വിജയദശമി ഉത്സവം നമ്മുടെ രാഷ്‌ട്രത്തിന്റെ അഖണ്ഡതയുടേയും സാംസ്‌കാരിക ഏകതയുടേയും ആധാരമാണ്. ഇതേ വിജയദശമി ദിവസത്തില്‍ തന്നെയാണ് 1925ല്‍ ആര്‍എസ്എസ് ആരംഭിച്ചത്. എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നുപോയ ഭാരതത്തിന്റെ നിലനില്‍പ്പും പുരോഗതിയും ഉറപ്പുവരുത്താന്‍ കഴിയണമെങ്കില്‍ ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ ദേശീയ ഭാവനയോടെ സംഘടിച്ചു ശക്തരാകണം എന്ന് സ്ഥാപകനായ ഡോ. കേശവബലിറാം ഹെഡ്‌ഗേവാര്‍ വിശ്വസിച്ചു. അതിനു വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ‘ശാഖ’ എന്ന പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കി. നാഗപ്പൂരിലെ ഒരു ശാഖയില്‍ നിന്നു തുടങ്ങി വിശാലമായ ഭാരതത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ പോലും സംഘം ചെന്നെത്തി. വിട്ടുവീഴ്ചയില്ലാത്ത ഹിന്ദുത്വത്തിന്റെ ഏകീകരണ ശക്തി എന്ന നിലയ്‌ക്ക് കഴിഞ്ഞ 92 വര്‍ഷം നിരന്തരമായി സംഘം പ്രവര്‍ത്തിച്ചു.
ഒന്‍പതു പതിറ്റാണ്ടുകള്‍ പിന്നിട്ട നിരന്തരമായ ഈ പ്രവര്‍ത്തനത്തിലൂടെ ഭാരതത്തിലാകെ സംഭവിച്ച സമൂല പരിവര്‍ത്തനം ഇന്ന് വളരെ പ്രകടമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കാണാന്‍ കഴിയാത്ത ഉത്സാഹവും ആത്മവിശ്വാസവും ഹിന്ദുത്വാഭിമാനവും ഇന്ന് എവിടെയും കാണാന്‍ കഴിയുന്നു. ഭാരതത്തിനു പുറത്ത് മറ്റുരാജ്യങ്ങളിലെ ഭാരതീയരിലും ഈയൊരു അഭിമാനവും സന്തോഷവും പ്രകടമാണ്. സംഘത്തിലൂടെ സംഭവിച്ച ഈ വമ്പിച്ച പരിവര്‍ത്തനം ഹിന്ദു വിരുദ്ധ ശക്തികളുടെ ഉറക്കം കെടുത്തുന്നു.നിരന്തരമായി വ്യാജ പ്രചാരണങ്ങള്‍ നടത്തി ദേശീയ ശക്തികളെ തേജോവധം ചെയ്യുക എന്നത് ഒരു വിഭാഗം രാഷ്‌ട്രീയ കക്ഷികളും മാധ്യമങ്ങളും പതിവാക്കിയിരിക്കുന്നു. മാധ്യമധര്‍മ്മത്തെ അട്ടിമറിച്ച് പക്ഷപാതപരവും അവാസ്തവുമായ വാര്‍ത്തകള്‍ പടച്ചുവിടുന്നു. ആര്‍എസ്എസിനെ ലക്ഷ്യംവച്ച് വര്‍ഷങ്ങളായി ഈ ആക്രമണം തുടരുന്നു. മഹാത്മാഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന കുപ്രചാരണം ഇന്നും തുടരുന്നു. കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചവെച്ചുകൊണ്ടാണിത്.
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ട സംഭവത്തിലും ആര്‍എസ്എസ്സിനെ പ്രതിചേര്‍ക്കാന്‍ നീക്കം നടന്നു. പ്രതികളെ തിരഞ്ഞ് പോലീസ് മാവോയിസ്റ്റുകളെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുമ്പോഴും ഈ കുപ്രചാരണം നടക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 20 മാധ്യമ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. എന്നാല്‍ ഗൗരി ലങ്കേഷ് വധം മാത്രം വിവാദമാവുന്നു.
ചെറിയ പ്രാദേശിക സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ച് പ്രചരിപ്പിക്കുന്നു. ഗോ സംരക്ഷണത്തിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ തെറ്റായി പ്രചരിപ്പിക്കുന്നു. സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹാഫിസ് ജുനൈദ് എന്ന യുവാവ് ട്രെയിനില്‍വച്ച് കൊല്ലപ്പെട്ടു. ഹരിയാനയിലെ ഓക്കല-അസോതി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനില്‍വെച്ച് കൊലചെയ്യപ്പെട്ട ഈ സംഭവവും തെറ്റായി പ്രചരിപ്പിച്ചു. ഇന്നിപ്പോള്‍ റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയും ദേശീയ താല്‍പ്പര്യത്തിനെതിരെയും തിരിച്ച് വിടാനുള്ള ശ്രമം നടക്കുന്നു.
ലോകത്തെമ്പാടും ഇസ്ലാമിക മതമൗലികവാദശക്തികള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യുന്ന മുസ്ലിങ്ങള്‍ ബഹുഭൂരിപക്ഷവും എന്തുകൊണ്ട് യൂറോപ്യന്‍ നാടുകളില്‍ അഭയം തേടുന്നു എന്ന കാര്യം ഗൗരവമായി ചിന്തിക്കേണ്ടതാണ്. ഇങ്ങിനെയുള്ള 15 ദശലക്ഷം മനുഷ്യരില്‍ മൂന്ന് ദശലക്ഷത്തില്‍ കുറവുള്ള സംഖ്യമാത്രമെ സമ്പന്നമായ ഇസ്ലാമിക രാജ്യങ്ങളില്‍ അഭയം തേടിയിട്ടുള്ളൂ.
യൂറോപ്പിലെത്തിയവരാകട്ടെ തദ്ദേശീയരുമായി താദത്മ്യം പ്രാപിച്ചു ജീവിക്കുന്നതിനു പകരം അവര്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്ത കാലത്തായി നടന്ന ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായവരില്‍ ഭൂരിഭാഗവും അഭയാര്‍ത്ഥികളായി എത്തിയവരാണ്. ഇന്ത്യയേക്കാള്‍ മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ചൈന ഒറ്റ അഭയാര്‍ത്ഥിയെപോലും സ്വീകരിക്കാന്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ വിദേശകാര്യ മന്ത്രി ”പത്ത് റോഹിങ്ക്യന്‍ന്‍ മുസ്ലിങ്ങളെ അഭയാര്‍ത്ഥികളായി സ്വീകരിക്കാന്‍ ചൈന തയ്യാറായാല്‍ നൂറ് അഭയാര്‍ത്ഥികള്‍ക്ക് ഭാരതം പൗരത്വം നല്‍കാം” എന്നു പറഞ്ഞത്.
കശ്മീര്‍ താഴ്‌വരയില്‍നിന്ന് വിരട്ടിയോടിക്കപ്പെട്ട രണ്ട് ലക്ഷത്തില്‍പ്പരം കാശ്മീരി ഹിന്ദുക്കളുടെ മനുഷ്യാവകാശത്തിനുവേണ്ടി വാദിക്കുവാനോ അവരുടെ പുനരധിവാസത്തിനുവേണ്ടിയോ ഇപ്പോള്‍ റോഹിങ്ക്യകള്‍ക്കുവേണ്ടി വാദിക്കുകയും അവരുടെ യാതനകളെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്ന ആരും ഇന്നേവരെ മുന്നോട്ടു വന്നിട്ടില്ലെന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. കശ്മീരി ഹിന്ദുക്കളെ പുനരധിവസിപ്പിക്കുന്നതിനെതിരെ പ്രകടനം നടത്തുന്നവര്‍ തന്നെയാണ് റോഹിങ്ക്യകള്‍ക്ക് അനുകൂലമായി പ്രകടനം നടത്തുന്നത്!
നോട്ടുനിരോധനം പോലുള്ള ധീരമായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പോലും കള്ളപ്രചാരണം അഴിച്ചുവിട്ടു. നോട്ടു നിരോധനം കാരണം യഥാര്‍ത്ഥ നോട്ടും കള്ളനോട്ടും തിരിച്ചറിയാനാവത്തവിധം പാക്കിസ്ഥാന്‍ നടത്തിയ കള്ളനോട്ടു നിരോധനം നിലച്ചു.
‘പാന്‍’ എടുക്കുന്നവരുടേയും സ്വമേധയാ ആദായനികുതി അടച്ചവരുടേയും എണ്ണത്തിലും നികുതി വരുമാനത്തിലും വന്‍വര്‍ദ്ധനവുണ്ടായി. തിരികെയെത്തിയതിന്റെ 50% തുക ജസംഖ്യയുടെ 0.5% മാത്രം വരുന്ന 62 ലക്ഷം അക്കൗണ്ടുകളിലാണ് വന്നത്. ഇവരുടെ അക്കൗണ്ടുകളും ഇവര്‍ നല്‍കിയ റിട്ടേണുകളും ആദായനികുതിവകുപ്പ് പരിശോധിച്ച് വരികയാണ്. സഹസ്രകോടികളുടെ നികുതിയും പിഴയും ഈ പ്രക്രിയ കഴിയുമ്പോള്‍ സര്‍ക്കാറിന് ലഭിക്കും.
നിരോധിച്ച നോട്ടുകള്‍ ആരുടെ കയ്യിലായിരുന്നു എന്നത് ആദായനികുതി വകുപ്പിനെ സംബന്ധിച്ച് വളരെ സുപ്രധാനമാണ്.99% നോട്ടുകളും തിരിച്ചെത്തിയത് കാരണം നോട്ട് കൈവശം വച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ലഭിച്ചു. 2016 നവംബര്‍ അവസാനം സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി കല്യാണ്‍ യോജന ഇങ്ങനെ നോട്ടുകള്‍ തിരികെയെത്താന്‍ പ്രോത്സാഹനം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു.
99 % നോട്ടുകള്‍ തിരികെയെത്തിയ സ്ഥിതിക്ക് നോട്ടു നിരോധനം പരാജയമാണെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ ബാങ്കിലെത്താത്ത കോടാനുകോടിയുടെ പഴയനോട്ടുകള്‍ ഇപ്പോഴും കണ്ടെത്തികൊണ്ടിരിക്കുന്നു. പാക്കിസ്ഥാനിലടിച്ച കള്ളനോട്ടുകള്‍ യഥാര്‍ത്ഥ നോട്ടുകളെയും വെല്ലുന്നതായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നോട്ടടിക്കാന്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതിന്റെ നാല് ഇരട്ടി കടലാസ്സായിരുന്നു പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്തിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്കില്‍ ബ്ലൂം ബെര്‍ഗ് ആഗോള ബിസിനസ്സ് ഫോറത്തിന്റെ യോഗത്തില്‍ ലോകബാങ്ക് മേധാവി ജിം യോങ് കിം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആരോഗ്യകരമായ വളര്‍ച്ചയുടെ പാതയിലാണെന്ന് വിലയിരുത്തിയത്. ഇന്ത്യയുടെ വളര്‍ച്ചാതോത് ഉയരുമെന്നും, ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നുമാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍.
നോട്ട് പിന്‍വലിക്കല്‍, കള്ളപ്പണ-ബിനാമി സ്വത്ത്-മാഫിയകള്‍ക്കെതിരെയുള്ള നടപടികള്‍, ജിഎസ്ടി പ്രാബല്യത്തില്‍ വരുത്തല്‍, ഷെല്‍ കമ്പനികള്‍ക്കെതിരായ നടപടി എന്നിവ രാജ്യത്ത് നിലനിന്ന സമാന്തര സാമ്പത്തിക വ്യവസ്ഥിതിക്കെതിരായ കടുത്ത നീക്കങ്ങളായിരുന്നു.
ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തെ സംബന്ധിച്ച് സുഷമാസ്വരാജിനേയും പ്രധാനമന്ത്രിയേയും അഭിനന്ദിച്ച് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രത്യേക അഭിനന്ദന സന്ദേശം അയക്കുകയുണ്ടായി. എന്നാല്‍ കേരള മുഖ്യമന്ത്രി ഈ വിഷയത്തില്‍ അഭിനന്ദിച്ചത് ഒമാന്‍ സുല്‍ത്താനെ ആയിരുന്നു.
എതിര്‍പ്പുകള്‍ ആര്‍എസ്എസിന് പുത്തരിയല്ല. ആരംഭകാലം മുതല്‍ എണ്ണമറ്റ എതിര്‍പ്പുകളെ അതിജീവിച്ചു കൊണ്ടാണ് സംഘം വളര്‍ന്നത്. ബ്രിട്ടീഷ് ഗവ.പലതരത്തിലുള്ള നിരോധനങ്ങളും സംഘത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു. 1948 ലും 1975 ലും 1992 ലും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സംഘത്തെ നിരോധിച്ചിരുന്നു. ഇക്കാലമത്രയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംഘത്തിനെതിരെ കുപ്രചാരണം നടത്തിക്കൊണ്ടിരുന്നു. ഭാരതത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ച ഇസ്ലാമിക ഭീകരശക്തികള്‍ കേരളത്തെ ഭീകരപ്രവര്‍ത്തനത്തിന്റെ പരിശീലന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ഇവരെല്ലാം ചേര്‍ന്ന അധാര്‍മ്മിക മുന്നണി സംഘത്തെ എതിര്‍ത്ത് തോല്‍പിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദുത്വം വര്‍ഗ്ഗീയമാണെന്ന് പ്രചരിപ്പിക്കുന്നു.
ആശയപരമായി, സംഘടനാപരമായി തകര്‍ന്നുകഴിഞ്ഞ കമ്മ്യൂണിസ്റ്റ് പക്ഷം ഇന്ന് അടവു നയത്തിലൂടെ നിലനില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ്. ഇസ്ലാമിക ഭീകരവാദത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ചുകൊണ്ടാണ് കമ്മ്യൂണിസത്തിന് പുനരുജ്ജീവനം നല്‍കാമെന്ന് അവര്‍ മനക്കോട്ട കെട്ടുന്നത്. ഇസ്ലാമിക ബാങ്കിങ് മുതല്‍ ലൗജിഹാദ് വരെയുള്ള വിഷയങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെയോ പോപ്പുലര്‍ഫ്രണ്ടിന്റെയോ ശബ്ദത്തെക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുകയാണ് ഇവര്‍. അതേസമയം സര്‍വ്വാശ്ലേഷിയായ ഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ വികൃതമായി അനുകരിച്ച് നേട്ടമുണ്ടാക്കാനാകുമോ എന്ന പരീക്ഷണവും ഇവര്‍ നടത്തുന്നു. മുമ്പ് ഒളിഞ്ഞുകൊണ്ട് ക്ഷേത്രദര്‍ശനം നടത്തിയവര്‍ മറയില്ലാതെ ഗുരുവായൂര്‍ നടയില്‍ തൊഴുത് കുമ്പിടുന്നത് ഇതിന്റെ ഭാഗമാണ്. ശ്രീകൃഷ്ണജയന്തിയും ശ്രീനാരായണജയന്തിയും ആഘോഷിക്കാനൊരുമ്പെടുന്നതും വികൃതാനുകരണത്തിലൂടെ നേട്ടങ്ങള്‍ കൊയ്യാമെന്ന് ഹിന്ദുത്വത്തിന്റെ യഥാര്‍ത്ഥ സത്തയെ മലിനമാക്കാന്‍ കഴിയുമെന്നുള്ള വ്യാമോഹം കൊണ്ടാണ്.
ഹിന്ദുക്കളുടെ സംഘടിത ശക്തിയിലൂടെ ധര്‍മ്മാധിഷ്ഠിതമായി രാഷ്‌ട്ര പുനര്‍നിര്‍മ്മാണം എന്നതാണ് ആര്‍എസ്എസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദൗത്യം. ഭാരതത്തിന്റെ തനിമയായ ബഹുസ്വരതയുടെ ഈ ദൗത്യം നിറവേറേണ്ടത് ലോകത്തെ സര്‍വ്വനാശത്തില്‍ നിന്നും രക്ഷിക്കാന്‍ അനുപേക്ഷണീയമാണ്. എന്നാല്‍ ഇതിന് തുരങ്കം വയ്‌ക്കാനാണ് ദേശവിരുദ്ധശക്തികള്‍ ശ്രമിക്കുന്നത്. സംഘപ്രസ്ഥാനങ്ങളെ നേരിടാന്‍ എക്കാലവും ഭാരതത്തെ ഒറ്റുക്കൊടുക്കാനും ഇല്ലായ്‌മ ചെയ്യാനും മാത്രം ശ്രമിച്ചു പോന്ന കമ്യൂണിസ്റ്റുകളോട് കൂട്ടുചേരാന്‍ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ കോണ്‍ഗ്രസ്സ് തയ്യാറാകുന്ന ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ നാട്ടില്‍ കാണാനാവുന്നത്. സത്യത്തെ മുറുകെപിടിച്ചുകൊണ്ട് മുന്നേറുന്ന സംഘത്തിന് ഇപ്പോള്‍ ഭാരതത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കയാണ്.
















