ലക്‌നോവില്‍ വിധാന്‍ സഭയ്‌ക്ക് നേരെ മുന്നിലാണ് സിപിഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനം. കണ്‍മുന്നിലുള്ള നിയമനിര്‍മാണ സഭയെ നോക്കി ‘ദേശീയപാര്‍ട്ടി’യുടെ നേതാക്കള്‍ നെടുവീര്‍പ്പിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒന്നരപ്പതിറ്റാണ്ടായി പേരിന് പോലും ഒരാളെ വിധാന്‍ സഭയിലെത്തിക്കാന്‍ വിപ്ലവപ്പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ബിജെപി ഓഫീസിലെ തൃശൂര്‍ പൂരത്തിന്റെ തിരക്കും ബഹളവും ഒഴിവാക്കി സിപിഎം ഓഫീസിലെത്തിയപ്പോള്‍ ആശ്രമത്തിന് സമാനമായ ശാന്തത. തെരഞ്ഞെടുപ്പ് നടക്കുന്നതൊന്നും പാര്‍ട്ടിയെ അലട്ടുന്നതേയില്ല.
‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്ന പഴഞ്ചൊല്ല് പോലെ, ഓഫീസ് കണ്ടാലറിയാം സിപിഎമ്മിന്റെ ‘ശക്തി’. നിറം മങ്ങിയ പഴയ കെട്ടിടത്തില്‍ പൊടിയും മാറാലയും മത്സരിക്കുന്നു. അലമാരയില്‍ അടുക്കിവെച്ച പുസ്തകങ്ങള്‍ക്ക് ചാരനിറം. നിരത്തില്‍ മാത്രമല്ല, ഓഫീസിലും തെരഞ്ഞെടുപ്പിന്റെ പോസ്റ്ററുകളോ ഫ്‌ളക്‌സ് ബോര്‍ഡുകളോ ഇല്ല.ലക്‌നോവില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിട്ട് പോലും. സ്റ്റാലിനും ലെനിനുമൊപ്പം എകെജിയുടെയും ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍. പ്രവര്‍ത്തകരും നേതാക്കളുമൊക്കെയായി ഓഫീസില്‍ ആകെയുള്ളത് ആറോളം പേര്‍. വാര്‍ത്തകള്‍ക്ക് ഓടി നടക്കുന്ന മാധ്യമങ്ങള്‍ക്കും ഇവിടം താത്പര്യമില്ല. മലയാളം ചാനലുകളാണ് ഇതിന് അപവാദം.
കേരളത്തില്‍ നിന്നാണെന്ന്്പറഞ്ഞപ്പോള്‍ മുഖം തെളിഞ്ഞെങ്കിലും കേന്ദ്രകമ്മറ്റി അംഗം ഹീരാലാല്‍ യാദവിന്റെ സംസാരത്തില്‍ തെരഞ്ഞെടുപ്പിന്റെ ആവേശമില്ല. ഇത്തവണ ഇടത് പാര്‍ട്ടികള്‍ സംയുക്തമായാണ് മത്സരിക്കുന്നത്. സിപിഎം, സിപിഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി എന്നിവര്‍ക്ക് പുറമെ തീവ്ര ഇടത്പക്ഷക്കാരായ സിപിഐ (എംഎല്‍), എസ്‌യുസിഐ തുടങ്ങിയവരും സഖ്യത്തിലുണ്ട്. ആറ് പാര്‍ട്ടികള്‍ ചേര്‍ന്നിട്ടും 403ല്‍ 133 സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. യുപിയില്‍ ഇടത്പക്ഷത്തെ ‘വല്യേട്ടന്‍’ സിപിഐയാണ്. സിപിഐ അമ്പതിലേറെ സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ സിപിഎമ്മിന് 26 സ്ഥാനാര്‍ത്ഥികളാണുള്ളത്.
എത്ര സീറ്റുകള്‍ ലഭിക്കും? അതിപ്പോള്‍ പറയാനാകില്ലെന്നാണ് ഹീരാലാലിന്റെ മറുപടി. 2002ലാണ് പാര്‍ട്ടിക്ക് അവസാനമായി എംഎല്‍എയുണ്ടായത്. അന്ന് രണ്ട് സീറ്റുകളില്‍ വിജയിച്ചു. ആറ് സീറ്റുകള്‍ വരെ യുപിയില്‍ സിപിഎം നേടിയിട്ടുണ്ടെന്ന് ഹീരാലാല്‍ പറയുന്നു. എന്നാലിന്ന് ഇടത്പക്ഷം സംസ്ഥാനത്ത് സംസാരവിഷയം പോലുമല്ല. കേരളത്തില്‍ ജാതീയതയെയും വര്‍ഗ്ഗീയതയെയും പ്രതിരോധിക്കുന്നത് തങ്ങളാണെന്ന് വീമ്പിളക്കുന്ന സിപിഎം യുപിയില്‍ പാര്‍ട്ടി ഇല്ലാതായതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതും ഇതേ വിഷയങ്ങളാണ്. ”ജാതിയും വര്‍ഗ്ഗീയതയുമാണ് സംസ്ഥാനത്ത് ഇടത് പാര്‍ട്ടികളുടെ വളര്‍ച്ച തടയുന്നത്. രാഷ്‌ട്രീയത്തില്‍ ഇത് രണ്ടും പ്രധാനപ്പെട്ടതാണ്. ഗ്രാമങ്ങളില്‍ പലയിടങ്ങളിലും ഫ്യൂഡലിസം ഇപ്പോഴും നിലനില്‍ക്കുന്നു”. പ്രതീക്ഷ നഷ്ടപ്പെട്ട കേന്ദ്ര കമ്മറ്റി അംഗത്തിന്റെ വാക്കുകള്‍.
തങ്ങള്‍ ചെറിയ പാര്‍ട്ടിയാണെന്ന് തുറന്നുപറയുന്നതില്‍ അഭിമാനക്കുറവില്ല സിഐടിയു സംസ്ഥാന ഭാരവാഹിയായ ബാജ്‌പെയ്‌ക്ക്. തൊഴിലാളിപ്പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ഇടത്പക്ഷം പിന്നോക്കക്കാരും ദരിദ്രരും ഏറെയുള്ള സംസ്ഥാനത്ത് പച്ചപിടിക്കാത്തതിന് അദ്ദേഹവും കുറ്റപ്പെടുത്തുന്നത് ജാതിയെയും മതത്തെയുമാണ്. അന്ധവിശ്വാസം, ഭാഷ, സാക്ഷരത, ഫ്യൂഡലിസം എന്നിവയൊക്കെ പാര്‍ട്ടിയുടെ വളര്‍ച്ച ഇല്ലാതാക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി രാധേശ്യാം വെര്‍മക്ക് പറയാനുള്ളത് യുവജന സംഘടനയുടെ ദയനീയ സ്ഥിതിയെക്കുറിച്ചാണ്. പ്രചാരണത്തിലും ഇടത് സഖ്യം നിര്‍ജ്ജീവമാണ്.
















