ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബാംഗങ്ങള്‍ക്കും പങ്കുള്ള പനാമഗേറ്റ് അഴിമതിക്കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. രാവിലെ 11. 30 ന് ജസ്റ്റിസ് ഇജാസ് അഫ്സല് ഖാന് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. സുപ്രീംകോടതിയിലെ ഒന്നാം നമ്പര്‍ മുറിയിലായിരിക്കും വിധി പ്രസ്താവന.
വിധി പ്രസ്താവനയെ തുടര്‍ന്ന് ഇസ്ലാമാബാദ് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. കോടതി പരിസരത്ത് പോലീസിനെയും സുരക്ഷാ സൈനികരെയും വിന്യസിച്ചു. വിധി എതിരായാല്‍ ഷരീഫ് രാജിവയ്ക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ സൈനികനേതൃത്വം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും ജനാധിപത്യ സംവിധാനം ദുര്‍ബലമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കേ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണു പാനമ രേഖകളിലൂടെ പുറത്തുവന്നത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്നു പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിലാണു വിധി. ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന് ഖാനാണു പരാതി നല്‍കിയത്.
ഇതെത്തുടര്‍ന്നു കഴിഞ്ഞ മേയില്‍ സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി ഷരീഫിന്റെ ലണ്ടനിലെ സ്വത്തുക്കള്‍ പരിശോധിച്ചു ഈ മാസം പത്തിന് 10 വാല്യങ്ങളുള്ള റിപ്പേര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മകള്‍ മറിയം വ്യാജരേഖകള്‍ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: