ഇന്ന് ശ്രീനാരായണഗുരുവിന്റെ 163-ാമത് ജയന്തിദിനം. ഗുരുദേവസ്മൃതിയുടെ പുണ്യവും വിശുദ്ധിയും നുകര്‍ന്ന് ധന്യരായിത്തീരുന്ന ശ്രീനാരായണീയസമൂഹത്തിന് ഗുരുജയന്തിദിനം പൂര്‍ണമായൊരു സമര്‍പ്പണത്തിന്റെ ദിനമാണ്. സമര്‍പ്പണം പൂര്‍ണമാകുമ്പോഴാണ് അത് നിര്‍വൃതിദായകമാകുന്നത്.
ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിന്റെ മഹത്വമെന്ന് പറയുന്നതുതന്നെ സമര്‍പ്പണത്തിന്റെ വിശുദ്ധിയാണ്. സമര്‍പ്പണം കൊണ്ടാണ് ഒരാള്‍ വിശുദ്ധനും മഹാത്മനുമായിത്തീരുന്നത്. ലോകഗുരുക്കന്മാരുടെ ജീവിതവും ദര്‍ശനവും സന്ദേശങ്ങളും അപഗ്രഥിച്ചാല്‍ അവരെല്ലാംതന്നെ സമര്‍പ്പണത്തിന്റെ പൂര്‍ണതയില്‍ വിരാജിച്ചവരാണ്.
ഭഗവാന്‍ ബുദ്ധന്‍ അഹിംസാധര്‍മ്മത്തിനുവേണ്ടിസ്വജീവിതം സമര്‍പ്പിച്ച പുണ്യാത്മാവായിരുന്നു. ബുദ്ധന്റെ കാലത്ത് ഹിംസ അത്രമാത്രം ശക്തമായിരുന്നു. അതിനാലാണ് ബുദ്ധന്‍ അഹിംസാധര്‍മ്മത്തിന് മുഖ്യത കല്‍പ്പിക്കുകയുണ്ടായത്. എന്നാല്‍ ബുദ്ധമതത്തിന്റെ സര്‍വ്വസ്വീകാര്യതയെ ഒരുപറ്റം ബ്രാഹ്മണ പുരോഹിതന്മാര്‍ നാസ്തികമെന്ന് പറഞ്ഞും പ്രചരിപ്പിച്ചും ആക്ഷേപിച്ചും പില്‍ക്കാലത്ത് ക്ഷയിപ്പിച്ചുകളഞ്ഞു. ഈ നാസ്തിക വാദത്തെ നിരാകരിച്ചിരുന്ന ഗുരുദേവന്‍ ബുദ്ധധര്‍മ്മത്തിലെ പഞ്ചശുദ്ധിയെ പൂര്‍ണമായും ഉള്‍ക്കൊണ്ടു. അവയെ കാലത്തിനൊത്ത് നിര്‍വചിക്കുകയും ചെയ്തു.
്രകിസ്തുവിന്റെ കാലമായപ്പോള്‍ പാപകര്‍മ്മങ്ങള്‍ വര്‍ധിക്കുകയും ശരിയായ ദൈവവിശ്വാസം മറയപ്പെടുകയും ഉണ്ടായി. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്തുവന്ന പുരോഹിതവര്‍ഗ്ഗത്തിനെതിരെ നിലകൊണ്ട യേശുദേവന്‍ ദൈവനീതിക്കുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച പുണ്യപുരുഷനായിരുന്നു. അങ്ങനെ മനുഷ്യരുടെ പാപമോചനത്തിനായി മഹാത്യാഗം ചെയ്ത് ക്രിസ്തുവിനെ ക്ഷമയുടെ മൂര്‍ത്തിയായിട്ടാണ് ഗുരുദേവന്‍ അനുകമ്പാദശകത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
മുഹമ്മദ് നബിയുടെ കാലഘട്ടം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞതായിരുന്നു. അതില്‍പ്പെട്ട് മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും സാഹോദര്യവും പാടെ തകര്‍ന്നിരുന്നു. അതിനാല്‍ സ്‌നേഹത്തിനും സാഹോദര്യത്തിനുമായി നബി സ്വജീവിതം സമര്‍പ്പിച്ചു. ഇങ്ങനെ മനുഷ്യരാശിയെ വിശ്വാസത്തിലേക്കും വിമോചനത്തിലേക്കും ധര്‍മ്മത്തിലേക്കും സ്‌നേഹത്തിലേക്കും സാഹോദര്യത്തിലേക്കും നയിക്കുവാന്‍ നേരാംവഴികള്‍ ഗുരുക്കന്മാര്‍ തുറന്നിട്ടു. ആ ഗുരുക്കന്മാര്‍ക്കുശേഷം ലോകക്ഷേമത്തിനായി 20-ാം നൂറ്റാണ്ടില്‍ മനുഷ്യാകാരം പൂണ്ടവതരിച്ച പുണ്യപുരുഷനായിരുന്നു ശ്രീനാരായണ ഗുരുദേവന്‍.
ഗുരുദേവന്റെ കാലം മനുഷ്യത്വം തീര്‍ത്തും മറയപ്പെട്ടുപോയിരുന്ന കാലഘട്ടമായിരുന്നു. ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ കലഹിക്കുന്ന മനുഷ്യരെയാണ് ഗുരു തനിക്കു ചുറ്റും കണ്ടത്. ഇങ്ങനെ മനുഷ്യര്‍ തമ്മില്‍ ഭിന്നിക്കുന്നതിനും അവരെ ഭിന്നിപ്പിക്കുന്നതിനും അതിലൂടെ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും ശക്തിയും വ്യാപ്തിയും വര്‍ധിപ്പിക്കുന്നതിനും വേണ്ടതെല്ലാം ആസൂത്രണം ചെയ്യുന്നവരെയും ഗുരു കണ്ടു. ഈ വിധം പരനു പരംതാപമേകുന്നവരുടെ ലോകത്ത് സമ്പൂര്‍ണമായ മനുഷ്യത്വത്തിന്റെ പുനരവതരണമായിട്ടാണ് ഗുരുദേവന്‍ തന്റെ ആയുസ്സ് സമര്‍പ്പിച്ചത്. എന്നാല്‍ ആരോടും എതിരിടുകയോ ഏറ്റുമുട്ടുകയോ ചെയ്യുന്ന ശൈലി ഗുരുവിനുണ്ടായിരുന്നില്ല. എല്ലാവരെയും ഒന്നിപ്പിക്കുന്നതും എല്ലാവരും ഒന്നിക്കുന്നതുമായ മനുഷ്യത്വത്തെ തെളിക്കുന്നതിനള്ള സര്‍വ്വസമ്മതമായൊരു തത്വശാസ്ത്രം ഗുരുദേവന്‍ അവതരിപ്പിക്കുകയാണുണ്ടായത്. ഒരു തത്വശാസ്ത്രത്തിന്റെ ഉള്ളടക്കങ്ങളെ പ്രകാശിപ്പിക്കുന്ന സന്ദേശങ്ങളാണ് ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, വിശ്വാസത്തിന്റെ പേരില്‍ പൊരുതുന്നത് ബുദ്ധിയുള്ളവരു െലക്ഷണമല്ല” തുടങ്ങിയവയെല്ലാംതന്നെ.
വാക്കും വിചാരവും വിശ്വാസവും ധര്‍മ്മവും അഞ്ചിതളുകളുള്ള ഒരു പുഷ്പംപോലെ വിരിഞ്ഞ് മനുഷ്യത്വത്തിന്റെ സുഗന്ധം പരത്തി പരിശോഭിച്ചിരുന്ന ഒരു ജീവിതമായിരുന്നു ഗുരുവിന്റേത്. അതുകൊണ്ടാണ് ആ മഹിതജീവിതം സമസ്തമനുഷ്യര്‍ക്കും വേണ്ടിയുള്ളതായിത്തീര്‍ന്നത്. ഒരാളോടും അവരവര്‍ക്കുവേണ്ടി മാത്രമായി സംഭാഷണം ചെയ്യുകയെന്നത് ഗുരുക്കന്മാരുടെ രീതിയായിരുന്നില്ല. എല്ലാവര്‍ക്കും വേണ്ടിയുള്ളത് അടുത്തുവരുന്ന ഓരോരുത്തരോടും സാന്ദര്‍ഭികമായി പറയുക അതായിരുന്നു ഗുരുവിന്റെ രീതി. ഇങ്ങനെ ഒരാളിലൂടെ എല്ലാവരോടും സംവദിച്ചിരുന്ന, ആ കാഴ്ചയിലൂടെ സമസ്തഭുവനങ്ങളെയും അനുഭവിച്ചിരുന്ന, ഗുരുവിന്റെ തത്വചിന്തയും തത്വശാസ്ത്രവും ഏതുകാലത്തെ മനുഷ്യന്റെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന ശാസ്ത്രവും ദര്‍ശനവുമാണ്. ശാസ്ത്രവും ദര്‍ശനവും രണ്ടല്ലാതാകുന്ന ഒരപൂര്‍വ്വ സമന്വയത്തിന്റെ തത്വശാസ്ത്രമായതുകൊണ്ടാണ് അത് സാര്‍വ്വകാലികവും സാര്‍വ്വദേശീയവുമായി ലോകസംഗ്രഹാര്‍ത്ഥം നിലകൊള്ളുന്നത്. ഗുരുദര്‍ശനത്തിന്റെ അമേയമായ ഇൗ മഹിമയെ അറിയാതെ ഗുരുവിനെ സമീപിക്കുന്നവരും കാണുന്നവരും പറയുന്നവരും നിര്‍വചിക്കുന്നവരും ഇന്ന് കൂടിവരികയാണ്.
ഗുരുദേവന്‍ ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു ഏകലോകത്തെ സംസ്ഥാപനം ചെയ്യുവാനാണ് ആഗ്രഹിച്ചത്. അതിനുവേണ്ടിയുള്ള ബാഹ്യവും ആന്തരികവുമായ ഒരുക്കം ജനങ്ങളിലും സമൂഹത്തിലും വരുത്തുന്നതിനായിട്ടാണ് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തിയതും നവോത്ഥാന യജ്ഞങ്ങള്‍ ആവിഷ്‌കരിച്ചതും ദാര്‍ശനിക പ്രബോധനാത്മക കൃതികള്‍ രചിച്ചുനല്‍കിയതും. എന്നാല്‍ ക്ഷേത്രങ്ങള്‍ പിന്നീട് ജാതിയെ അധികമാക്കുന്നതായി ഗുരുദേവന് ബോധ്യപ്പെട്ടു. അപ്പോഴാണ് പ്രധാന ദേവാലയം വിദ്യാലയമാകണമെന്ന് അദ്ദേഹം ഉപദേശിച്ചത്.
ഇന്ന് പല ക്ഷേത്രങ്ങളും ജാതിയെയും മതത്തെയും പൊയ്‌പ്പോയ അനാചാരങ്ങളെയും തിരിച്ചുകൊണ്ടുവരുന്നതിനും ശക്തിപ്പെടുത്തുന്നതിനും പലവിധത്തിലുള്ള തന്ത്രങ്ങളും ഉപജാപങ്ങളും നടത്തിവരുന്നുവെന്നത് ഖേദകരമാണ്. ഈ അടുത്തനാളില്‍ മാവേലിക്കരയിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ബ്രാഹ്മണപൂജാപാരമ്പര്യമാണുള്ളതെന്ന വാദമുയര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നിയമിച്ച അബ്രാഹ്മണനായ ശാന്തിയുടെ നിയമനം മരവിപ്പിച്ചു.
ഇത് പൂജാവകാശവും താന്ത്രികാവകാശവും സവര്‍ണ്ണരില്‍തന്നെ കേന്ദ്രീകരിപ്പിക്കാനുള്ള ഗൂഢനീക്കം വെളിച്ചത്ത് കൊണ്ടുവന്നു. ആധുനിക കേരളത്തിന്റെ മുഖത്തിനേറ്റ കനത്ത പ്രഹരമാണിത്. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തെ നയിക്കുമ്പോള്‍തന്നെ പുരോഗമനാദര്‍ശത്തിനുമേല്‍ സവര്‍ണ്ണാധിപത്യത്തിന്റെ മേല്‍ക്കോയ്‌മ പുനസ്ഥാപിക്കാനുള്ള നീക്കം അതിഗൗരവമാേയ കാണാനാവൂ. ഗുരുവിന്റെ സാമൂഹ്യ നവോത്ഥാനത്തെ പിന്നോട്ടടിക്കുന്ന ഇത്തം മ്ലേച്ഛ നീക്കങ്ങളെ കേരളത്തിന്റെ മണ്ണില്‍നിന്നും തുടച്ചുനീക്കുകതന്നെ വേണം. ഗുരുവിനെ തമസ്‌കരിക്കുന്നവരും ആരാധനയെ അര ‘ധന’മാക്കുന്നവരും ഭജനത്തെ ഭാരമാക്കുന്നവരും ധ്യാനത്തെ മ്ലാനമാക്കുന്നവരും ശാന്തിയെ ഭ്രാന്താലയമാക്കുന്നവരുമാണ് ഇത്തരം നീക്കങ്ങള്‍ക്ക് കരുത്തുപകരുന്നത്. ഗുരുവിനെ ഇന്നരീതിയിലെ വിളിക്കാവൂ എന്നുവരെ ഇപ്പോള്‍ പറഞ്ഞുവച്ചിരിക്കുന്നു. ഇങ്ങനെയെല്ലാം ഗുരുവിനെ നിന്ദിക്കുന്നവരുടെയും നിര്‍വചിക്കുന്നവരുടെയും ഇടയിലാണ് ശുദ്ധന്മാരായ ശ്രീനാരായണഭക്തന്മാര്‍ അകപ്പെട്ടിരിക്കുന്നത്.
നമ്മുടെ ജീവിതത്തെ പ്രകാശിപ്പിച്ച ഗുരുസ്വരൂപത്തിനു മുന്നില്‍ കുറച്ചുനേരമെങ്കിലും ധ്യാനലീനനായിരിക്കുവാന്‍ നമുക്കു കഴിയണം. ഗുരുവചനങ്ങള്‍കൊണ്ട് ഹൃദയത്തെ വിശുദ്ധമാക്കുവാനും ഗുരുകൃതികള്‍കൊണ്ട് ബോധത്തെ തെളിക്കുവാനും ഗുരുധര്‍മ്മംകൊണ്ട് സദാചാരനിഷ്ഠരാകുവാനും നമുക്കു കഴിയണം. അങ്ങനെ ഗുരുസ്മൃതിയുടെ ധന്യതയില്‍ വാക്കും വിചാരവും പ്രവൃത്തിയും ശുദ്ധമായിക്കഴിഞ്ഞാല്‍ ശാന്തിയും ശ്രേയസ്സും വന്നുകൊള്ളും. ഗുരുദേവന്റെ ജയന്തിദിനം ഒരു പൂര്‍ണസമര്‍പ്പണത്തിനുള്ള അവസരമായിത്തീരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
















