ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശനവും വഴിപാടും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിനിടയാക്കിയെന്നും, അത് ജാഗ്രതക്കുറവുമൂലം സംഭവിച്ചതാണെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ഈ അവസരത്തില്‍ ഒരു ഓഷോ ഫലിതം ഓര്‍മവരുന്നു.
റഷ്യയില്‍ ശൂന്യാകാശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ആഘോഷവേളയില്‍ സഞ്ചാരിയെ റഷ്യന്‍ പ്രസിഡന്റ് ബ്രഷ്‌നേവ് തന്റെ സ്വകാര്യമുറിയിലേക്ക് വിളിച്ചുവരുത്തി സല്‍ക്കരിച്ചു- ഇതിനിടയില്‍ ആകാംക്ഷാപൂര്‍വ്വം ബ്രഷ്‌നേവ് ചോദിച്ചു-
”സഖാവെ, നിങ്ങളുടെ യാത്രയില്‍ എപ്പോഴെങ്കിലും ദൈവത്തെ കണ്ടുമുട്ടിയോ?”
അപ്രതീക്ഷിത ചോദ്യത്തില്‍ പകച്ചുപോയ സഞ്ചാരി പറഞ്ഞു, ”ക്ഷമിക്കണം, സഖാവെ, ഞാന്‍ ദൈവത്തെ കണ്ടു.”
ബ്രഷ്‌നേവ് ”താങ്കള്‍ ദൈവത്തെ കാണുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഇക്കാര്യം നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി. പുറത്ത് ഒരാളോടും പറയരുത്. നമ്മള്‍ കമ്മ്യൂണിസ്റ്റുകാരല്ലെ?”
റഷ്യന്‍ വിപ്ലവത്തിനുശേഷം, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്റ്റാലിന്റെ ചുകപ്പുസേനയാല്‍ കമ്മ്യൂണിസം നിര്‍ബന്ധപൂര്‍വ്വം സ്വീകരിക്കേണ്ടിവന്നതും, ഭൂമിയുടെ മൂന്നിലൊന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂടെ കടന്നുപോയതും ചരിത്രത്തിന്റെ ഭാഗം.കമ്യൂണിസം സമഗ്രാധിപത്യമായപ്പോള്‍ യൂറോകമ്മ്യൂണിസം രൂപംപ്രാപിച്ചതും, അതുവഴി ലോകത്തെമ്പാടുമുള്ള സോഷ്യല്‍ ഡമോക്രാറ്റുകള്‍ കമ്മ്യൂണിസത്തിന്റെ കടുത്ത വിമര്‍ശകരായതും മറ്റൊരു ചരിത്രം!
ഇന്ത്യയില്‍ സോഷ്യലിസ്റ്റ് ആചാര്യനായ റാംമനോഹര്‍ ലോഹ്യ കമ്മ്യൂണിസത്തെ ഈ ഘട്ടത്തില്‍ വിലയിരുത്തിയത് ഇപ്രകാരം: കമ്മ്യൂണിസം = സോഷ്യലിസം – ജനാധിപത്യം + അധികാര കേന്ദ്രീകരണം + ആഭ്യന്തരയുദ്ധം + റഷ്യ.
1930 കളില്‍ റഷ്യന്‍ സ്വാധീനത്താല്‍ ഇന്ത്യയില്‍ രൂപപ്പെട്ട അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്‌ട്രീയ നിലപാട് എപ്പോഴും മാറ്റിക്കൊണ്ടിരിക്കുക പതിവായിരുന്നു. മഹാത്മാഗാന്ധിയുടെ സമരങ്ങളെ പുച്ഛിച്ചുകൊണ്ട് ”ഗാന്ധി എന്താക്കി, ഇന്ത്യ മാന്തി പുണ്ണാക്കി” എന്നും സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള അവരുടെ അന്നത്തെ മുദ്രാവാക്യം
”നമ്മുടെ നേതാവല്ലീ ചെറ്റ
ജപ്പാന്‍കാരുടെ ചെരുപ്പുനക്കി” എന്നായിരുന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദികളെന്ന് നടിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അതിന്റെ ആരംഭദശ തൊട്ടേ ഇന്ത്യന്‍ സാഹചര്യം വിലയിരുത്തുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം രൂപകല്‍പ്പന ചെയ്ത കാള്‍ മാര്‍ക്‌സ് തന്നെ ഇന്ത്യന്‍ സമൂഹത്തെ (ഏഷ്യന്‍ എന്ന സംജ്ഞ) വിലയിരുത്തിയത് ഒരു പ്രത്യേക വീക്ഷണകോണിലൂടെയാണ്- പാരമ്പര്യത്തിലും ആത്മീയതയിലും അഭിരമിച്ച് ജീവിച്ചുപോന്ന സമൂഹമാണ് ഇന്ത്യയിലേത്.
ആദിമസംസ്‌കാരങ്ങളായ മെസോപൊട്ടോമിയന്‍, ഈജിപ്ത്യന്‍, ചൈനീസ് എന്നിവയെല്ലാം കാലാന്തരത്തില്‍ കടപുഴകി തല്‍സ്ഥാനങ്ങളില്‍ നേര്‍വിപരീതമായ ജീവിതരീതിയും സാമൂഹ്യ സംസ്‌കാരവും വന്നു. എന്നാല്‍ സൈന്ധവ സംസ്‌കാരം സഹസ്രാബ്ദങ്ങള്‍ നിരവധി കഴിഞ്ഞെങ്കിലും മുന്നേറുന്ന കാഴ്ചയാണ് ഇന്ത്യയില്‍.
അത് പ്രകൃതിക്ക് അനുസൃതമായതുകൊണ്ട് ഒഴുക്കിന് ചിലപ്പോഴൊക്കെ തടസ്സം സൃഷ്ടിക്കുന്ന ശക്തികളുണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം തട്ടിമാറ്റി മുന്നേറുന്നതായിട്ടാണ് കാണുന്നത്.
മാര്‍ക്‌സിസം-ലെനിനിസം സിദ്ധാന്തത്തിന്റെ അടിസ്ഥാനമായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ആത്മീയത എന്നതിനെ തീര്‍ത്തും അംഗീകരിക്കുന്നില്ല. പക്ഷേ ഇന്ത്യന്‍ സാഹചര്യത്തില്‍ ബഹുസ്വരത മുഖമുദ്രയാക്കിയ ഹിന്ദുമതത്തിന്റെ നേരെ മാത്രമേ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ അപ്പോസ്തലന്മാരായ സിപിഎം കൊമ്പുകോര്‍ക്കുന്നുള്ളൂ. സെമറ്റിക് മതവിഭാഗങ്ങളായ ക്രൈസ്തവ-ഇസ്ലാം മതവിശ്വാസികളായ സിപിഎമ്മുകാര്‍ക്ക് രണ്ടു തോണിയിലും കാല്‍വച്ച് പള്ളിയില്‍ പോകാനും, ഹജ്ജ് ചെയ്യാനും കുമ്പസാരിക്കാനും വത്തിക്കാനില്‍ പോയി പോപ്പില്‍നിന്നും ആശീര്‍വാദം വാങ്ങുന്നതിനും വിലക്കുകളൊന്നുമില്ല. സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ മുസ്ലിം മതവിശ്വാസികള്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടാകില്ല.
കാലാകാലങ്ങൡ കേരളത്തില്‍ ശ്രീകൃഷ്ണജയന്തി കൊണ്ടാടുമ്പോള്‍, അതിന്റെ ജനകീയ പങ്കാളിത്തത്തില്‍ ദുരമൂത്ത സിപിഎം, ആ ദിവസംതന്നെ ‘അസംസ്‌കാരിക ഘോഷയാത്ര’ കൊണ്ടുപിടിച്ച് തുടങ്ങി. എത്രയോ കാലമായി വിജയദശമി ദിനത്തില്‍ ഹൈന്ദവ വിഭാഗത്തില്‍പ്പെട്ടവര്‍, കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കുന്ന പതിവ് നിലനില്‍ക്കുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് തലതൊട്ടപ്പനായ വി.എസ്. അച്യുതാനന്ദന്‍ കുട്ടിക്ക് ഹരിശ്രീ എഴുതിയതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തൊരതിശയമെ, കമ്മ്യൂണിസ്റ്റുകളും ഹരിശ്രീ കുറിക്കുകയോ!
പാരമ്പര്യത്തിലധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് സിപിഎം നേതാക്കളുടെ പേരുകളും. അച്യുതാനന്ദനും വിജയനും ബാലകൃഷ്ണനും സീതാറാമും മറ്റും അങ്ങനെ വന്നു ഭവിച്ചതാണ്.
കൂപമണ്ഡൂകങ്ങളായ സിപിഎം നേതാക്കള്‍ ഹൈന്ദവികത എന്ന വന്‍ശൈലത്തെ വെറുതെ കല്ലെറിഞ്ഞ് വശംകെടേണ്ട. അതിനെ മുച്ചൂടും നശിപ്പിക്കാന്‍ സഹസ്രാബ്ദങ്ങളായി ശ്രമിച്ച് പരാജയമടഞ്ഞ ചരിത്രമാണുള്ളത്.
















