മലപ്പുറം: വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാതിക്കാരനായ മുരുകേഷ് നരേന്ദ്രനും ഇയാളെ സഹായിക്കുന്ന ആര്യാടന് മുഹമ്മദും ചേര്‍ന്ന് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അയാളുടെ കുടുംബസ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ടതാണ് വൈരാഗ്യം ഉണ്ടാവാന്‍ കാരണം.
വാട്ടര്‍തീം പാര്ക്കിന് എല്ലാ അനുമതിയുമുണ്ട്. എല്ലാ എന്ഒസികളോടും കൂടിയാണ് പാര്ക്കിന് ലൈസന്‍സ് ലഭിച്ചത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ നിന്ന് 2017 ജൂണ്‍ 22ന് പിപിആര്‍ ലൈസന്‍സ് പാര്ക്കിന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് അനുവദിച്ചത്. മൂന്നു തവണ ഇതിനായി പഞ്ചായത്തിന്റെ ഉപസമിതി പാര്‍ക്ക് സന്ദര്‍ശിച്ച് പരിശോധന നടത്തിയിട്ടുണ്ട്. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന താമരശ്ശേരി താലൂക്കിലെ കൂടരഞ്ഞി വില്ലേജ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശമല്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
മുരുകേഷ് നരേന്ദ്രന് ഉള്‍പ്പെട്ട 20 ഏക്കര്‍ വസ്തുവിന്റെ തര്‍ക്കത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിച്ചതാണ് വ്യക്തി വൈരാഗ്യത്തിന് കാരണം. തുടര്‍ന്ന് മുരുകേഷ് തന്നെ വന്നു കണ്ടു. വസ്തു സംബന്ധിച്ച വിഷയത്തില്‍ ഇടപെടെരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ എതിര്‍കക്ഷിയായ മുരുകേഷ് പ്രഭാകരനും കുടുംബത്തിനും വസ്തുവില്‍ അവകാശമുണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചെന്ന് പറഞ്ഞപ്പോള്‍ എംഎല്‍എയ്ക്ക് എന്തുവേണമെങ്കിലും നല്‍കാമെന്ന് പറഞ്ഞു. തര്‍ക്കത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് മുരുകേഷ് നരേന്ദ്രന് വാഗ്ദാനം നല്‍കിയതായും എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: