്യപ്പന്‍പിള്ള, കെ. രാജശേഖരന്‍, പ്രദീപ് ജ്യോതി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
















