തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ നോളജ് സിറ്റിയ്‌ക്ക് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് 27 ന് ശിലയിടും. 400 ഏക്കറിലാണ് ടെക്‌നോപാര്‍ക്ക് നാലാംഘട്ട വികസനത്തിന്റെ ഭാഗമായി ടെക്‌നോസിറ്റി പദ്ധതി നടപ്പാക്കുന്നത്. അതില്‍ 300 ഏക്കര്‍ ഐ.ടി, ഐ.ടി അനുബന്ധമേഖലകളിലുള്ള വികസനത്തിനായി മാറ്റിവച്ചിരിക്കുമ്പോള്‍ 100 ഏക്കറിലാണ് രാജ്യത്തെ ആദ്യത്തെ നോളജ് സിറ്റി.
നവയുഗസാങ്കേതികവിദ്യകളുടെ കേന്ദ്രമായി മാറുന്ന ടെക്‌നോസിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ ഫ്യുച്ചറിസ്റ്റിക് ഐ.ടി. പാര്‍ക്ക് ആയി മാറ്റപ്പെടും. കേരളത്തെ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നോളജ്‌സിറ്റിയില്‍ സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് സ്ഥലം അനുവദിക്കുന്നതോടൊപ്പം ഗവേഷണത്തിനും വികസനത്തിനുമുള്ള സംവിധാനങ്ങളും സജ്ജമാക്കും. വന്‍കിട കമ്പനികളുമായി ബന്ധപ്പെടാനുള്ള അവസരവും, അക്കാദമിക് പങ്കാളിത്തവും സ്റ്റാര്‍ട്ടപ് കമ്പനികളുടെ വളര്‍ച്ചയ്‌ക്ക് പുതിയദിശ നല്‍കും. രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ആദ്യത്തെ ഐ.ടി കെട്ടിടം പണിതുയര്‍ത്തുന്നത്. 2019 ല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനയോഗ്യമാക്കുന്ന മുറയ്‌ക്ക് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെറുകിട, ഇടത്തരം ഐ.ടി കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഈ കെട്ടിടത്തില്‍ സ്ഥലം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
ടെക്‌നോപാര്‍ക്കില്‍ ഒരു ലക്ഷത്തോളം ജീവനക്കാര്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നും ടെക്‌നോസിറ്റി കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരു ലക്ഷം പേര്‍ക്കുകൂടി തൊഴില്‍ ലഭിക്കുമെന്നും ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞു. കേരളത്തെ ലോകത്തിന്റെ ഐ.ടി ഭൂപടത്തില്‍ എത്തിക്കുന്നതിനായുള്ളസുപ്രധാന ശ്രമമാണ് ടെക്‌നോസിറ്റിയിലൂടെ നടപ്പാകുന്നതെന്നും ഐ.ടി വകുപ്പിന്റെ വികസനലക്ഷ്യത്തില്‍ ടെക്‌നോസിറ്റി നിര്‍ണ്ണായക കാല്‍വയ്‌പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കമ്പനികള്‍ വികസനപാതയിലായതിനാല്‍ നിരവധി അപേക്ഷകളാണ് ലഭിക്കുന്നതെന്നും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തോടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ഐ.ടി പാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ പറഞ്ഞു.
















