പി. എന്‍. സതീഷ്
കോട്ടയം: പാക്കനാരുടെ പാരമ്പര്യവുമായി 45-ാം വര്‍ഷവും തങ്കമ്മ പരമ്പരാഗത നിത്യോപയോഗ സാധനങ്ങളുമായി എത്തി. സംക്രമ വാണിഭ കേന്ദ്രത്തിലെ സുപരിചിത മുഖങ്ങളില്‍ ഒന്നാണ് ചങ്ങനാശ്ശേരി മാമ്മൂട് മുക്കട വീട്ടില്‍ തങ്കമ്മ (68). അച്ഛന്‍ കുഞ്ഞച്ചനൊപ്പമാണ് തങ്കമ്മ ആദ്യം പാക്കില്‍ വാണിഭത്തിനെത്തിയത്. കാഴ്ചകള്‍ കാണുകയായിരുന്നു അന്ന് പ്രധാനം. പിന്നീട് മുടങ്ങാതെ അച്ഛനെ സഹായിക്കാന്‍ എത്തി.
അച്ഛനു ശേഷം തങ്കമ്മ സാധനങ്ങളുമായി മുടങ്ങാതെ എത്തി. മുറം, വിവിധയിനം കുട്ടകള്‍, തഴപ്പായ, ചിരട്ടതവി, ചൂല്‍ തുടങ്ങിയവയാണ് വില്‍പ്പനയ്‌ക്കായി തങ്കമ്മ കൊണ്ടുവരുന്നത്. ആദ്യകാലങ്ങളില്‍ ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ മുറം, ചെറുകൊട്ടകള്‍ എന്നിവ മാത്രമാണ് നിര്‍മ്മിക്കുന്നത്. ബാക്കിയുള്ളവ വാങ്ങി വില്‍പ്പന നടത്തുകയാണ്.
സ്വയം നിര്‍മ്മിക്കുന്ന മുറവും കുട്ടയും വില്‍ക്കുന്നതിനാണ് തങ്കമ്മയ്‌ക്ക് താത്പര്യം. ഇവയ്‌ക്ക് ഗുണനിലവാരം ഏറെയാണെന്നും വിശ്വസിച്ച് നല്‍കാന്‍ സാധിക്കും. ഈറ്റ കിട്ടാനില്ലാത്തതും പരമ്പരാഗത ഉപകരണങ്ങള്‍ നെയ്‌തെടുക്കാന്‍ തൊഴിലാളികള്‍ ഇല്ലാത്തതും ഈ മേഖലയില്‍ പ്രതിസന്ധി നേരിടുന്നെന്ന് തങ്കമ്മ പറഞ്ഞു.
മല്ലപ്പള്ളിയിലുള്ള ബന്ധുക്കളുടെ സഹായത്താലാണ് ഇപ്പോള്‍ ഈറ്റ ശേഖരിക്കുന്നത്.
പകരമായി കുട്ടയും മുറവുമാണ് നല്‍കുന്നത്. മക്കളും സഹോദരന്റെ കുടുംബവും മുറവും, കുട്ടയും നിര്‍മ്മിക്കാന്‍ തങ്കമ്മയെ സഹായിക്കുന്നു. വരും തലമുറയ്‌ക്ക് പരമ്പരാഗത തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താത്പര്യമുണ്ടെങ്കിലും മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാത്തതിനാല്‍ വിട്ടു നില്‍ക്കുകയാണെന്നും തങ്കമ്മ പറഞ്ഞു.
















