ന്യൂദല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അക്രമം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കണം. അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറി ഉറപ്പു വരുത്തണം. ഇക്കാര്യത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ജില്ലാ പോലീസ് മേധാവിമാരെ നോഡല്‍ ഓഫീസര്‍മാരാക്കാനും ഹൈവേ പട്രോളിങ് ശക്തമാക്കാനും സുപ്രീംകോടതി നിര്‍ദേശം നല്കി. അതിക്രമങ്ങള്‍ക്കെതിരെ എടുത്ത നടപടി വിശദീകരിച്ച് ചീഫ് സെക്രട്ടറിമാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്നു കേന്ദ്രസര്‍ക്കാരെ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഇത്തരം സംഭവങ്ങള്‍ സംസ്ഥാനങ്ങളുടെ വിഷയമാണെന്നും നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഗോ സംരക്ഷകരെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതരെയും ന്യൂനപക്ഷങ്ങളുടെയും മേല്‍ അക്രമങ്ങള്‍ ഉണ്ടാകുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല. ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ഏതെങ്കിലും വ്യക്തിയെയോ സംഘത്തെയോ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും കലാപങ്ങള്‍ യാതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമല്ലെന്നും മോദി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: