കോഴിക്കോട്: മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് പ്രവേശനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘം ഇപ്പോഴും സജീവമെന്ന് സൂചന. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ ലെറ്റര്‍പാഡും സീലും വ്യാജമായി ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഘത്തിന്റെ കെണിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലും കോളേജില്‍ അന്വേഷണം നടത്തിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ മൊബൈല്‍ ഫോണിലും വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ടിരുന്നു.
മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനത്തിന് തെരഞ്ഞെടുത്തു എന്ന രീതിയില്‍ കണ്‍ട്രോളറുടെ പേരില്‍ കത്ത് തയ്യാറാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. വ്യാജ കത്തുമായി വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തായത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷവും പ്രവേശനത്തെക്കുറിച്ച് അന്വേഷിച്ച് ഫോണ്‍ കോളുകള്‍ വരുന്നത് തട്ടിപ്പ്സംഘം സജീവമാണെന്നതിന്റെ സൂചനയാണ്.
ഇക്കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെത്തിയ വിദ്യാര്‍ഥികളോട് മൂന്ന് ലക്ഷം രൂപ ഇന്ത്യന്‍ ബാങ്കിന്റെ ഉത്തര ബീഹാറിലെ ബഹുസാരായ് ബ്രാഞ്ചില്‍ ഡോ. സുമന്‍കുമാര്‍ എന്ന പേരില്‍ അടയ്ക്കാനായിരുന്നു വ്യാജ കത്തില്‍ നല്കിയ നിര്‍ദ്ദേശം. അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും കത്തില്‍ നല്‍കിയിരുന്നു.
മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് രക്ഷിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെത്തിയത്. കത്തില്‍ പറഞ്ഞ പ്രകാരം ബാങ്ക് അക്കൗണ്ടില്‍ മൂന്ന് ലക്ഷം രൂപ അടച്ചതായി ഒരു കുട്ടി അവകാശപ്പെട്ടു.
കേന്ദ്ര അലോട്ട്മെന്റില്‍ തെരഞ്ഞെടുക്കപ്പെട്ട കശ്മീര്‍ സ്വദേശിയായ വിദ്യാര്‍ഥി കോളേജില്‍ ഇതുവരെ പ്രവേശനം നേടിയിട്ടില്ല. ഈ ഒഴിവ് മാത്രമാണ് നിലവിലുള്ളത്. കേന്ദ്ര പ്രവേശന കമ്മീഷണറെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരുന്നു. ഇതിനിടയിലാണ് വ്യാജ പ്രവേശന മെമ്മോയുമായി വിദ്യാര്‍ഥികള്‍ എത്തുന്നത്.
സപ്തംബര്‍ 18ന് കോളേജില്‍ ആവശ്യമായ രേഖകളോടെ എത്തണമെന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചത്. 14ന് മൂന്ന് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. വാര്‍ഷിക ഫീസ് ഘടനയും കത്തില്‍ വിശദമാക്കിയിരുന്നു. ഇതിന് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പേരില്‍ ഡിഡി എടുക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്.
വ്യാജ രേഖകള്‍ ചമച്ചതിന് മെഡിക്കല്‍ കോളേജ് അധികൃതര്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പണം നല്കിയ വിദ്യാര്‍ത്ഥികള്‍ മറ്റ് ജില്ലകളില്‍ ആയതിനാല്‍ അവിടെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പോലീസ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: