നികുതിവെട്ടിപ്പ് നടത്തി സ്വരൂപിക്കുന്ന കള്ളപ്പണം കൂടുതലും ഉപയോഗപ്പെടുത്തുന്നത് ഭൂമി, സ്വര്‍ണ്ണം, ഊഹക്കച്ചവടം തുടങ്ങിയ നിക്ഷേപങ്ങളിലാണ്. രാജ്യത്തെ ഉല്‍പാദനമേഖലകളില്‍ നിര്‍ണ്ണായകമായ അസംഘടിതമേഖലയുടെയും സവിശേഷത നിയന്ത്രണമില്ലാത്ത ലാഭമാണ്. സ്‌കില്‍ഡും അണ്‍സ്‌കില്‍ഡുമായ തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അസംഘടിതമേഖലയിലെ പല തൊഴിലിലും ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് അവര്‍ക്ക് ലഭിക്കാറില്ല. അസംഘടിതമേഖലയായതിനാല്‍ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ വേതനത്തിന് വിലപേശാന്‍ അവര്‍ തയ്യാറാകില്ല. ഏറ്റവും കൂടുതല്‍ അദ്ധ്വാന ചൂഷണം നിലനില്‍ക്കുന്ന മേഖലയാണിത്. ഡിമോണിറ്റൈസേഷന്‍ ഈ മേഖലയിലെ കള്ളപ്പണവിനിയോഗത്തിന് ചില നിയന്ത്രണങ്ങള്‍ സൃഷ്ടിച്ചു.
കള്ളപ്പണക്കാര്‍ ബോധപൂര്‍വ്വം ഉല്‍പാദനം മന്ദീഭവിപ്പിക്കുകമൂലം കൂറെയൊക്കെ ഉല്‍പാദന മാന്ദ്യവും തൊഴില്‍രാഹിത്യവും സംജാതമായി. ഇതിനാല്‍ ആഭ്യന്തര ഉല്‍പാദന സൂചികയിലും നേരിയ ഇടിവുണ്ടായി. പക്ഷേ ഇനിയും കള്ളപ്പണവും കള്ളനോട്ടും നയിക്കുന്ന സമാന്തര സമ്പദ്ഘടനയ്‌ക്ക് നിലനിക്കാനാവില്ല. കള്ളപ്പണവിരുദ്ധദിനം എങ്ങനെയാണ് ജനങ്ങളെ അധിക്ഷേപിക്കലാക്കുന്നത്? ജനങ്ങള്‍ കള്ളന്മാരല്ല, എന്നാല്‍ സമൂഹത്തില്‍ കള്ളന്മാരും കുറ്റവാളികളുമുണ്ട്. അതുകൊണ്ടാണല്ലോ നമ്മുടെ പോലീസും കോടതിയും ക്രിമിനല്‍ നിയമങ്ങളും അനിവാര്യമായി വരുന്നത്.
രാഹുല്‍ ഗാന്ധിക്ക് കള്ളന്മാരേയും ജനങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തവിധം അന്ധത ബാധിച്ചിരിക്കുന്നു. അല്ലെങ്കില്‍ അദ്ദേഹം ഇപ്പോള്‍ വാദിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയല്ല, കള്ളപ്പണക്കാരുടേയും ചൂഷകരുടേയും പിന്തുണ നേടുന്നതിനാണ്. ഇതാണ് കോണ്‍ഗ്രസ്സിനേയും ബിജെപിയേയും വ്യത്യസ്തമാക്കുന്നതും പ്രധാനമന്ത്രി മോദിയെ ജനപക്ഷത്ത് നിര്‍ത്തുന്നതും.
കെ.ഗുപ്തന്‍
കപിക്കാട്ട്, കോട്ടയം
മലയാളം സര്‍വകലാശാലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം
അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പു നിലവില്‍ വന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ തീരെ പരിമിതമാണ്. യുജിസി അനുശാസിക്കുന്ന യോഗ്യതകളുള്ള ഒരാളെ അവിടെ വിസിയായി നിയമിക്കാത്തതാണ് പരാജയങ്ങള്‍ക്ക് പ്രധാനകാരണം. വളരെ പ്രതീക്ഷകളോടെ സ്ഥാപിച്ച ഈ സര്‍വകലാശാലയെ നാളിതുവരെ യുജിസി അംഗീകരിച്ചിട്ടില്ല. തന്മൂലം യുജിസിയുടെ ഗ്രാന്റുലഭിക്കുന്നില്ല. വിസിയുടെ യോഗ്യതയാണ് പ്രശ്‌നം.
റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ജയകുമാറിനെ സര്‍വീസില്‍ നിന്നുവിരമിച്ച ഉടനെതന്നെ ഇവിടെ വിസിയായി നിയമിച്ചു. അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഈ സര്‍വകലാശാല നടത്തുന്ന പുതിയ കോഴ്‌സുകള്‍ക്കൊന്നുംതന്നെ സര്‍ക്കാരിന്റെയും പബ്ലിക് സര്‍വീസ് കമ്മീഷന്റെയും അംഗീകാരം ലഭിച്ചിട്ടില്ലയെന്നത് ഒരു ന്യൂനതയാണ്. നിയമസഭയുടെ വിഷയനിര്‍ണയ സമിതിയും പബ്ലിക് സര്‍വീസ് കമ്മിഷനും അംഗീകരിച്ചാലേ വിവിധ വകുപ്പുകളിലുണ്ടാകുന്ന തസ്തികകളുടെ അടിസ്ഥാനയോഗ്യതകളായി അംഗീകരിക്കുന്ന സ്‌പെഷ്യല്‍ റൂള്‍സില്‍പ്പെടുത്തി സര്‍ക്കാരിന് ഉത്തരവിറക്കാന്‍ കഴിയുകയുള്ളൂ.
ഔദ്യോഗിക ഭാഷ മലയാളമാക്കല്‍ നടപടികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുകയോ, അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഈ സര്‍വകലാശാല ചെയ്തിട്ടില്ല. നമ്മുടെ ഭാഷയ്‌ക്ക് 2013ല്‍ ശ്രേഷ്ഠഭാഷാ പദവിലഭിച്ചു. അത് നേടിയെടുക്കാന്‍ വേണ്ടിയും ഈ സര്‍വകലാശാല പ്രവര്‍ത്തിച്ചിട്ടില്ല. ഈ സര്‍വകാലാശാല ഇപ്പോള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ള എംബിഎ കോഴ്‌സ് തികച്ചും അനാവശ്യമാണ്. ഈ കോഴ്‌സിന് ഭാഷയുടെ വളര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല.
ഇപ്പോള്‍തന്നെ സര്‍വകലാശാലകള്‍ നേരിട്ടും അഫിലിയേറ്റഡ് കോളേജുകള്‍ വഴിയും, വിദൂരവിദ്യാഭ്യാസത്തിലൂടെയും നടത്തിവരുന്ന എംബിഎ കോഴ്‌സ് സര്‍വസാധാരണമാണ്. ബിടെക് ബിരുദധാരികളെപ്പോലെ രൂക്ഷമായ തൊഴിലില്ലായ്‌മ അനുഭവിക്കുന്ന വിഭാഗമാണ് എംബിഎക്കാര്‍. ഈ സര്‍വകലാശാലനടത്തിവരുന്ന സാമൂഹ്യക്ഷേമ പരിപാടികള്‍ക്കും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനും പ്രസക്തി തീരെയില്ല. കാരണം സാമൂഹ്യക്ഷേമ വകുപ്പും സാമൂഹ്യക്ഷേമ ബോര്‍ഡും, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനായി കോളേജുകള്‍ ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപാനങ്ങളും പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം.
മലയാളഭാഷയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്‌ക്കും, ഔദ്യോഗികഭാഷ മലയാളമാക്കല്‍ നടപടികള്‍ക്കും ഊന്നല്‍ നല്‍കി മലയാളികളുടെ സാംസ്‌കാരികോന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലയാണിത്. യുജിസി അനുശാസിക്കുന്ന യോഗ്യതകളുള്ള, ഭരണനൈപുണ്യമുള്ള ഭാഷാ വിദഗ്ധനെ വൈസ് ചാന്‍സലറായി നിയമിച്ച് മലയാളം സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതാണ്.
അഡ്വ.പി.കെ.ശങ്കരന്‍കുട്ടി
കഴക്കൂട്ടം, തിരുവനന്തപുരം
















