കതിരേശനും മീനാക്ഷിയും
ചെന്നൈ: മകനാണെന്ന അവകാശവാദം ഉന്നയിച്ച് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ തമിഴ് നടന്‍ ധനുഷ് അമ്മ വിജയലക്ഷ്മിക്കൊപ്പം കോടതിയില്‍ ഹാജരായി. ധനുഷ് കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ ശരീരത്തിലെ അടയാളങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ധനുഷിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ശരീരത്തിലെ മറുകുകള്‍ സര്‍ജറിയിലൂടെ മാറ്റാമെന്നതിനാല്‍ ഡോക്ടറുടെ പരിശോധനയ്‌ക്ക് വിധേയമാകാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗവണ്‍മെന്റ് രാജാജി ആശുപത്രി ഡീന്‍ എം. ആര്‍. വൈരമുത്തുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ധനുഷിനെ പരിശോധിച്ച് റിപ്പോര്‍ട്ട് സീല്‍ ചെയ്ത് ജഡ്ജിനു കൈമാറിയിട്ടുണ്ട്. നാളെ ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിടും.
ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമ മോഹം തലയ്‌ക്ക്പിടിച്ച് ചെറുപ്പത്തില്‍ നാടുവിട്ടതാണെന്നും കാണിച്ച് മേലൂരില്‍ നിന്നുള്ള ആര്‍. കതിരേശന്‍, മീനാക്ഷി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചെന്നൈയില്‍ എത്തിയ ധനുഷിനെ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. ധനുഷ് പ്രതിമാസം 65,000 രൂപ ചെലവിനു നല്‍കണമെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹര്‍ജിയിലെ ആരോപണം തെറ്റാണെന്ന് അറിയിച്ചെങ്കിലും ദമ്പതികള്‍ ധനുഷ് മകനാണെന്നുള്ളതിന്റെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുകയാണ് ചെയ്തത്.
ഒപ്പം ധനുഷിന്റെ ശരീരത്തിലുള്ള അടയാളങ്ങളും ഇവര്‍ ഹാജരാക്കി. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ചൈന്നെ സ്‌കൂളിലെ ടിസി ഉള്‍പ്പടെയുള്ളവ ഹജരാക്കിയെങ്കിലും അതില്‍ ജന്മനാലുള്ള അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ നേരിട്ട് ഹാജരാവുകയായിരുന്നു.
















