പാനൂര്‍: പാനൂര്‍ മേഖലയിലെ അക്രമസംഭവങ്ങളില്‍ പ്രധാനപങ്ക് പോലീസിനെന്ന് ആര്‍എസ്എസ്. സിപിഎം അക്രമത്തിനു പ്രോത്സാഹനം നല്കുന്ന നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ പരാതി നല്കിയാല് യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും മറിച്ച് സിപിഎമ്മിന്റെ പരാതിയില്‍ കളളക്കേസെടുക്കാന്‍ പോലീസ് തയ്യാറാവുകയും ചെയ്യുന്നത് നിയമനിഷേധവും പ്രതിഷേധാര്‍ഹവുമാണെന്ന് ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് കാര്യകാരി പ്രസ്താവനയില്‍ പറഞ്ഞു.
ശ്രീകൃഷ്ണജയന്തി, വിജയദശമി പരിപാടിയുടെ ഭാഗമായി നാട്ടിയ കൊടികളും ബോര്‍ഡുകളും കിഴക്കെ ചമ്പാട്, കുന്നോത്ത്പീടിക ഭാഗങ്ങളില്‍ നിന്നും വ്യാപകമായി സിപിഎം സംഘം നശിപ്പിച്ചിരുന്നു. ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലായെന്ന് മാത്രമല്ല, രാത്രിയുടെ മറവില്‍ അനധികൃത സ്ഥലത്ത് കെട്ടിപൊക്കിയ ഷെഡ് തകര്‍ത്തതിന് ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. പാട്യം, കൈവേലിക്കല്‍, കുന്നോത്ത്പറമ്പ് ഭാഗങ്ങളില്‍ ജനരക്ഷായാത്രയുടെ അലങ്കാരങ്ങളും ബോര്‍ഡുകളും സിപിഎം സംഘം നശിപ്പിച്ചിട്ടും നടപടിയില്ല. പരാതികള്‍ സ്വീകരിക്കുന്ന ഇടങ്ങളായി മാത്രം പോലീസ് സ്റ്റേഷനുകള്‍ മാറുകയാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതോടെ സിപിഎം പ്രവര്‍ത്തകര്‍ പഴയകാല ശൈലിയില്‍ പോലീസിനെ കൂട്ടുപിടിച്ച് അക്രമം വ്യാപിപ്പിക്കുകയാണ്.
ആര്‍എസ്എസ് പളളൂര്‍ മണ്ഡലം സമ്പര്‍ക്ക പ്രമുഖ് രജിയുടെ വീടിനു നേരെ ബോംബേറിഞ്ഞിട്ടും പളളൂര്‍ പോലീസ് നടപടിയെടുത്തില്ല. ചൊക്ലി പോലീസ് സ്റ്റേഷന് പരിധിയിലെ ഒളവിലത്ത് ആര്‍എസ്എസ് ചൊക്ലി മണ്ഡലം സമ്പര്‍ക്ക പ്രമുഖായ അഖിലേഷിനു നേരെ ബോംബേറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിട്ടും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഒളവിലത്തെ ബസ്കാത്തിരിപ്പ് കേന്ദ്രം അഞ്ചാം തവണയാണ് അടിച്ചു തകര്‍ത്തത്. കരിയാട് മണ്ഡലം സേവാപ്രമുഖ് വിനീഷിനെ അപായപ്പെടുത്താന്‍ വീട്ടിലെത്തിയ രണ്ടു സിപിഎം പ്രവര്‍ത്തകരെ ചൊക്ലി പോലീസ് സ്ഥലത്ത് നിന്നും പിടികൂടിയെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് മോചിപ്പിക്കുകയായിരുന്നു. മേനപ്രത്ത് ബിജെപി ബോര്‍ഡുകള്‍ തകര്‍ത്തത് പോലീസിന്റെ മുന്നില്‍ വെച്ചാണ്. കൈവേലിക്കല്‍ ശാഖാമുഖ്യ ശിക്ഷക് അര്‍ജുന്റെ വീടിനു സമീപം ബോംബേറിഞ്ഞത് അപ്പോള്‍ തന്നെ നേതൃത്വം പോലീസിനെ അറിയിക്കുകയും കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൈവേലിക്കലില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അവസരം നല്കിയതും പോലീസാണ്. യാതൊരു പ്രശ്നവുമില്ലാത്ത പ്രദേശത്ത് സായുധരായ സിപിഎം പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കാന്‍ പോലീസ് കൂട്ടുനിന്നു.
കൈവേലിക്കലില്‍ പോലീസിന്റെ മുന്നിലിട്ടാണ് എലാങ്കോട്ടെ അരവിന്ദനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചത്. ഇന്നലെ പുലര്‍ച്ചെ സംഘചേതന ക്ലബിനു നേരെയും ബോംബേറുണ്ടായി. സിപിഎം നേതാക്കള്‍ തരുന്ന ലിസ്റ്റ് പ്രകാരം കേസെടുക്കുന്ന പഴയശൈലി തിരിച്ചു കൊണ്ടു വരാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു ശരിയല്ല. നീതി എല്ലാ വിഭാഗത്തിനും ഒരേപോലെ ലഭ്യമാവണം. പ്രദേശത്ത് സമാധാനം പുലരാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായ ആര്‍എസ്എസിനെ പൊതുസമൂഹത്തില്‍ താറടിച്ചു കാണിക്കാനാണ് ചില കോണുകളില്‍ നിന്നും ശ്രമിക്കുന്നത്. അധികാരത്തിന്റെ മറപിടിച്ച് സിപിഎം നടത്തുന്ന ഇത്തരം നീക്കങ്ങളെ സമൂഹം തിരിച്ചറിയണമെന്നും സമാധാനശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ആര്‍എസ്എസിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും കാര്യകാരി വ്യക്തമാക്കി. ഖണ്ഡ് കാര്യവാഹ് എന്‍.പി.ശ്രീജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ബൗദ്ധിക്ക് പ്രമുഖ് വി.പി.ഷാജി, ജില്ലാ ശാരീരിക്ക് പ്രമുഖ് കെ.സി.വിഷ്ണു, ജില്ലാസേവാ പ്രമുഖ് ടി.പി.സുരേഷ്ബാബു, കെ.പി.ജിഗീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: