വടകര: പാമ്പാടി നെഹ്റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.
ഈ മാസം 27 മുതൽ തിരുവനന്തപുരത്ത് ഡിജിപി ഓഫിസിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുക്കും. ജിഷ്ണു മരിച്ച് 75 ദിവസം പിന്നിട്ടിട്ടും കേസിലെ പ്രതികളായ മുൻ വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അദ്ധ്യാപകൻ പ്രവീൺ, വിപിൻ, പിആർഒ സജിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവർക്കാർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടില്ല.
കേസില്‍ ആകെയുള്ള അഞ്ച് പ്രതികളില്‍ ഒന്നാം പ്രതിയായ പികെ കൃഷ്ണദാസിനെ മാത്രമാണ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. രണ്ടാഴ്ച മുൻപ് ജിഷ്ണുവിന്റെ മാതാപിതാക്കൾ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പുകളും പാഴായ പശ്ചാത്തലത്തിലാണ് നിരാഹാരസമരമാരംഭിക്കാൻ കുടുംബം തീരുമാനിച്ചത്.
കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ സിപി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേസ് അന്വേഷണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുമെന്നും പിണറായി പറഞ്ഞിരുന്നുവെങ്കിലും പ്രതികളില്‍ ഒരാളെപോലും അറസ്റ്റ് ചെയ്തിട്ടില്ല. സമരത്തിന് പിന്തുണയുമായി ആക്ഷൻ കമ്മിറ്റി അംഗങ്ങളും തിരുവനന്തപുരത്തെത്തും.
















