തിരുവനന്തപുരം: കൊടും ക്രിമിനലുകള്‍ അടക്കമുള്ളവരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ മടക്കിയ ഗവര്‍ണ്ണര്‍ പി. സദാശിവത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ശുപാര്‍ശ മാധ്യമങ്ങളെ അറിയിച്ച സദാശിവത്തിന്റെ നടപടി ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ശുപാര്‍ശ അടങ്ങിയ ഫയല്‍ ചില വിശദീകരണങ്ങളാവശ്യപ്പെട്ട് ഗവര്‍ണര്‍ തിരിച്ചയയ്ക്കുകയായിരുന്നു. അത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സ്വാഭാവിക ഇടപെടലിന്റെ ഭാഗമാണ്. എന്നാല്‍ ആ വിവരം ഗവര്‍ണര്‍ പുറത്തുവിടരുതായിരുന്നു. നിയമപ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് ശിക്ഷയില്‍ ഇളവുനല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. അതിന്മേല് ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം സര്‍ക്കാര്‍ നല്‍കും.
സ്ത്രീകളടക്കമുള്ളവരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ തുടങ്ങി വിട്ടയയ്ക്കാന് പാടില്ലാത്തവര്‍ക്ക് ഒരുകാരണവശാലും ഇളവു നല്‍കില്ല. ഇതു സംബന്ധിച്ച നീക്കം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. തടവുകാര്‍ക്ക് ഇളവു നല്കുന്ന പട്ടിക തയ്യാറാക്കിയത് ജയില്‍ ഉപദേശകസമിതിയുടെ നേതൃത്വത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാനഭംഗം, ലഹരി വില്‍പ്പന, കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 1850 പേരെ പുറത്തിറക്കാനായിരുന്നു പിണറായി സര്‍ക്കാരിന്റെ നീക്കം. ഇത്രയധികം തടവുകാരെ ശിക്ഷ ഇളവുചെയ്ത് പുറത്തിറക്കുന്നതില്‍ സുപ്രീംകോടതി വിധി പൂര്‍ണമായും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ റിട്ട ജസ്റ്റിസ് പി. സദാശിവം ഫയല്‍ മടക്കിയത്.
വിജിലന്‍സിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരുത്താന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: