കൊച്ചി: കൊച്ചിയില്‍ സ്ത്രീകള്‍ മര്‍ദ്ദിച്ച യൂബര്‍ ഡ്രൈവര്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസെടുത്തത് അനാവശ്യ വകുപ്പുകള്‍ പ്രകാരമാണ്. പരാതി ലഭിച്ചാല്‍ അത് ശരിയായി പഠിക്കുകയും മനസിലാക്കുകയും ചെയ്ത ശേഷമെ കേസെടുക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു.
ബുക്ക് ചെയ്ത കാറില്‍ പുരുഷ യാത്രക്കാരനുമായി വരവെ സ്ത്രീകളുടെ മര്‍ദ്ദനമേറ്റ കുമ്പളം താനത്തില്‍ ഹൗസില്‍ ഷെഫീക്കിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്‌പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള വിമര്‍ശനം.
എന്നാല്‍, സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ നിലപാട് കേട്ട കോടതി, മുന്‍കൂര്‍ജാമ്യത്തിനായി ഷെഫീക്കിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സെപ്തംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം. യൂബറിന്റെ പൂള്‍ ടാക്‌സി സംവിധാനത്തില്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര ബുക്ക് ചെയ്ത യുവതികള്‍ കാറില്‍ മറ്റൊരു യാത്രക്കാരനെ കയറ്റിയതു ചോദ്യം ചെയ്ത് ഷെഫീക്കിനെ മര്‍ദ്ദിക്കുകയായിരുന്നു. കല്ലു കൊണ്ട് ആക്രമിച്ചെന്നും പൊതുസ്ഥലത്തു വച്ച് വസ്ത്രാക്ഷേപം നടത്തി അപമാനിച്ചെന്നുമാണ് ഷെഫീക്കിന്റെ പരാതി.
പൊലീസ് എത്തിയാണ് ഷെഫീക്കിനെ ആശുപത്രിയിലാക്കിയത്. എന്നാല്‍ താന്‍ ആശുപത്രി വിടും മുമ്പേ യുവതികള്‍ സ്വാധീനമുപയോഗിച്ച് ജാമ്യത്തില്‍ പോയി. മാത്രമല്ല, ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി തനിക്കെതിരെ മരട് പൊലീസ് കേസെടുത്തെന്നും ഹര്‍ജിയില്‍ പറയുന്നു.
















