പ്യോങ്യാങ്: യുഎന്‍ ഉപരോധത്തില്‍ പ്രകോപിതരായി ഉത്തര കൊറിയയുടെ പുതിയ ഭീഷണി. ജപ്പാന്റെ നാലു ദ്വീപുകള്‍ കടലില്‍ മുക്കുമെന്നും യുഎസിനെ ചാരമാക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. കൊറിയ ഏഷ്യ-പസഫിക് പീസ് കമ്മിറ്റിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസമാണ് ഉത്തര കൊറിയയ്ക്കു മേല്‍ സമ്പൂര്‍ണ നിരോധമേര്‍പ്പെടുത്തുന്ന പ്രമേയം യുഎന്‍ അംഗീകരിച്ചത്. ജപ്പാന് തങ്ങളുടെ സമീപത്ത് ആവശ്യമില്ല. യുഎസിനെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലണം. യുഎസിന്റെ പണം വാങ്ങുന്ന രാജ്യങ്ങളാണ് ഉപരോധത്തിനു പിന്നില്‍, കമ്മിറ്റി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഭീഷണി അങ്ങേയറ്റം പ്രകോപനപരവും മോശവുമെന്ന് ജപ്പാന് പ്രതികരിച്ചു.
ഉപരോധത്തെത്തുടര്‍ന്ന് ഉത്തര കൊറിയയുടെ വരുമാനം ഏറെക്കുറെ നിലയ്ക്കും. എണ്ണ, തുണി കയറ്റുമതിയാണ് അവരുടെ പ്രധാന വരുമാനം. ഇതില്ലാതാകുന്നതോടെ ആണവായുധ നിര്‍മാണമടക്കം കാര്യങ്ങള്‍ക്ക് പണം ലഭിക്കില്ലെന്നാണ് യുഎന്‍ കരുതുന്നത്. ഇതോടെയാണ് അവര്‍ നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ ദിവസം 120 കിലോടണ്‍ ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തര കൊറിയ പരീക്ഷിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: