കൊച്ചി: വാര്‍ത്തകളില്‍ ദേശവിരുദ്ധതയും വര്‍ഗീയതയും തരംപോലെ ചേര്‍ക്കുന്ന മനോരമയുടെ കൗശലം വീണ്ടും. പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍ പരീക്ഷണത്തിന്റെ ചിത്രം സഹിതം ഒന്നാം പേജില്‍ ആഘോഷിച്ച മനോരമ ഐക്യരാഷ്‌ട്രസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ ചരിത്രപരമായ പ്രസംഗം ഉള്‍പേജില്‍ ഒതുക്കി.
ഞായറാഴ്ചത്തെ ഒന്നാം പേജാണ് മനോരമയുടെ ഹിഡന്‍ അജണ്ടയുടെ നേര്‍സാക്ഷ്യമാകുന്നത്. ഒന്നാം പേജില്‍ പകുതിയോളം പരസ്യമാണ്. എന്നിട്ടും ഒട്ടുമിക്ക എഡീഷനുകളിലും പാക് മിസൈല്‍ പരീക്ഷണത്തിന്റെ ചിത്രവും വാര്‍ത്തയും ഇടംപിടിച്ചു.
ബ്രിട്ടന്‍ നിര്‍മ്മിത സീ കിങ് ഹെലിക്കോപ്റ്ററുകളില്‍ നിന്ന് കപ്പലുകളെ ലക്ഷ്യമാക്കി മിസൈല്‍ അയയ്‌ക്കുന്ന തട്ടിക്കൂട്ട് പരീക്ഷണമാണ് പാക്കിസ്ഥാന്‍ നടത്തിയത്. ചൈനയുമായി ചേര്‍ന്ന് രണ്ട് ദിവസം മുമ്പ് പാക്കിസ്ഥാന്‍ സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു. ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയപ്പോഴാണ് മിസൈല്‍ പരീക്ഷണമെന്ന തട്ടിക്കൂട്ട് വിദ്യയുമായി പാകിസ്താന്‍ രംഗത്ത് വന്നത്. മനോരമ ഇത് ഒന്നാം പേജില്‍ തന്നെ വിളമ്പി തീവ്രവാദികള്‍ക്ക് ആഘോഷിക്കാനുളള വക ഒരുക്കിക്കൊടുത്തു.
പാക്കിസ്ഥാന്‍ ഭീകരവാദം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നാണ് ഐക്യരാഷ്‌ട്രസഭയില്‍ സുഷമാസ്വരാജ് തെളിവുകള്‍ നിരത്തി സ്ഥാപിച്ചത്. ബിന്‍ ലാദനും മുല്ല ഉമറിനും സുരക്ഷിതതാവളം ഒരുക്കിയ പാക് മണ്ണിലെ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞാണ് സുഷമാ സ്വരാജ് കൈയടി നേടിയത്.
വിദേശ മാധ്യമങ്ങളടക്കം വന്‍ പ്രാധാന്യമാണ് ഈ വാര്‍ത്തയ്‌ക്ക് നല്‍കിയത്. മാതൃഭൂമി ഉള്‍പ്പെടെ മിക്ക മലയാള പത്രങ്ങളും വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത ഒന്നാം പുറത്ത് തന്നെ നല്‍കി. ‘പാക് മിസൈലിന്’ ഇടംകൊടുക്കാന്‍ വേണ്ടി മനോരമ ഇത് ഉള്‍പ്പേജില്‍ തള്ളുകയായിരുന്നു.
ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തിലും വര്‍ഗീയത
ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശന വാര്‍ത്തയിലും മനോരമ വിലകുറഞ്ഞ വര്‍ഗീയത കലര്‍ത്തി.
കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഷാര്‍ജ ഭരണാധികാരിയുടെ ചിത്രം ഉള്‍പ്പെടെയുളള വാര്‍ത്ത മലപ്പുറം, കോഴിക്കോട് എഡീഷനുകളില്‍ മനോരമ ഒന്നാം പേജില്‍ കൊടുത്തു. തിരുവനന്തപുരത്ത് ചിത്രമില്ലാതെ വാര്‍ത്ത മാത്രവും. മറ്റ് എഡീഷനുകളുടെ ഒന്നാം പുറത്തൊന്നും ഷാര്‍ജ ഭരണാധികാരിക്ക് സ്ഥാനമുണ്ടായില്ല.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മുസ്ലിം വായനക്കാരെ ലക്ഷ്യംവിച്ചുളള വാര്‍ത്താ തന്ത്രം. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
















