ബാലരാമപുരം: മലയാളിയായ ആത്മബോധ് സംവിധാനം ചെയ്ത വൃക്ഷാര്‍ഥ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച നെസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുഖ്യഅഭിനേതാക്കളായ മലയാളി കുട്ടികള്‍ക്ക് അഭിനന്ദനപ്രവാഹം.
കൊല്‍ക്കത്തയില്‍ മൂന്നുദിവസങ്ങളിലായി അരങ്ങേറിയ മേളയില്‍ വിദേശികളുടേതടക്കമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പാലിയും സംസ്കൃതവും സംയോജിപ്പിച്ച് ഒരുക്കിയ വൃക്ഷാര്‍ഥ മരമില്ലെങ്കില്‍ പ്രപഞ്ചത്തില്‍ പലതിനും നിലനില്പ്പില്ലായെന്ന് ഓര്‍മിപ്പിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ ആത്മബോധ് തന്നെയാണ് ചിത്രത്തിന്റെ രചയിതാവും ഛായാഗ്രാഹകനും. പ്രദീപ് ശങ്കര്‍ എഡിറ്റിംഗും സുനീഷ് ബെന്‍സണ്‍ ശബ്ദമിശ്രണവും മനോജ് ഗ്രീന്‍വുഡ്സ് കലാസംവിധാനവും നിര്‍വഹിച്ചു.
ദേവിശ്രീ പ്രശാന്ത്, ഹരിപ്രിയ എന്നീ രണ്ടു പെണ്‍കുട്ടികളാണ് മുഖ്യഅഭിനേതാക്കള്‍. ക്രയോണ്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ദേവിശ്രീ നിരവധി ടെലിവിഷന്‍ പരമ്പരകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര സെന്റ് തേരേസാസ് കോണ്‍വെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവിശ്രീ കലാകാരനായ പ്രശാന്ത് കേരളീയത്തിന്റെയും ബീനാ പ്രശാന്തിന്റെയും മകളാണ്. പ്രശാന്തിന്റെ സഹോദരനും നേമം ബ്ലോക്ക് പഞ്ചായത്തംഗവുമായ എസ്. വീരേന്ദ്രകുമാറിന്റെയും അമ്പിളിയുടെയും മകള്‍ ഹരിപ്രിയ പേയാട് കാര്‍മല്‍ സ്കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്നു. കൊല്‍ക്കത്തയിലെ നെസ് ഫിലിം ഫെസ്റ്റിവലില്‍ വൃക്ഷാര്‍ഥ പ്രദര്‍ശിപ്പിച്ചശേഷം നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഈ രണ്ടു കുട്ടികളുടെയും ചിത്രത്തിലെ അഭിനയത്തെ വിദേശികളടക്കം ഒട്ടേറെ പേര് അഭിനന്ദിച്ചതായി ആത്മബോധ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: