കൊച്ചി: തലശേരി മുഹമ്മദ് ഫസല്‍ വധക്കേസില്‍ നിന്ന് കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താന്‍ പി. ജയരാജനും സംഘവും ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതില്‍ അദ്ഭുതമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. എന്നാല്‍ ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ?
എന്താണ് അവര്‍ക്ക് ഈ കേസിലുള്ള താല്‍പ്പര്യം? അവരെ ഫസല്‍ കേസ് പുനരന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ടോ? അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
വേറൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കില്‍ തന്നെ ഇങ്ങനെ വീഡിയോ ഉണ്ടാക്കി വേറൊരു കേസില്‍ കോടതിയില്‍ കൊടുക്കുന്ന പതിവ് ഇന്ത്യയില്‍ വേറെ ഏതെങ്കിലും കേസില്‍ ഉണ്ടായിട്ടുണ്ടോ?
അങ്ങനെയെങ്കില്‍ ചന്ദ്രശേഖരന് കേസ് അന്വേഷിക്കുന്നതിനിടയില്‍ ടി.കെ രജീഷ് നല്കിയ മൊഴി എവിടെപ്പോയി? താനാണ് കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നല്‍കിയതെവിടെ? രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സി.ബി.ഐ അന്വേഷിക്കുന്ന കേസിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സര്‍വീസ് ചട്ടങ്ങള്‍ക്കു നിരക്കുന്നതാണോ? ഇവര്‍ ആരുടെ ഇംഗിതമാണ് കണ്ണൂരില്‍ നടപ്പാക്കുന്നത്? ഇവര്‍ ചെയ്തത് കുറ്റമല്ലേ? ഇവര്‍ക്കെതിരെ നടപടി ആവശ്യമില്ലേ? സദാനന്ദാ, പ്രിന്‍സേ പാര്‍ട്ടിക്കാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര് തന്നെ. സുരേന്ദ്രന് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: