കണ്ണൂര്‍: കണ്ണൂര്‍ റെയിഞ്ച് എക്സൈസ് വിഭാഗം നടത്തിയ വ്യത്യസ്ത റെയിഡുകളില്‍ ബ്രൗണ്‍ ഷുഗര്‍, കഞ്ചാവ്, മാഹി മദ്യം എന്നിവ പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പയ്യാമ്പലം ഭാഗങ്ങളില്‍ നടത്തിയ വാഹനപരിശോധനയിലാണ് യുവാവില്‍ നിന്ന് 370 മില്ലിഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കക്കാട് സ്വദേശി യാസര്‍ അറാഫാത്തിനെ (23) അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ബ്രൗണ്‍ഷുഗര്‍ പിടികൂടിയത്. മയക്കുമരുന്ന് വ്യാപാര സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
താവക്കരയില്‍ നടത്തിയ പരിശോധനയിലാണ് ഇരുചക്രവാഹനത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 25 ഗ്രാം കഞ്ചാവ് പിടികൂടിയത്. ബൈക്കിന്റെ ഉടമയെ കണ്ടെത്താനായില്ല. എക്സൈസ് സംഘത്തെ കണ്ട ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വിവി പ്രസന്നകുമാര്‍, പി കെ രഘുനന്ദനന്, എക്സൈസ് ഓഫീസര്‍മാരായ എന്‍. പത്മരാജന്, മധു പുത്തന്‍പുരയില്‍ എന്നിവരുമുണ്ടായിരുന്നു.
കണ്ണൂര്‍ കക്കാട് വെച്ചാണ് 8.8 ലിറ്റര്‍ മാഹി മദ്യവുമായി പുഴാതി സ്വദേശി ജയകൃഷ്ണനെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സുധീര്‍ വാഴവളപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസം റിമാന്റ് ചെയ്തു സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പത്മരാജന്, രാജേഷ് ശങ്കര്‍, ഫിറോസ്, അജിത്ത് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: