ആലപ്പുഴ: തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ അന്തിയുറങ്ങുന്നത് മുതലാളിമാരുടെ ദന്തഗോപുരങ്ങളിലാണെന്ന് ജനരക്ഷായാത്ര നായകന്‍ കുമ്മനം രാജശേഖരന്‍. യാത്രയ്‌ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ നന്ദിപറയുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടിയെപ്പോലുള്ള കോടീശ്വരന്മാരെ ചുമക്കുന്ന ജോലിയാണ് ഇപ്പോള്‍ സിപിഎമ്മിന്റേത്. കാര്‍ഷിക നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ചാണ്ടിയെപ്പോലുള്ള മുതലാളിമാര്‍ക്ക് നിലങ്ങള്‍ തീറെഴുതി കൊടുക്കുകയാണ്. മാത്തൂര്‍ ക്ഷേത്രഭൂമി പോലും വിട്ടുകൊടുക്കാന്‍ ചാണ്ടി തയ്യാറാകുന്നില്ല.
ഒരുകാലത്ത് കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവരുടെ പിന്മുറക്കാര്‍ ഇന്ന് ഒരുതുണ്ടു ഭൂമിക്കുവേണ്ടി വിലപിക്കുകയാണ്. അവരെ വഞ്ചിച്ചാണ് സിപിഎം മുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്നത്. ചുവപ്പു ജിഹാദി ഭീകരതയെ സിപിഎം സംരക്ഷിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ കണ്ണുകെട്ടി പ്രതിഷേധിക്കുന്ന കെ.സി. വേണുഗോപാല്‍ എംപിക്ക് തലയില്‍ കറുത്ത തുണിയിട്ടു നടക്കേണ്ട ഗതികേടാണുള്ളത്. ബിജെപി യാത്രയെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
സിപിഎമ്മന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി കെ. മുരലീധരനും വി.ടി. ബലറാമും ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തിക്കഴിഞ്ഞ സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ പട്ടികജാതിക്കാരന് പ്രവേശനം കിട്ടാന്‍ എത്രനാള്‍ കാത്തിരിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ചേര്‍ത്തലയില്‍ സ്വീകരണ സമ്മേളനത്തില്‍ ചോദിച്ചു. ജന രക്ഷായാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദളിത് സഹോദരന് ശ്രീകോവിലില്‍ ഭഗവാനെ പൂജ ചെയ്യാനുള്ള അവസരം നല്‍കി.
പക്ഷേ സിപിഎം ഇപ്പോളും ദളിതരെ തീണ്ടാപ്പാട് അകലെ നിര്‍ത്തിയിരിക്കുകയാണ്. കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പട്ടികജാതിക്കാരെ പ്രവേശിപ്പിക്കാത്തവരാണ് മനുഷ്യ സ്‌നേഹത്തെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
















