ബംഗളൂരു: ഒരു ബാര്‍ബര്‍ ഷോപ്പില്‍ വെട്ടിവീഴ്‌ത്തുന്ന മുടിക്കൂട്ടത്തിന് എന്ത് ജാതി? എന്ത് മതം? ഈ ചോദ്യത്തിന് കൃത്യമായി ഉത്തരമുണ്ടെന്നാണ് കര്‍ണാടകയിലെ മഞ്ചനബെലെ ഗ്രാമത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. അവിടെയുള്ള അറുനൂറോളം വരുന്ന ദളിതര്‍ മുടി വെട്ടിക്കാന്‍ തൊട്ടടുത്ത നഗരമായ ചിക്കബല്ലാപുരിലേക്കു നടക്കുന്നത് ഈ ഗ്രാമത്തിലെ സലൂണുകളിലെ കത്രികകള്‍ക്ക് ഇവരുടെ മുടിയോട് പ്രത്യേകിച്ചു വിരോധമുണ്ടായിട്ടൊന്നുമല്ല. കത്രികകളേക്കാള്‍ മൂര്‍ച്ചയുള്ള ചില മനസുകളുടെ വൈകൃതമാണ് അതിനു പിന്നില്‍ എന്നാണ് ആരോപണം. ദളിത് വിരോധത്തിന്റെ ഏറ്റവും ക്രൂരമായ ദൃശ്യമാണ് മഞ്ചനബെലെ ഗ്രാമത്തില്‍ കാണുന്നത്.
ഈ ഗ്രാമത്തിലെ മൂന്നു ബാര്‍ബര്‍ഷോപ്പുകള്‍ പൂട്ടിക്കിടക്കുന്നത്, മുന്നോക്ക ജാതിക്കാരുടെ ഗൂഢാലോചനയാണെന്നാണ് ദളിത് യുവാക്കള്‍ ആരോപിക്കുന്നത്. ഈ ബാര്‍ബര്‍ ഷോപ്പുകളില്‍ ദളിതരുടെ മുടിവെട്ടാന്‍ അനുവദിക്കില്ല എന്നു ചിലര്‍ വാശിപിടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ദളിതര്‍ക്കൊപ്പം ബാര്‍ബര്‍ഷോപ്പില്‍ ഇരിക്കാന്‍ വയ്യത്രേ. ഒരു ദളിതന്റെ മുടി വെട്ടിത്തീരുന്നതു വരെ കാത്തിരിക്കാന്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ചിലര്‍ക്കു മടി. ഇതെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഗ്രാമത്തിലെ ദളിത് യുവാക്കള്‍ ധീരമായി ചെറുത്തുനിന്നപ്പോള്‍ സലൂണുകള്‍ പൂട്ടിയിട്ട് അതിനെ നേരിടാനാണ് മറുപക്ഷം ശ്രമിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഗ്രാമത്തിലെ സലൂണുകള്‍ പൂട്ടിക്കിടക്കുകയാണ്.
ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് അടുത്ത പട്ടണത്തില്‍ പോകാനും കുറച്ചു കൂടി പോഷ് സലൂണുകളില്‍ മുടി വെട്ടിക്കാനും കഴിയും. എന്നാല്‍ ഞങ്ങള്‍ക്ക് അതിനുള്ള സാധ്യതകളില്ല, ദളിതരായ ചെറുപ്പക്കാര്‍ പറയുന്നു. ഈ തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി ചര്‍ച്ചകള്‍ക്ക് ജില്ലാ അധികൃതര്‍ മുന്‍കൈയെടുത്തെങ്കിലും സലൂണുകള്‍ തുറക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ സമ്മതിക്കുന്നില്ല. അടുത്തിടെ ജില്ലാ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി.
ഈ വിവരമറിഞ്ഞപ്പോള്‍ സലൂണുകള്‍ തുറന്നിട്ടു. ചര്‍ച്ചകഴിഞ്ഞ് കമ്മീഷണര്‍ മടങ്ങിയപ്പോള്‍ സലൂണുകള്‍ അടച്ചു. എന്നാല്‍ ഇതെല്ലാം ദളിതരായ ചില ചെറുപ്പക്കാരുടെ ഗൂഢാലോചനയാണെന്നാണ് മുന്നോക്കക്കാരുടെ ആരോപണം. ഈ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് ദളിതനാണ്, അവര്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നു, അവര്‍ക്ക് സ്‌കൂളുകളില്‍ നിരോധനമില്ല, പിന്നെ ബാര്‍ബര്‍ ഷോപ്പുകളില്‍ മാത്രം വിവേചനമുണ്ടെന്നു പറയുന്നില്‍ എന്തു സത്യമാണുള്ളത്? അവര്‍ ചോദിക്കുന്നു.
അങ്ങിനെയെങ്കില്‍ ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കാത്തതെന്ത് എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടിയില്ല താനും. വെങ്കിടേഷ് എന്ന സലൂണ്‍ ഉടമ പറയുന്നതിങ്ങനെ, ഒരു ദിവസം ബെംഗളൂരുവില്‍ പോയി തിരിച്ചുവന്നപ്പോള്‍ എനിക്കെതിരെ ദളിത് പീഡന വകുപ്പു ചുമത്തി കേസെടുത്തു. അതിനു ശേഷമാണ് ഞാന്‍ കട പൂട്ടിയത്.
ചിക്കബല്ലാപുരിയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ. സുധാകര്‍ പല തവണ ശ്രമിച്ചിട്ടും പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഡെപ്യൂട്ടി കമ്മീഷണര്‍ ദീപ്തി കനാഡെ പുതിയൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. മറ്റാരെങ്കിലും സലൂണ്‍ തുറക്കാന്‍ തയാറായാല്‍ ഹെയര്‍കട്ട് കിറ്റ് അടക്കം പൊലീസ് സഹായങ്ങള്‍ നല്‍കുമെന്നാണ് കമ്മീഷണര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തുടരുന്ന ദളിത് വിവേചനത്തിന്റെ കാര്യത്തില്‍ നടപടി എന്ത് എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.
















