ന്യൂദല്‍ഹി: സംസ്ഥാനത്തെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. പാലക്കാട് കരുണ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് എന്നിവടങ്ങളിലേക്ക് നടന്ന പ്രവേശനമാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്.
പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മാനേജുമെന്റുകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ചല്ല ഇവിടെ പ്രവേശനം നടന്നതെന്ന് കോടതി കണ്ടെത്തി. കോടതിയില്‍ കോളജുകള്‍ ഹാജരാക്കിയത് വ്യാജരേഖകള്‍ ആയിരുന്നു. സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാതെ സ്വന്തം നിലയ്ക്കാണ് ഈ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നടത്തിയതെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
കരുണ മെഡിക്കല്‍ കോളേജിലെ 30 സീറ്റുകളിലേക്കും കണ്ണൂരിലെ 180 സീറ്റുകളിലേക്കുമാണ് പ്രവേശനം നടന്നത്. ഈ സീറ്റുകള്‍ ഈ വര്‍ഷം ഒഴിച്ചിടണം. പ്രവേശനം നേടിയ 30 വിദ്യാര്‍ത്ഥികള്‍ക്ക് പകരം ജെയിംസ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: