തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികള്‍ക്ക് ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പില്‍ യാചിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദര്ശനന്. കേരളം ഭരിച്ച ഇടതുവലതു മുന്നണികള്‍ കശുവണ്ടി വ്യവസായത്തെ നശിപ്പിച്ച് തൊഴിലാളികളെ അര്‍ധപട്ടിണിയില്‍ നിന്ന് മുഴുപ്പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ കശുവണ്ടി വ്യവസായ മസ്ദൂര്‍ സംഘ് സംഘടിപ്പിച്ച യാചനാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഷ്യൂ കോര്പ്പറേഷന് സര്‍ക്കാരുകള്‍ക്കും മുന്നണികള്‍ക്കും വെള്ളാനയാണ്. കഴിഞ്ഞ അമ്പതുവര്‍ഷത്തിനിടെ കശുവണ്ടിത്തൊഴിലാളികള്‍ക്ക് കോര്പ്പറേഷന് ഏഴുവര്‍ഷം മാത്രമാണ് 200 ദിവസവും ജോലി നല്‍കിയത്. 100 ദിവസം ജോലി നല്‍കിയത് 17 വര്‍ഷവും. ബാക്കി വര്‍ഷങ്ങളിലെല്ലാം 50 ഉം 60 ഉം ദിവസം മാത്രമാണ് തൊഴില്‍ ലഭിച്ചത്. ഒരുകാലത്ത് 60,000 മെട്രിക് ടണ്‍ തോട്ടണ്ടി ഉത്പാദിപ്പിച്ചിരുന്ന കേരളത്തില്‍ ഇന്ന് 18,000 മെട്രിക് ടണ്‍ മാത്രമാണ് ഉത്പാദനം. ഇടതുസര്‍ക്കാര്‍ ആന്ധ്രയില്‍ ഭൂമി പാട്ടത്തിനെടുത്ത് കശുമാവ് കൃഷി നടത്തി. എന്നാല്‍ അവിടെ ഉത്പാദിപ്പിച്ച തോട്ടണ്ടി മുഴുവന്‍ നക്സലൈറ്റുകള്‍ തട്ടിയെടുത്തു. കശുവണ്ടി വ്യവസായം സംരക്ഷിക്കാനും നിലനിര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ നല്കിയ കോടികളുടെഫണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ തട്ടിയെടുക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ കശുവണ്ടി ഫാക്ടറികള്‍ കന്നുകാലി തൊഴുത്തിനെക്കാള്‍ കഷ്ടമാണ്. കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് കശുവണ്ടി വ്യവസായ മസ്ദൂര്‍ സംഘ് തയ്യാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
കൈയില്‍ ചട്ടിയുമായി നൂറുകണക്കിന് അമ്മമാരാണ് സമരത്തില്‍ പങ്കെടുത്തത്. ജെ. തങ്കരാജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.വി. ബാലകൃഷ്ണന്, സി. ഗോപകുമാര്‍, രാജന് പള്ളിക്കല്‍, എസ്. ശ്രീകുമാര്‍, മുരളീധരന്‍നായര്‍, ജ്യോതിഷ്കുമാര്‍, എ. വിശ്വനാഥന്, ലിസി രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: