ന്യൂദല്‍ഹി: ദല്‍ഹിക്കു സമീപം ഗുഡ്ഗാവിലെ റ്യാന്‍ അന്താരാഷ്‌ട്ര സ്‌കൂള്‍ ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ ഉടമയ്‌ക്കും മാനേജ്‌മെന്റിനുമെതിരെ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധം ശക്തമായി. സ്‌കൂളിനു മുന്നില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
സ്‌കൂളിന് അടുത്തുള്ള മദ്യവില്‍പ്പനശാലയ്‌ക്ക് രക്ഷിതാക്കള്‍ തീയിട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇരുപതു പേരെ കസ്റ്റഡിയില്‍ എടുത്തു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നീര്‍ജ ബത്രയെകഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സിമര്‍ദീപ് സിങ് പറഞ്ഞു.
എട്ടു വയസ്സുകാരന്റെ മൃതദേഹം കഴുത്ത് അറുത്ത നിലയില്‍, രക്തത്തില്‍ കുളിച്ച അവസ്ഥയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡന ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു കൊല നടത്തിയതെന്നാണ് കണ്ടക്ടര്‍ അശോക് കുമാറിന്റെ മൊഴി. ബസ് ഡ്രൈവര്‍, സ്‌കൂളിലെ തോട്ടക്കാരന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ സ്‌കൂള്‍ കെട്ടിടം അടിച്ചു തകര്‍ത്തിരുന്നു.
അന്വേഷണകമ്മീഷന്‍ രൂപീകരിച്ച് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് തേടുമെന്നു സിബിഎസ്ഇ അറിയിച്ചു.
കുറ്റവാളികള്‍ ഒരു കാരണവശാലും രക്ഷപെടില്ലെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും പ്രശ്‌നത്തില്‍ ഇടെപെട്ടിട്ടുണ്ട്.
എന്നാല്‍ സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ബരുണ്‍ ചന്ദ്ര അറിയിച്ചു. പതിനു പോലെ ബരുണാണ് അന്നു രാവിലെയും മകനെ സ്‌കൂളില്‍ വിട്ടത്. സ്‌കൂളിലെ ഡ്രൈവറാണു ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടത്. കഴുത്തറുക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും മൃതദേഹത്തിനടുത്തു നിന്ന് കണ്ടെത്തിയിരുന്നു.
















