കോഴിക്കോട്: മനോരമ ലേഖകന്‍ ടി.ഡി. ദിലീപിനെ അക്രമിച്ച ലഹരി മരുന്ന് സംഘത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുത്ത പോലീസിനെതിരെ പ്രതിഷേധം.
ഇന്നലെ പ്രസ്സ് ക്ലബ് പരിസരത്ത് ചേര്‍ന്ന ബഹുജനകൂട്ടായ്മയില്‍ സാംസ്കാരിക പ്രവര്‍ത്തകരും തൊഴിലാളി രാഷ്ട്രീയ സംഘടന നേതാക്കളും പോലീസിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ചരിത്രകാരന് ഡോ. എം.ജി.എസ് നാരായണന് പത്രസ്വാതന്ത്ര്യത്തിനെതിരെ ഉണ്ടാവുന്ന കടന്നാക്രമണം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു. അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും മുന്നോട്ട് വന്നത് ജനാധിപത്യം ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്. മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതില്‍ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസുകാര്‍ അവസാനവാക്കല്ലെന്ന് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും വധശ്രമത്തിന് കേസെടുക്കാനാവില്ലെന്ന് പറഞ്ഞത് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്റെ നിയമപരമായ അജ്ഞതയായിരിക്കാം. മാരകമായ പരിക്കുകള്‍ ഏറ്റാലെ വധശ്രമത്തിന് കേസെടുക്കാവൂ എന്ന പോലീസ് വാദം നിയമത്തിന് നിരക്കാത്തതാണ്. പോലീസ് ഭരിക്കുന്ന പാര്‍ട്ടിയുടെ യന്ത്രമാകരുത്.
2011ല്‍ നിലവില്‍ വന്ന പോലീസ് നിയമം സേനയെ നവീകരിക്കാനും ജനകീയമാക്കാനും ഉള്ളതായിരുന്നു. എന്നാല്‍ അത് അട്ടിമറിക്കപ്പെടുകയാണുണ്ടായത്. പോലീസുകാരുടെ തൊഴില്‍പരമായ സ്വാതന്ത്ര്യമാണ് അട്ടിമറിക്കപ്പെട്ടത്. സുപ്രീംകോടതിയും ഭരണഘടനയും മുന്നോട്ട് വെച്ച താല്പര്യങ്ങളെ ഇല്ലാതാക്കി. മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാത്തൊരു നാട്ടില്‍ ജനാധിപത്യം ഇല്ലാതാകും. ശ്രീധരന്‍പിള്ള പറഞ്ഞു.
പരിഷ്കൃത സമൂഹത്തില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും, തൊഴിലാളി സംഘടനാ നേതാക്കളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: