തിരുവനന്തപുരം: രാജ്യത്ത് ടെലികോം മേഖലയില്‍ നടക്കുന്നത് അനാരോഗ്യ മത്സരങ്ങളെന്ന് ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് കുമാര്‍ ഉപാധ്യായ. ബിഎസ്എന്‍എല്ലിനെ നശിപ്പിക്കാനുള്ള ആഗോളഗൂഢാലോചനയുടെ ഭാഗമാണിത്. ടെലികോം രംഗത്ത് 26, 28 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്ന് ബിഎസ്എന്‍എല്‍ നല്കുന്ന സേവനം മറ്റാരും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന് നാലാം അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷം തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നിസഹായരാണ്. എന്നാല്‍, ബിഎംഎസ് അങ്ങനെയല്ല. ആഗോള സാമ്പത്തികമാന്ദ്യം ഉണ്ടായിട്ടും ഭാരതം പിടിച്ചുനിന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെയും ദേശസാത്കൃത ബാങ്കുകളുടെയും കരുത്തിലാണ്. പൊതുമേഖല രാജ്യത്തെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. അതിനാല്‍ ഒരു പൊതുമേഖലാ സ്ഥാപനത്തെയും സ്വകാര്യവത്കരിക്കാനോ ഇല്ലാതാക്കാനോ ബിഎംഎസ് അനുവദിക്കില്ല. മേഖലയിലെ കരാര്‍വത്കരണം ദോഷം ചെയ്യും. പിഎഫ് നിക്ഷേപം വിപണിയിലിറക്കാന്‍ ബിഎംഎസ് കൂട്ടുനില്‍ക്കില്ല.
വിപണിയെ സന്തോഷിപ്പിക്കാന്‍ സ്വീകരിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന് അഖിലേന്ത്യാ പ്രസിഡന്റ് എം. ഗണേഷ് അധ്യക്ഷത വഹിച്ചു.
ബിഎംഎസ് ദേശീയ സെക്രട്ടറി എസ്. ദുരൈരാജ്, ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ മോഹന്‍ ഐടിഎസ്, എംടിഎന്‍എല്‍ മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി ധരംരാജ് സിങ്, ബിടിഇയു ജനറല്‍ സെക്രട്ടറി ആര്.സി. പാണ്ഡെ, ഐടിഇഎഫ് ജനറല്‍ സെക്രട്ടറി എസ്.വി.എസ്. സുബ്രഹ്മണ്യം, സ്വാഗതസംഘം മുഖ്യരക്ഷാധികാരി എം.എസ്. രമേശന്, ബിഎംഎസ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സി.വി. രാജേഷ്, സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്, ബിടിഇയു നേതാക്കളായ ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, എസ്. ദേവീദാസ്, കെ.എസ്.എസ്. തമ്പി എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം കൈമനത്തെ ബിഎസ്എന്‍എല്‍ റീജിയണല്‍ ടെലികോം ട്രെയിനിങ് സെന്ററിലാണ് രണ്ടു ദിവസത്തെ സമ്മേളനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: