ആര്‍എസ്എസിന്റെ പാരമ്പര്യം ഫാസിസത്തിന്റെതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരിക്കുന്നു. ഇടതുപക്ഷം ഈ പ്രചാരണം തുടങ്ങിയിട്ട് നാളേറെയായി. അതിനവര്‍ നിരത്തുന്ന തെളിവ് പരിഹാസ്യമാണ്. ഹിന്ദുമഹാസഭ നേതാവായിരുന്ന ഡോക്ടര്‍ മുഞ്ചെ ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ വളരെ അടുത്തയാളായിരുന്നു. മുഞ്ചെ ഇറ്റലിയില്‍ ചെന്ന് മുസ്സോളിനിയെ കണ്ടു. ഹെഡ്‌ഗേവാര്‍- മുഞ്ചെ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് ഫാസിസ്റ്റാകുന്നു എന്നാണ് വാദം. ഇവിടെ ചില വസ്തുതകള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഡോക്ടര്‍ മുഞ്ചെ ആര്‍എസ്എസിന്റെ ഒരു ഭാരവാഹിത്വവും വഹിച്ചിട്ടില്ല. ആര്‍എസ്എസിന്റെ ഒരു നയരൂപീകരണത്തിലും അദ്ദേഹം പങ്കാളിയായിട്ടുമില്ല.
ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ കോണ്‍ഗ്രസ്സിന്റെ മദ്ധ്യപ്രവിശ്യയുടെ ഉപാദ്ധ്യക്ഷനായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന വിവിധ സമരങ്ങളില്‍ പങ്കെടുത്ത് അദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാള്‍ ഹെഡ്‌ഗേവാര്‍ ആയിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ സാമ്രാജ്യത്വത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഹെഡ്‌ഗേവാര്‍ മുന്‍കൈയെടുത്തു. പ്രസ്തുത സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയരാഘവാചാരിയുടെ പേര് മുഞ്ചെ അടക്കമുള്ളവര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഹെഡ്‌ഗേവാര്‍ ഇതിനെ എതിര്‍ത്തു. മുഞ്ചെ അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന തള്ളി ശ്യാം സുന്ദര്‍ ചക്രവത്തിയുടെ പേര് ഹെഡ്‌ഗേവാര്‍ നിര്‍ദ്ദേശിച്ചു. മുഞ്ചെയുടെ രാഷ്‌ട്രീയ അഭിപ്രായം ഹെഡ്‌ഗേവര്‍ സ്വീകരിച്ചില്ലെന്ന കാര്യം ശ്രദ്ധേയമാണ്.
സാമ്രാജ്യത്വത്തോടുള്ള മുഞ്ചെയുടെ സമീപനം ഹെഡ്‌ഗേവാറിന് സ്വീകാര്യമായിരുന്നില്ല. മുഞ്ചെയുടെ രാഷ്‌ട്രീയ നിലപാട് ഹെഡ്‌ഗേവാര്‍ അംഗീകരിച്ചിരുന്നുമില്ല.
വിപ്ലവകാരികളുമായി ഹെഡ്‌ഗേവാര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അനുശീലന്‍ സമിതി എന്ന വിപ്ലവ സംഘടനയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഹെഡ്‌ഗേവര്‍ മദ്ധ്യപ്രവിശ്യയില്‍ മുഴുവന്‍ അറിയപ്പെടുന്ന നേതാവായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെ വിഖ്യാതനായ ഒരു നേതാവ് തന്റെ ഭാവി പ്രവര്‍ത്തനം ആസൂത്രണം ചെയ്യാന്‍ നാഗ്പൂരില്‍ ചെന്ന് ഹെഡ്‌ഗെവാറിനെ കാണത്തക്കവിധം വലിപ്പവും മഹത്വവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ രാഷ്ടീയ നിലപാട് വ്യക്തമാക്കുന്നതിന് മുഞ്ചെയുമായുള്ള വ്യക്തിബന്ധം ഹെഡ്‌ഗേവാറിന് തടസ്സമായില്ല.
സാമ്രാജ്യത്വത്തോടുള്ള മുഞ്ചെയുടെ നിലപാട് 1922 ല്‍ ഒരു യോഗത്തില്‍ മുഞ്ചെയുടെയും ഹെഡ്‌ഗേവാറിന്റെയും സാന്നിദ്ധ്യത്തില്‍ ആര്‍എസ്എസ് നേതാവായിരുന്ന മാര്‍ത്താണ്ഡ ജോഗ് വിമര്‍ശിച്ചു. ഇതേത്തുടന്ന് താന്‍ ഇനി ആര്‍എസ്എസിന്റെ ഒരു പരിപാടിയിലും പങ്കെടുക്കുകയില്ലെന്ന് മുഞ്ചെ ഡയറിയില്‍ എഴുതി. ഹിന്ദുമഹാസഭയുടെ നേതാക്കളും പ്രസിദ്ധീകരണങ്ങളും ഹെഡ്‌ഗേവാറിനെ അധിക്ഷേപിക്കുകയും എതിര്‍ക്കുകയും ചെയ്തു. ആര്‍എസ്എസിന്റെ പ്രമേയങ്ങള്‍, പ്രതിജ്ഞ, പ്രാര്‍ത്ഥന ഇവയിലൊന്നിലും ഫാസിസത്തെ അനുകൂലിക്കുന്ന ഒരു നിലപാടുമില്ല.
വസ്തുതകള്‍ ഇതായിരിക്കെ മുഞ്ചെ മുസ്സോളിനിയെ കണ്ടതില്‍ ആര്‍എസ്എസ് ഒരു പ്രാധാന്യവും നല്‍കിയില്ല. ആര്‍എസ്എസ് വൈദേശികമായ ആശയങ്ങള്‍ സ്വീകരിച്ചിട്ടില്ല. ആര്‍എസ്എസിന്റെ ഒരു നേതാവും സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുമില്ല. ആര്‍എസ്എസിന്റെ ആശയങ്ങളില്‍ പരമതവിദ്വേഷമോ അക്രമമോ ഇല്ല.
സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വല്‍ക്കര്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍ പ്രമുഖനായിരുന്ന അഖണ്ഡാനന്ദ സ്വാമിയുടെ ശിഷ്യനായിരുന്നു. തിലകന്റെ അനുയായിയായിരുന്നു ഹെഡ്‌ഗേവാര്‍. സ്വാതന്ത്ര്യസമരത്തിലെ തിലകന്റെ നിലപാടുകളും രാമകൃഷ്ണ വിവേകാനന്ദന്മാരുടെ പാരമ്പര്യവുമാണ് ആര്‍എസ്എസിന്റേത്. ഡോ: അംബേദ്കര്‍, ഗാന്ധിജി, മദന്‍മോഹന്‍ മാളവ്യ തുടങ്ങിയ നേതാക്കളും ആര്‍എസ്എസ് പരിപാടികളിലും ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. ആര്‍എസ്എസിന്റെ പ്രവത്തനത്തെ അവര്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രദ്ധേയമായ രണ്ടു കാര്യങ്ങള്‍
ഭാരതം റിപ്പബ്ലിക്കായശേഷം ഹിന്ദുമഹാസഭയുടെ അന്നത്തെ പ്രസിഡന്റ് ശ്യാമപ്രസാദ് മുഖര്‍ജി ഇനി ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാഷ്ടീയകക്ഷി ആവശ്യമില്ല എന്നുപറഞ്ഞ് ഹിന്ദുമഹാസഭയുടെ അംഗത്വം എല്ലാ ഭാരത പൗരന്മാര്‍ക്കും മതജാതിഭാഷ വ്യത്യാസമില്ലാതെ നല്‍കണമെന്ന പ്രമേയം സഭയുടെ യോഗത്തില്‍ അവതരിപ്പിച്ചു. ഹിന്ദുമഹാസഭാ യോഗം ഈ പ്രമേയം വോട്ടിനിട്ടു തള്ളി. തുടര്‍ന്ന് മുഖര്‍ജി പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഗുരുജിയുടെ അനുവാദത്തോടും സഹായത്തോടുംകൂടി ഭാരതീയ ജനസംഘം സ്ഥാപിച്ചു. ജനസംഘത്തില്‍ മതവര്‍ഗ വര്‍ണഭാഷ വ്യത്യാസമില്ലാതെ എല്ലാ ഭാരതീയര്‍ക്കും അംഗത്വമെടുക്കാമെന്ന് പാര്‍ട്ടി ഭരണഘടനയില്‍ രേഖപ്പെടുത്തുകയും ചെയ്തു. മതേതരത്വത്തിന്റ പേരില്‍ രൂപംകൊണ്ടതാണ് ഭാരതീയ ജനസംഘം എന്നത് ശ്രദ്ധേയമാണ്.
ഗുരുജി ഗോള്‍വല്‍ക്കര്‍ അന്തരിച്ചപ്പോള്‍ പാര്‍ലമെന്റ് അനുശോചന പ്രമേയം പാസ്സാക്കിയിരുന്നു. അനുശോചന പ്രമേയത്തില്‍ എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും നേതാക്കള്‍ ആദരപൂവ്വം ഗുരുജിയുടെ വ്യക്തിത്വത്തെ സ്മരിച്ചു. ഭാരതത്തിലെ എല്ലാ മാദ്ധ്യമങ്ങളും ഗുരുജിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖപ്രസംഗങ്ങള്‍ എഴുതി. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ആര്‍എസ്എസിന്റെ എതിരാളികള്‍. ആര്‍എസ്എസിനെ എതിര്‍ക്കേണ്ടവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് അസത്യത്തിന്റെ അടിസ്ഥാനത്തിലാകരുത്.
ഹെഡ്‌ഗേവാറിന് മുഞ്ചെയുടെ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകാര്യമായിരുന്നില്ല എന്ന വസ്തുത വളരെ പ്രധാനപ്പെട്ടതാണ്. ഹെഡ്‌ഗേവാറിന്റെ നിലപാടുകള്‍ ഹിന്ദുമഹാസഭയുടെ എതിര്‍പ്പിന് കാരണമായത് ഇതുകൊണ്ടാണ്. വ്യക്തിപരമായി അദ്ദേഹത്തെ അധിക്ഷേപിക്കുന്ന ലേഖനങ്ങള്‍ ഹിന്ദുമഹാസഭാ നേതാക്കള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയെങ്കിലും ഹെഡ്‌ഗേവാര്‍ അതെല്ലാം അവഗണിച്ചു.
ആര്‍എസ്എസിന്റെ ഒരു നേതാവും ഫാസിസത്തെ പിന്താങ്ങുകയോ ഫാസിസ്റ്റു നേതാക്കളുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കമ്യൂണിസ്റ്റ് റഷ്യയിലെ സ്വേച്ഛാധിപതിയായിരുന്ന സ്റ്റാലിന്‍ ഹിറ്റ്‌ലറുമായി ഉടമ്പടിയുണ്ടാക്കിയിരുന്നു. ഫാസിസവുമായി ബന്ധപ്പെട്ടത് കമ്യൂണിസ്റ്റ് നേതാക്കളാണ്. ആര്‍എസ്എസ് അല്ല. ഈ ചരിത്രവസ്തുതകള്‍ മറച്ചുവച്ച് ആര്‍എസ്എസില്‍ ഫാസിസ്റ്റ് നിലപാടുകള്‍ ആരോപിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനമാണ്.
















