ഇന്ത്യയിലെ ദളിതരുടെ ചരിത്രം ഐതിഹാസികവും സംഭവബഹുലവുമാണ്. സ്വന്തം നാട്ടില്‍ അന്യരും അനാഥരും അടിമകളുമായി നൂറ്റാണ്ടുകളോളം കഴിയേണ്ടിവന്ന ദളിതരുടെ അവസ്ഥ പരമദയനീയവുമായിരുന്നല്ലോ. എന്നാല്‍ കാലത്തിന്റെ അവിരാമമായ പ്രവാഹത്തില്‍പ്പെട്ട് നിലവിലിരുന്ന ദുഷിച്ച സാമൂഹ്യവ്യവസ്ഥിതി തകര്‍ന്നുതരിപ്പണമാവുകയാണുണ്ടായത്. ഒരുപാട് മഹാത്മാക്കളുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കാണുന്ന ഇന്ത്യയെ കെട്ടിപ്പടുത്തത്. ബിജെപിക്ക് ഇക്കാര്യത്തില്‍ അനിഷേധ്യമായ പങ്കാണുള്ളത്. ഇന്ത്യയിലെ ദളിതര്‍ ബിജെപിയെ തിരിച്ചറിയാന്‍ നേരമായിരിക്കുകയാണ്.
ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനകോടികളുടെ വിമോചനത്തിനു തുടക്കമിട്ടത് മഹാത്മാ ജ്യോതിറാവു ഫൂലെ ആയിരുന്നു. ദളിതരുടെ രക്ഷകനായ ഡോ. ബാബാ സാഹേബ് അംബേദ്കറുടെ ഗുരുനാഥനായ ഫുലെയെ ഇക്കാരണത്താലാണ് ഭരണകൂടം അവഗണിച്ചുകളഞ്ഞതെന്നോര്‍ക്കണം. ഒരു ചാക്കു കഷ്ണത്തിലിരുന്നു പഠിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ മുഖ്യ ഭരണഘടനാ ശില്‍പ്പിയും, ലോകപണ്ഡിതന്മാരില്‍ ആറാമനും, ഏഷ്യയില്‍ ഒന്നാമനും, അടിച്ചമര്‍ത്തപ്പെട്ട ജനകോടികളുടെ രക്ഷകനുമൊക്കെയായി മാറിയ അംബേദ്കറെ സൃഷ്ടിച്ചതാരെന്നു ദളിത് സമുദായം തിരിച്ചറിയണം. 1925 ല്‍ ഹെഡ്‌ഗേവാര്‍ രൂപവല്‍ക്കരിച്ച ആര്‍എസ്എസ് രാഷ്‌ട്രത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സ്ഥാപിക്കപ്പെട്ടതാണ്.
നാഗ്പ്പൂര്‍ ആസ്ഥാനമായ ഈ പ്രസ്ഥാനം ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ പര്യാപ്തമായിരുന്നു. അങ്ങ് കശ്മീരില്‍ ഒരു വിസില്‍ മുഴങ്ങിയാല്‍ അതിന്റെ പ്രതിധ്വനി ഇങ്ങു കന്യാകുമാരി വരെ മാറ്റൊലികൊള്ളുംവിധം ആര്‍എസ്എസ് സുസംഘടിതമായ ഒരു ബഹുജന പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. ഇത്രയേറെ അടുക്കും ചിട്ടയോടും അച്ചടക്കത്തോടും ഐക്യത്തോടും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ഇന്ത്യയില്‍ ആര്‍എസ്എസ്സല്ലാതെ മറ്റൊന്നില്ലെന്നിരിക്കെ അതിന്റെ പേരിലും സവര്‍ണരുടെ പേരിലും ദളിത് സമുദായത്തെ വ്യാപകമായി തെറ്റിദ്ധരിപ്പിച്ചും പേടിപ്പിച്ചും കബളിപ്പിച്ചും വഞ്ചിച്ചും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ വഴിയാധാരമാക്കുകയുണ്ടായി. എന്നാലിപ്പോള്‍ കാലം മാറിയിരിക്കുന്നു.
‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ’ എന്നുപറഞ്ഞ് വ്യാമോഹിപ്പിച്ച കമ്യൂണിസ്റ്റുകളും ‘പുതിയ ആകാശവും പുതിയ ഭൂമിയും’ വാഗ്ദാനം ചെയ്ത ക്രൈസ്തവരും ദളിതരെ കര്‍ഷകത്തൊഴിലാളികളും അവശക്രൈസ്തവരുമാക്കി ചവിട്ടുപടിയാക്കി പരുവപ്പെടുത്തുകയായിരുന്നു.
ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന് നീണ്ട 67വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ഭൂരഹിതരിലും ഭവനരഹിതരിലും തൊഴില്‍രഹിതരിലും ദരിദ്രരിലും മഹാഭൂരിപക്ഷം ദളിതരാണെന്നുള്ളത് ലജ്ജാകരവും വേദനാജനകവുമാണ്. ദളിതരെ മനുഷ്യരായി അംഗീകരിക്കാത്ത ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി അവരോടു നീതി പുലര്‍ത്തില്ലെന്നുറപ്പുണ്ടായിരുന്നു. സംവരണമുള്‍പ്പെടെയുള്ള ഭരണഘടനാ പരിരക്ഷകളോ പ്രത്യേകാനുകൂല്യങ്ങളോ നിയമസംരക്ഷണങ്ങളോ ഫലപ്രദമായി അനുഭവിക്കുവാന്‍ നാളിതുവരെ ദളിതര്‍ക്കു കഴിഞ്ഞില്ലെന്നുള്ളത് നഗ്നയാഥാര്‍ത്ഥ്യം മാത്രമാണ്.
മിണ്ടാപ്രാണികളിലൂടെ സംവരണം തട്ടിയെടുത്തു കുത്തകയാക്കിയിട്ടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മാറി മാറി വോട്ടുകുത്തി ദളിതരിവിടെ സ്വയം തളരുകയാണ്, തകരുകയാണ്. ഈ ദുഃസ്ഥിതിക്കൊരു മാറ്റം വേണമെന്നവര്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
1995 ജൂണ്‍ 3 ന് ഇന്ത്യ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി ദളിത് സമുദായാംഗമായ മായാവതി സ്ഥാനമേറ്റു. ഇതിനിടയാക്കിയത് ബിജെപിയുടെ നിസ്തുലവും ധീരോദാത്തവുമായ നടപടിയാണ്. ഇത് ദളിത് സമുദായത്തെയാകെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുകയാണുണ്ടായത്. അന്നുമുതല്‍ ആത്മാഭിമാനികളായ ദളിതര്‍ ബിജെപിയോടുള്ള നിലപാടില്‍ മാറ്റം വരുത്തിത്തുടങ്ങി.
യുപിയിലെ മുലായംസിങ് മന്ത്രിസഭയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ച് ലക്‌നൗ ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടി പ്രവര്‍ത്തക സമ്മേളനത്തിനുശേഷം ഒറ്റയ്‌ക്കു വിശ്രമിക്കുകയായിരുന്ന മായാവതിയെ, അര്‍ദ്ധരാത്രിക്കുശേഷം പോലീസിനേയും ഗുണ്ടകളേയും ഇറക്കി ആക്രമണം നടത്തി ജീവന്‍വരെ അപകടത്തിലായ സംഭവമറിഞ്ഞ് ആശ്വാസമായി ഓടിയെത്തിയെന്നു മാത്രമല്ല, ആ പ്രതിസന്ധി ഘട്ടത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് നേരെ രാജ്ഭവനിലെത്തി മുഖ്യമന്ത്രിയാക്കിയ ബിജെപിയുടെ തന്റേടവും ചങ്കൂറ്റവും അവര്‍ക്കുമാത്രം അവകാശപ്പെട്ട ഒരുല്‍കൃഷ്ട ദൗത്യനിര്‍വഹണമാണെന്നു പറയാതെ വയ്യ.
തുടര്‍ന്ന് ദളിതരോടുള്ള സമീപനത്തില്‍ വിപ്ലവകരമായ വ്യതിയാനങ്ങള്‍ക്കു ബിജെപി വിധേയമായി. 2000 ആഗസ്റ്റ് 27 ന് ബിജെപിയുടെ അഖിലേന്ത്യാധ്യക്ഷനായി ദളിത് സമുദായ അംഗമായ ബങ്കാരു ലക്ഷ്മണ്‍ സ്ഥാനമേറ്റു. ഇതും കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ദുസ്സഹവും അസഹിഷ്ണുതയും സൃഷ്ടിച്ച സംഭവമായിരുന്നു.
അങ്ങനെ ദളിത് സമുദായ അംഗങ്ങളെ പാര്‍ട്ടിയുടെ അത്യുന്നത പദവികളില്‍ അവരോധിക്കുവാനുളള ഇച്ഛാശക്തിയും ആര്‍ജവവും നിഷ്‌കപട നിലപാടും ദളിത് സമുദായത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ തവണ തിരുവനന്തപുരത്ത് വന്നുപോയ ഇതേ മായാവതി വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയെ ഒന്നുതിരിഞ്ഞുനോക്കിയതുപോലുമില്ല. എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ അയ്യങ്കാളിക്കു പുഷ്പാര്‍ച്ചന നടത്തി. കോളനികള്‍ സന്ദര്‍ശിച്ചു. മാത്രമല്ല, ബിജെപി നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ദളിതരോട് ഏറെ അനുഭാവവും അനുകമ്പയും സന്മനോഭാവമുള്ളവരാണെന്നുള്ളത് ഈ ലേഖകന്റെ കൂടി ഹൃദ്യമായ അനുഭവമാണ്.
ഏറ്റവും ഒടുവിലായി നിക്ഷിപ്ത താല്‍പ്പര്യക്കാരായ കക്ഷിരാഷ്‌ട്രീയക്കാരുടെ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ച് ഇന്ത്യയുടെ പരമാധികാരിയായ രാഷ്‌ട്രപതിയായി ഒരു ദളിതനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയും ചരിത്രപരമായ ഭൂരിപക്ഷം നേടി അദ്ദേഹം വിജയിക്കുകയും ചെയ്തു. ദളിത് സമുദായത്തെയൊന്നാകെ അംഗീകരിക്കുവാനും ആദരിക്കുവാനുമുള്ള ബിജെപി നേതൃത്വത്തിന്റെ വലിപ്പവും ഔന്നത്യവും എത്ര വാഴ്‌ത്തിയാലും മതിയാവില്ല. ബിജെപിയുടെ നിസ്തുലമായ ഈദൃശ ദളിത് നിലപാടുകളുടെ പ്രസക്തിയും പ്രാധാന്യവും ദളിതരെ ബോധ്യപ്പെടുത്താനിനി ഒട്ടും വൈകരുത്. ഇക്കാലമത്രയും നിലവിലുള്ള നന്മതിന്മകള്‍ തിരിച്ചറിഞ്ഞ് പ്രതിസന്ധിഘട്ടങ്ങളില്‍ തങ്ങള്‍ക്കു താങ്ങും തണലുമാകാന്‍ മറ്റാരെക്കാളും മുന്നേ ബിജെപി മുന്നോട്ടുവന്നിട്ടുണ്ടെന്നുള്ള വസ്തുത ദളിത് സമുദായം തിരിച്ചറിയുമെന്ന് പ്രത്യാശിക്കുന്നു.
















