പുനലൂര്‍: കേരളത്തില്‍ മഴ ശക്തമായി തുടരുമ്പോള്‍ അതിര്‍ത്തിക്കപ്പുറം കൊടുംവരള്‍ച്ച. തെങ്കാശി-തിരുനെല്‍വേലി പാതയില്‍ എട്ടു കിലോമീറ്റര്‍ മാറി തെങ്കാശി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ സുന്ദരപാണ്ഡ്യപുരം ഗ്രാമം വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞു. സുന്ദരപാണ്ഡ്യപുരത്തിന് പുറമെ സുരങ്ങ, വികെ, പുത്തൂര്‍, അച്ചംപത്തൂര് തുടങ്ങിയ സ്ഥലങ്ങളും വരള്ച്ചാദുരിതത്തിലാണ്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പച്ചക്കറി, പഴം, പൂവ്, നാരങ്ങ, വാഴയില എന്നിവ എത്തിച്ചേരുന്നത് ഇവിടെ നിന്നാണ്. എന്നാല്‍ ഇപ്പോള്‍ വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങളും കുളങ്ങളുമാണ് എവിടെയും. സാധാരണഗതിയില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സമൃദ്ധമായി വിളവെടുക്കുന്ന മുളക്, തക്കാളി, വഴുതന, വെണ്ട, കപ്പ, തുടങ്ങിയവയുടെ കൃഷി ഇക്കുറി ആരംഭിച്ചിട്ടില്ല.
പേരിന് ഉള്ളി മാത്രമാണ് ചെറിയതോതില്‍ കൃഷിചെയ്തിരിക്കുന്നത്. ഇടതൂര്ന്നുനിന്നിരുന്ന തെങ്ങിന്തോപ്പുകള് കരിഞ്ഞുണങ്ങി നശിച്ചുകഴിഞ്ഞു. സുന്ദരപാണ്ഡ്യപുരത്തും സമീപപ്രദേശമായ കുന്തന്കുളത്തു നിന്നും ദേശാടനപക്ഷികള്‍ കൂടൊഴിഞ്ഞു. മലയാളം-തമിഴ് സിനിമാ സംഘങ്ങള്‍ ഗാനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ തെരഞ്ഞെടുക്കുന്നത് സുന്ദരപാണ്ഡ്യപുരമായിരുന്നു. ഇവിടുത്തെ സൂര്യകാന്തിപ്പാടങ്ങള്‍ മിക്ക സിനിമകളിലും കാണാന്‍ കഴിയും.
ജമന്തി, മുല്ല എന്നിവയും കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഓണമെത്താന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ മലയാളികളുടെ ആഘോഷത്തെ ഇവിടുത്തെ വരള്‍ച്ച ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: