ഭുവനേശ്വര്‍: ആധിപത്യം തുടരാന്‍ ചൈന കച്ചമുറുക്കി. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം പതിപ്പു മുതലാണ് ചൈനീസ് താരങ്ങള്‍ ആധിപത്യം സ്ഥാപിച്ചത്. കഴിഞ്ഞ തവണ സ്വന്തം തട്ടകമായ വുഹാനില്‍നടന്ന മീറ്റില്‍ 15 സ്വര്‍ണമുള്‍പ്പെടെ 41 മെഡലുകള്‍ ചൈന വാരിക്കൂട്ടി. 16-ാം കിരീടമായിരുന്നു അവരുടേത്. ഇക്കുറി അതിലും മികച്ച പ്രകടനമാണ് ചൈനീസ് ടീം ഇത്തവണ പ്രതീക്ഷിക്കുന്നത്.
പല മുന്‍നിര താരങ്ങള്‍ക്കും വിശ്രമം അനുവദിച്ച് രണ്ടാം നിര ടീമിനെയാണ് ഭുവനേശ്വറിലേക്ക് അയച്ചിട്ടുള്ളത്. അടുത്ത മാസം നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്ക് നേരത്തെ യോഗ്യത നേടിയ പ്രമുഖരെയാണ് ഒഴിവാക്കിയിട്ടുള്ളത്. ഇക്കുറി 84 അംഗങ്ങളുമായാണ് ചൈനക്കാര്‍ കലിംഗഭൂമിയില്‍ കിരീടം കാക്കാനെത്തിയിട്ടുള്ളത്. കഴിഞ്ഞ പതിപ്പില്‍ ഖത്തര്‍ ഉയര്‍ത്തിയ കനത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ചൈന കുതിച്ചത്. പുരുഷ വിഭാഗത്തിലെ ട്രാക്കിനങ്ങളില്‍ ഖത്തര്‍ ചൈനയെ പിന്തള്ളുകയും ചെയ്തു. വനിതകളുടെ ഫീല്‍ഡ് ഇനങ്ങളില്‍ ചൈനയ്‌ക്ക് സമ്പൂര്‍ണ ആധിപത്യമായിരുന്നു. ഏഴ് സ്വര്‍ണ്ണം ട്രാക്കില്‍നിന്ന് ചൈനീസ് താരങ്ങള്‍ നേടി.
ഹൈജമ്പില്‍ ഷാങ് ഗുയോവെയ് ആണ് ഇക്കുറി ചൈനയുടെ പ്രധാനതാരം. മിന്നുന്ന ഫോമിലാണ് ഈ ഇരുപത്താറുകാരന്‍. 2015ലെ ബീജിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ 2.33 മീറ്ററാണ് ഗുയോവെയ് ചാടിയത്. ഇതുതന്നെയാണ് ഗുേയാവെയുടെ മികച്ച ഉയരവും. എന്നാല്‍ കഴിഞ്ഞറിയോ ഒളിമ്പിക്‌സില്‍ 25-ാം സ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ.
പുരുഷന്മാരുടെ ലോങ്ജമ്പിലും ചൈനക്ക് രണ്ട് മികച്ച അത്‌ലറ്റുകളുണ്ട്. കഴിഞ്ഞ വര്‍ഷം ലോക ഇന്‍ഡോര്‍ മീറ്റില്‍ 8.26 മീറ്റര്‍ ചാടിയ ഹുവാങ് ചാങ്ഷൂവും കൂട്ടുകാരന്‍ ഷാങ് യാവോഗുങ്ങും. ഇരുവരും എട്ട് മീറ്റര്‍ അനായാസം ചാടിക്കടക്കുന്നവരാണ്.
വനിതാ പോള്‍വോള്‍ട്ടില്‍ ലി ലിങാണ് ചൈനയുടെ സുവര്‍ണ്ണതാരം. നിലവിലെ ഏഷ്യന്‍ റെക്കോര്‍ഡുകാരികൂടിയായ ലി ഇത്തവണ എത്തുന്നത് ഹാട്രിക്ക് തികയ്‌ക്കാന്‍. 2013ല്‍ പൂനെയിലും 2015ല്‍ വുഹാനിലും എതിരാളികളില്ലാതെ മുന്നേറി. 2011ല്‍ കോബെയില്‍ നടന്ന മീറ്റില്‍ വെള്ളിയാണ് ലിങ് സ്വന്തമാക്കിയത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞു. 4.70 മീറ്ററാണ് ലിങിന്റെ മികച്ച ഉയരം.
കഴിഞ്ഞ തവണ സ്പ്രിന്റില്‍ കൈവിട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമവും ഇത്തവണയുണ്ട്. സു ബിങ്ഷിയാനും ഷിയെ സെന്യെയുമൊക്കെ കളംവിട്ടതിനുശേഷം ശുഷ്‌കമാണ് ചൈനീസ് സ്പ്രിന്റ് മേഖലയെങ്കിലും അവര്‍ തികഞ്ഞ പ്രതീക്ഷയിലാണ്.
















