വടകരയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അടുത്ത വീട്ടിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ശാന്തിനികേതന്‍ എന്ന പേരില്‍ എടോടി ജംഗ്ഷനില്‍ ആശുപത്രി നടത്തുകയായിരുന്നു പുനത്തില്‍. സാധാരണക്കാരായ ധാരാളം രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തി. ആരോഗ്യത്തെക്കുറിച്ച് ഏറെ ശ്രദ്ധയുള്ള ആളായിരുന്നു പുനത്തില്‍. വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ പുനത്തില്‍ എന്നെയും വിളിക്കും. അപ്പോഴൊക്കെ ധാരാളം കഥകള്‍ എന്നോടു പറഞ്ഞു. പഴയ കഥകളും മനസ്സിലുള്ള കഥകളും. പുനത്തിലിന്റെ വീട്ടില്‍ വച്ചാണ് മലയാള സാഹിത്യ രംഗത്തെ പ്രമുഖരെ ഞാനാദ്യമായി കാണുന്നത്. എം.ടിയും കോവിലനും ഒഎന്‍വിയും മാടമ്പും… അങ്ങനെ ഏറെപ്പേര
യാത്രാപ്രിയനായിരുന്നു പുനത്തില്‍. എന്റെ സാഹിത്യ യാത്രകള്‍ ഏറെയും പുനത്തിലിനൊപ്പമായിരുന്നു. പലയിടങ്ങളിലും പുനത്തില്‍ യാത്രക്ക് കൂട്ടായി ചേര്‍ത്തു. കയ്യില്‍ ചുവന്ന കല്ലുള്ള മോതിരം പുനത്തിലിന് ഏറെ ഇഷ്ടമായിരുന്നു. സ്മാരകശിലകളിലെ പൂക്കോയ തങ്ങള്‍ സമ്മാനിച്ചതാണ് ആ മോതിരമെന്നായിരുന്നു പുനത്തില്‍ പറഞ്ഞത്. മന്ത്രവാദത്തിലും ഏറെ വിശ്വാസമുണ്ടായിരുന്നു.
നന്നായി എഴുതുമ്പോഴും പുസ്തകങ്ങള്‍ക്ക് നല്ല തലക്കെട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പുനത്തില്‍ പരാജയമായിരുന്നു. സ്മാരക ശിലകള്‍ എന്ന നോവലിന് പുനത്തില്‍ ആദ്യം നല്‍കിയ പേര് മീസാന്‍ കല്ലുകള്‍ എന്നായിരുന്നു. എം.ടി ആണ് ആ പുസ്തകത്തിന്റെ പേര് മാറ്റിയത്. സംഗീതത്തോടും സിനിമയോടും ഏറെ ഭ്രമമായിരുന്നു പുനത്തിലിന്. മരുന്ന് എന്ന നോവലില്‍ ഒരു ഗാനസന്ദര്‍ഭം എഴുതേണ്ടി വന്നപ്പോള്‍ ഓര്‍മ്മയിലെത്താത്ത ആ പാട്ടിനെക്കുറിച്ച് എന്നോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ കത്തി എന്ന കഥ സിനിമയായി. പള്ളിക്കര വി.പി. മുഹമ്മദും എം.ബി. ശ്രീനിവാസനുമൊക്കെയായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സ്മാരകശിലകളുടെ ഒരു ബാഗം സിനിമയായിട്ടുണ്ട്. വി. ടി. മുരളി ഇതില്‍ പാടി.
ടി. പത്മനാഭനുമായുള്ള കോടതി വ്യവഹാരത്തില്‍ ഞാനായിരുന്നു സാക്ഷി പറയേണ്ടിവന്നത്. ആദ്യമായി കോടതിയില്‍ കയറേണ്ടിവന്നതും അപ്പോഴായിരുന്നു. നിരവധി തവണ പത്മനാഭന് കോടതിയില്‍ ഹാജരാകേണ്ടി വന്നു. എന്നാല്‍ പുനത്തില്‍ കോടതിയിലെത്തിയില്ല. കേസ് കോടതി തള്ളി.
സാഹിത്യരംഗത്തെ ആധുനികതയുടെ വക്താവായി ചെറുപ്പത്തിലേ വിവാദങ്ങള്‍ സൃഷ്ടിച്ച പുനത്തില്‍ തന്റെ കാസര്‍കോട് പ്രസംഗത്തിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അനുഭവങ്ങളുടെ നെരിപ്പോടില്‍ നിന്നാണ് അദ്ദേഹം തന്റെ വെളിപ്പെടുത്തലുകള്‍ രൂപപ്പെടുത്തിയത്. സമൂഹത്തോടും വായനക്കാരോടും ആരോടും തനിക്ക് കടപ്പാടില്ലെന്നായിരുന്നു പുനത്തിലിന്റെ പക്ഷം. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെടുകയും അമ്മയുടെ മാനസിക നില തെറ്റുകയും ചെയ്തത് കുഞ്ഞബ്ദുള്ളയുടെ ജീവിതത്തെ ഉലച്ചു.
അലിഗഢിലെ ദിനങ്ങള്‍ പുനത്തിലിന്റെ ജീവിതത്തില്‍ ഏറെ പരീക്ഷണങ്ങള്‍ നേരിട്ട കാലമായിരുന്നു. സ്വന്തം കാമുകിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടിവന്ന ഡോക്ടറാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അതോടുകൂടി ഉണ്ടായ കുടുംബതര്‍ക്കങ്ങള്‍ കോവിലന്‍ ഇടപെട്ടാണ് പരിഹരിച്ചത്. അവധൂതന്മാരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന കാരക്കാടിന്റെ മണ്ണില്‍ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ചു.
മരിച്ചുപോയ എന്റെ അപ്പനമ്മമാരുടെ എന്ന പുനത്തിലിന്റെ ഗ്രന്ഥത്തിന് അവതാരിക എഴുതാന്‍ അദ്ദേഹം എന്നെയാണ് തെരഞ്ഞെടുത്തത്. നാലു പുസ്തകങ്ങള്‍ക്കും തെരഞ്ഞെടുത്ത കഥകള്‍ക്കും ഞാന്‍ അവതാരിക എഴുതി. തനിക്കിഷ്ടമുള്ളത് എന്തും ചെയ്യാന്‍ നിര്‍ഭയനായി പുനത്തില്‍ തയ്യാറായി. ബിജെപിസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെടുത്ത തീരുമാനവും അങ്ങനെയൊന്നാണ്.
















