ദര്‍ശനം ഇല്ലാത്തതിനേക്കാള്‍ നല്ലതാണ് ദര്‍ശനം ഉണ്ടാകുന്നത്. അന്യനാട്ടുകാര്‍ക്ക് ആ വഴിയിലാണ് താല്പര്യം കൂടുതല്‍. അവര്‍ ഇവിടെ കേള്‍ക്കുന്ന അറിവില്‍ സ്വന്തം അറിവിനെ കൂട്ടിക്കലര്‍ത്തുന്നില്ല. അവര്‍ ഒന്നുതൊട്ടാല്‍ അതിലുറച്ചു നില്ക്കും. അതാണവരുടെ ഗുണം.
നാം അറിവോടുകൂടി നമ്മുടെ ആദിയോടു ചേര്‍ന്നിരിക്കുന്നതാണ് ധ്യാനം.
അപ്പോള്‍ മരണഭയം നമ്മെ തീണ്ടുന്നില്ല. ജാഗ്രത്തിലും സുഷുപ്തിയിലും താനുണ്ട്. നമ്മുക്കൊരിക്കലും ബോധരഹിതനായിരിക്കാന്‍ സാധ്യമല്ല. പ്രപഞ്ചബോധത്തെ പ്രമാണമാക്കിക്കൊണ്ടാണ് സുഷുപ്തിയില്‍ നമുക്ക് ബോധമില്ലാതിരുന്നു എന്ന് പറയുന്നത്. ശരീരാദി പ്രപഞ്ചം നമ്മില്‍ വേരൂന്നി നില്‍ക്കുകയാണ്. അതിനാല്‍ ഈ ആപേക്ഷിക (പ്രപഞ്ചം) ജ്ഞാനത്തെ നാം ആത്മാവായി കരുതുന്നു.
ഉറക്കത്തില്‍ തനിക്കു ബോധമില്ലാതിരുന്നുവെന്നാരെങ്കിലും അപ്പോള്‍ പറയുന്നുണ്ടോ? ഇപ്പോള്‍ അങ്ങനെ പറയുന്നു. ഇതിനെയാണ് ആപേക്ഷിക ബോധമെന്നു പറയുന്നത്. അതിനാല്‍ അവന് പറയുന്നത് ആപേക്ഷികബോധമാണ്, സാക്ഷാല്‍ ജ്ഞാനമല്ല. ബോധം ഈ ആപേക്ഷികബോധത്തിനും അബോധത്തിനും അതീതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: