നാഗര്‍കോവില്‍: പളുകല്‍ നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പിന് ഇരയായ ആയിരക്കണക്കിന് നിക്ഷേപകരെ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഒരേ പോലെ കബളിപ്പിക്കുന്നതായി ആക്ഷേപമുയരുന്നു. ചിട്ടിയുടെ പേരിലും ബാങ്ക് നിക്ഷേപത്തിന്റെ പേരിലും ആയിരങ്ങള്‍ നിക്ഷേപിച്ച പട്ടിണിപ്പാവങ്ങള്‍ മുതല്‍ കോടികള്‍ നിക്ഷേപിച്ച രാഷ്‌ട്രീയനേതാക്കന്മാര്‍ വരെയുള്ളവരെ കബളിപ്പിച്ച് മുങ്ങിയ കെ.നിര്‍മ്മലനെ പിടികൂടാന്‍ ഇരു സംസ്ഥാന പോലീസും വേണ്ടത്ര താല്പര്യം കാട്ടാത്തതാണ് സംശയത്തിന് ഇട നല്‍കുന്നത്. കുപ്രസിദ്ധ കുറ്റവാളികളായ ആട് ആന്റണി, ബണ്ടിച്ചോറ് തുടങ്ങിയവരെ പിടികൂടിയ കേരള പോലീസിന് നിര്‍മ്മലനെ പോലുളള സാമ്പത്തിക കുറ്റവാളിയെ പിടിക്കാന്‍ സാധിക്കുന്നില്ലെന്നത് ഒട്ടും തന്നെ വിശ്വസനീയമല്ല. പ്രതിപക്ഷത്തെ ഒരു മുന്‍മന്ത്രിയുടെയും ഭരണപക്ഷത്തെ ഒരു ജില്ലാ നേതാവിന്റെയും പിന്തുണയും സംരക്ഷണവുമാണ് പോലീസിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. ബോണക്കാടിലെ ഒരു എസ്‌റ്റേറ്റ് ബംഗ്ലാവില്‍ ഏതാനും ദിവസം ഒളിവില്‍ കഴിഞ്ഞതും തുടര്‍ന്ന് ഹൈദരാബാദിലേക്ക് കടന്നതുമെല്ലാം കേരളത്തിലെ രാഷ്ടീയ യജമാനന്മാരുടെ പിന്തുണയോടെയാണ്.
ഇതില്‍ നിന്നും ഏറെ കഷ്ടമാണ് തമിഴ്‌നാട് പോലീസിന്റെ നടപടി. കോടികളുമായി മുങ്ങിയ കുറ്റവാളിക്ക് പിന്തുണ നല്‍കുന്ന രീതിയിലാണ് പളുകല്‍ പഞ്ചായത്തൊട്ടാകെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ പോലീസ് നടപടി. പോരാത്തതിന് നിക്ഷേപകര്‍ക്ക് വേണ്ടി സമരമുഖത്തുള്ളവര്‍ക്കെതിരെ കള്ള കേസ് എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 2500 കോടിയുമായി മുങ്ങിയ ഉടമയ്‌ക്ക് ചില്ലറ കോടികള്‍ നല്‍കിയാല്‍ ആരെയും വിലയ്‌ക്കെടുക്കാന്‍ സാധിക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ബിനാമി സ്ഥാപനങ്ങളായ തിരുവനന്തപുരത്തെ കണ്ണാടി കടകളും മറ്റ് ചില സ്ഥലങ്ങളിലെ കല്യാണമണ്ഡപങ്ങളും പഴയതുപോലെ തുറന്ന് പ്രവര്‍ത്തിക്കുമ്പോഴും ഇവ പിടിച്ചെടുക്കാന്‍ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. നിക്ഷേപകര്‍ ഏതാനും ആഴ്‌ച്ചകള്‍ ശബ്ദമുയര്‍ത്തിയ ശേഷം സ്വയം കെട്ടടങ്ങിക്കൊള്ളുമെന്നതാണ് സംരക്ഷകരുടെയും പോലീസിന്റെയും കണക്ക് കൂട്ടല്‍. ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പിന് സമാനമായ ഈ തട്ടിപ്പിനും പരിഹാരം സിബിഐ അന്വേഷണം മാത്രമാണ്. എന്നാല്‍ കേരളമോ, തമിഴ്‌നാടോ ഇതുവരെയും ഈ ആവശ്യം ഉന്നയിക്കാത്തതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്.
















