ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിന് പ്രാതിനിധ്യം. മലയാളികളുടെ അഭിമാനമുയര്‍ത്തി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും മുന്‍ ഐഎഎസ് ഓഫീസറുമായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയ്ക്ക് പുറമെ ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പും അദ്ദേഹത്തിന് ലഭിച്ചു. കണ്ണന്താനമുള്‍പ്പെടെ ഒന്‍പത് പുതിയ മന്ത്രിമാര്‍ ഇന്നലെ അധികാരമേറ്റു. നാല് സഹമന്ത്രിമാര്‍ക്ക് കാബിനറ്റ് പദവിയും ലഭിച്ചു. കണ്ണന്താനത്തെ ഗോവയില്‍ നിന്ന് രാജ്യസഭാംഗമാക്കാനാണ് തീരുമാനം. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിന്റെ ഒഴിവുണ്ട്.
വാണിജ്യ മന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമനാണ് പുതിയ പ്രതിരോധ മന്ത്രി. ആദ്യമായാണ് ഒരു വനിത പ്രതിരോധ മന്ത്രിയാകുന്നത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ഏറെക്കാലമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ചുവരികയായിരുന്നു. നിര്‍മ്മലയ്ക്ക് പുറമെ, സഹമന്ത്രിമാരായിരുന്ന പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരെ കാബിനറ്റ് മന്ത്രിമാരായി ഉയര്‍ത്തി.
നിര്‍മ്മല കൈകാര്യം ചെയ്തിരുന്ന വാണിജ്യ വകുപ്പ് സുരേഷ് പ്രഭുവിന് നല്കി.
മുന്‍ ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, സുരേഷ് പ്രഭു വഹിച്ചിരുന്ന റെയില്‍വെ വകുപ്പ് ഏറ്റെടുക്കും. കല്‍ക്കരി വകുപ്പിന്റെ ചുമതലയും വഹിക്കും. ധര്‍മ്മേന്ദ്ര പ്രധാന് പെട്രോളിയം പ്രകൃതി വാതക വകുപ്പിന് പുറമെ നൈപുണ്യവികസന വകുപ്പിന്റെ അധിക ചുമതല നല്കി. മുക്താര്‍ അബ്ബാസ് നഖ്വി ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഉമാഭാരതി കൈകാര്യം ചെയ്തിരുന്ന ജലവിഭവം, ഗംഗാ ശുചീകരണം, നദീ വികസനം എന്നീ വകുപ്പുകളുടെ ചുമതല കൂടി നല്കി. കുടിവെള്ളം, ശുചീകരണം എന്നീ വകുപ്പുകളില്‍ ഉമാഭാരതി തുടരും. തുറമുഖ സഹമന്ത്രിയെന്നതിന് പുറമെ പൊന്‍ രാധാകൃഷ്ണന് ധനകാര്യ വകുപ്പ് സഹമന്ത്രിയുമാകും. സന്തോഷ് ഗാംഗ്വാറാണ് തൊഴില്‍ മന്ത്രി.
76 അംഗ മന്ത്രിസഭയാണ് ഇപ്പോഴത്തേത്. നേരത്തെ 73 അംഗങ്ങളായിരുന്നു. പരമാവധി 81 മന്ത്രിമാരെ ഉള്‍പ്പെടുത്താം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അടുത്തിടെ എന്‍ഡിഎയിലെത്തിയ ജെഡിയു, എഐഎഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിമാരെ ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ശിവസേനക്ക് ഒരു മന്ത്രിസ്ഥാനം അധികം ലഭിക്കുമെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ബിജെപി മന്ത്രിമാരെ മാത്രമാണ് പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ശിവസേന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: