മലയാളത്തിന്റെ തനിമ സ്വന്തം ജീവിതത്തിലും സാഹിത്യരംഗത്തും അക്ഷരംപ്രതി നിലനിര്‍ത്തത്താനും, അതിനെ കേരളത്തിനകത്തും പുറത്തും വ്യാപിപ്പിക്കാനും ശ്രമിച്ച എഴുത്തുകാരനെന്ന സവിശേഷത പുനത്തില്‍ കുഞ്ഞബ്ദുള്ളയ്‌ക്കുള്ളതാണ്. കേരളത്തിന്റെ പുണ്യം എന്ന വിശേഷിപ്പിക്കാവുന്ന എം.ടിയുമായിട്ടുള്ള അടുപ്പവും സഹവര്‍ത്തിത്വവും പുനത്തിലിന്റെ ജീവിതത്തെയും സാഹിത്യത്തെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പ്രാചീന മുസ്ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്നുവെങ്കിലും ജീവിതവും സാഹിത്യപ്രവര്‍ത്തനങ്ങളുമെല്ലാം എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.
ജീവിതാനുഭവങ്ങളും, താന്‍ ഇടപഴകുന്ന മറ്റുള്ളവരില്‍നിന്ന് സ്വാംശീകരിക്കുന്നതും തന്റെ എഴുത്തിന് ഇന്ധനമാക്കി. മലയാള സാഹിത്യത്തെ വിശ്വത്തോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കേരളത്തിനുപുറത്ത് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള സാഹിത്യക്കാരന്‍ ആരെന്ന ചോദ്യത്തിന് കിട്ടാവുന്ന വിരലില്‍ എണ്ണാവുന്ന ഉത്തരങ്ങളില്‍ ഒന്നാണ് പുനത്തില്‍. തന്റെ ജീവിതപന്ഥാവും തൂലികയുമൊക്കെ ഭാരതീയ തനിമയിലും, ദേശീയതയുടെ ഗുണതലങ്ങളിലും വേരുറപ്പിച്ച് നിര്‍ത്തി എഴുതാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
പച്ചയായ ജീവിതം, തുറന്നപുസ്‌കതംപോലെ നിര്‍ഭയനായി അവതരിപ്പിക്കാന്‍ കഴിഞ്ഞ പുനത്തിലിനെേപ്പാലെ, ഒട്ടേറെ എഴുത്തുകാര്‍ നമുക്കില്ല. തനിക്ക് ശരിയെന്ന് തോന്നുന്നത് ഉറക്കെ ഉറപ്പിച്ച് പറയാനും, ഭവിഷ്യത്തുകളെ അവഗണിച്ച് മുന്നേറാനും അനിതരസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുള്ള ഒരാളാണ് ഈ ലേഖകന്‍.
ബിജെപിയുമായി അടുക്കുകയും, പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ അദ്ദേഹം ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്ത സാഹചര്യം എന്റെ ഓര്‍മ്മയില്‍ എന്നും പച്ചപിടിച്ച് നില്‍ക്കുന്ന ഏടാണ്. ഞാന്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരുമായുള്ള അടുപ്പം അദ്ദേഹം വളരെയധികം വിലമതിച്ചിരുന്നതായി പിന്നീട്, അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. എനിക്കും എന്റെ പ്രസ്ഥാനത്തിനും, പുനത്തിലിേപ്പാലെയുളള ഒരാളിനെ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്ലെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ അദ്ദേഹം താമസിച്ചിരുന്നപ്പോള്‍ എംപിയെന്ന നിലയില്‍ അവിടെയെത്തിയ എല്‍.കെ. അദ്വാനിയെ ദൂരെനിന്ന് വീക്ഷിച്ച് അദ്ദേഹത്തിന്റെ ആരാധകനായി മാറുകയും, രാഷ്‌ട്രീയ രംഗത്തെ വെളിച്ചമായി അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും വീക്ഷിക്കാനിടയായ കാര്യം സ്വതസിദ്ധമായി ശൈലിയില്‍ പുനത്തില്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീകൃഷ്ണ ഭക്തനെന്ന നിലയില്‍ തന്റെയുള്ളിലെ വിശ്വാസപ്രതിഷ്ഠയെ മറകൂടാതെ പുനത്തില്‍ തുറന്നുകാട്ടി. ബിജെപി ഉയര്‍ത്തുന്ന ആശയങ്ങളെ സാധൂകരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയനായ ഒട്ടേറെ സംഭവങ്ങളുണ്ട്. അത്തരം പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നട്ടെല്ല് നിവര്‍ത്തിനിന്ന് നേരിടുന്നതിലായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.
മാധവിക്കുട്ടി മതം മാറി കമലാസുരയ്യ ആയപ്പോള്‍ കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ ത്വാതികാചാര്യനായി പരേശ്വര്‍ജി അവര്‍ മതംമാറിയതിന്റെ പേരില്‍ ഇസ്ലാമിനോട് സഹതാപം രേഖപ്പെടുത്തുകയും, അവരുടെ മതംമാറ്റത്തെ അവഗണിക്കാന്‍ ആഹ്വാനം ചെയ്യുകയുമാണുണ്ടായത്. മുസ്ലിം തീവ്രവാദികളായ സംഘടനകള്‍ ആ മതംമാറ്റത്തിന്റെ പേരില്‍ ഊറ്റംകൊള്ളുകയും അതിനെ പ്രചാരണ ആയുധമാക്കി അസ്വസ്തതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അത്തരം സന്ദര്‍ഭത്തില്‍ ആരെയും കൂസാതെ അതിശക്തവും ആഴത്തിലുള്ളതുമായ പ്രതികരണവുമായി മലയാളികള്‍ക്കിടയില്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയ മഹത്‌വ്യക്തിത്വമായിരുന്നു പുനത്തിലിന്റേത്. മഹാസമുദ്രത്തില്‍ നീന്തിതുടിച്ച് ഉല്ലസിച്ച് ആഹ്ലാദിച്ചിരുന്ന മത്സ്യം ഒരു പൊട്ടക്കിണറ്റിലേക്ക് അകപ്പെട്ടാല്‍ ഉണ്ടാകുന്ന അനുഭവമായിരിക്കും മാധവിക്കുട്ടിക്ക് ഉണ്ടാകുകയെന്ന് പരിഹാസത്തോടെയാണ് അദ്ദേഹം മതംമാറ്റത്തോട് പ്രതികരിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അവസരത്തില്‍ അദ്ദേഹത്തില്‍നിന്നുണ്ടായ അനുഭവം എളിമയുള്ള നല്ല പൊതുപ്രവര്‍ത്തകനില്‍നിന്ന് ഉണ്ടാകുന്ന തരത്തിലുള്ളതായിരുന്നു. സാധാരണപ്രവര്‍ത്തകേരാട് ഇഴുകിചേരാനും അവരുമായി ഹൃദയബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഭാരതീയ ജീവിത മൂല്യങ്ങളിലുള്ള അടിയുറച്ച പ്രതിബദ്ധതയും, നാടിനുവേണ്ടി ബിജെപിക്ക് ചെയ്തുതീര്‍ക്കാനുള്ള ചുമതലകളുടെ ഗൗരവവും അന്നത്തെ ആ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഓരോ ചലനത്തിലും ദൃശ്യമായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുവേണ്ടി അഹോരാത്രം പണിപ്പെട്ടുകൊണ്ടിരുന്ന അനുഭവിക്കേണ്ടിവന്ന തീഷ്ണമായ യാതനകള്‍ ഒരിക്കലും അദ്ദേഹത്തെ തളര്‍ത്തിയിരുന്നില്ല.
ഭിഷഗ്വരനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും മാനവികതയുടെ ആള്‍രൂപമെന്ന് നിലയിലും പുനത്തില്‍ പ്രതിഭാധനനും നന്മയുടെ പ്രകാശഗോപുരവുമായിരുന്നു. പ്രാക്ടീസില്‍നിന്ന് കിട്ടുന്ന പണവും കുടുംബസമ്പത്തും എഴുത്തിലൂടെ കിട്ടുന്ന വരുമാനവുമൊക്കെ തന്റെ ചുറ്റും എത്തിപ്പെടുന്നവരുടെ വേദന അകറ്റാനും, അവര്‍ക്ക് ആശ്വാസത്തിന്റെ തെളിനീരു പകരുവാനും അദ്ദേഹം ചെലവഴിച്ചു.
















