ഐക്യരാഷ്‌ട്രസഭ 1982-ല്‍ വിയന്നയില്‍ വിളിച്ചുകൂട്ടിയ അന്താരാഷ്‌ട്ര സമ്മേളനത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഒക്‌ടോബര്‍ ഒന്ന് ലോക വയോജനദിനമായി പ്രഖ്യാപിച്ചത്. വയോജനക്ഷേമത്തിനുവേണ്ടി ഒട്ടേറെ നിയമനിര്‍മ്മാണങ്ങളും നടപടികളും സ്വീകരിക്കാന്‍ രാഷ്‌ട്രങ്ങളോട് ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെടുകയും ചെയ്തു. ഭാരതത്തില്‍ ഇതുസംബന്ധമായുണ്ടായ നിയമനിര്‍മ്മാണമാണ് 2007ലെ, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള ആക്ട്.
ഈ നിയമം കേരളത്തിനും ബാധകമാണെങ്കിലും ഇതു നടപ്പാക്കുന്നതില്‍ കേരളം കുറ്റകരമായ അലംഭാവമാണ് ഇതുവരെയും പുലര്‍ത്തിപ്പോരുന്നത്. നിയമം എന്തിനുവേണ്ടിയാണെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്.
$ രക്ഷാകര്‍ത്താക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പരിരക്ഷ നല്‍കുന്നതിനു വേണ്ട അനുയോജ്യമായ സംവിധാനത്തിനു രൂപം നല്‍കുക.
$ മുതിര്‍ന്ന പൗരന്മാര്‍ക്കു മികച്ച ചികിത്സാ സൗകര്യങ്ങള്‍ നല്‍കുക.
$ മുതിര്‍ന്ന പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലേക്ക് അനുയോജ്യമായ സംവിധാനത്തിനു രൂപം നല്‍കുക.
$ ഓരോ ജില്ലയിലും വൃദ്ധസദനങ്ങള്‍ സ്ഥാപിക്കുക.
ഈ നിയമം നടപ്പാക്കുന്നതിന് മുതിര്‍ന്ന പൗരന്മാരുടെ സംസ്ഥാന കൗണ്‍സില്‍, മുതിര്‍ന്ന പൗരന്മാരുടെ ജില്ലാ കമ്മിറ്റി, സംരക്ഷണട്രൈബ്യൂണലുകള്‍, കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ നിയമനം, അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ എന്നിവയൊന്നും കേരളത്തില്‍ രൂപീകരിച്ചിട്ടില്ല. വൃദ്ധസദനങ്ങളും ചില സ്ഥലങ്ങളില്‍ ചില സന്നദ്ധ സംഘടനകള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ഈ നിയമനുസരിച്ച് സര്‍ക്കാര്‍ മുന്‍കൈയെടുത്തു സ്ഥാപിക്കേണ്ട വൃദ്ധസദനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല.
ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ടെങ്കിലും കേരളത്തില്‍ അവ കടലാസില്‍ മാത്രമേയുള്ളൂ.
വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. അവശതയും അനാരോഗ്യവും അനാഥത്വവും കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വിഷമിക്കുന്ന വയോജനങ്ങള്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ ദിവസവും പത്രങ്ങളില്‍ കാണാറുണ്ട്. അവര്‍ക്കു സംരക്ഷണം നല്‍കാന്‍ നിയമമുണ്ടെങ്കിലും അതു നടപ്പാക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരിനില്ല എന്നതാണു വസ്തുത. വയോജനങ്ങളുടെ അസംഘടിതാവസ്ഥയാണ് ഇന്നത്തെ അവഗണനയ്‌ക്കു കാരണം എന്നൂഹിക്കാം.
(മുതിര്‍ന്ന ബിജെപി നേതാവും സീനിയര്‍ സിറ്റിസണ്‍ സെല്‍ സംസ്ഥാന കണ്‍വീനറുമാണ് ലേഖകന്‍)
















