തലശ്ശേരി: കേരളത്തിന് പുറത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ സര്‍വശാലകളുടെ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ കേസില്‍ മുഖ്യപ്രതിയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. പിണറായി പാറപ്പുറത്തെ അമൃതം വീട്ടില്‍ വടക്കേയില്‍ അജയനെ(46)യാണ് തലശ്ശേരി സിജെഎം കോടതി റിമാന്‍ഡ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായിരുന്ന അജയന്‍ റിമാന്‍ഡിലായി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. എന്നാല്‍ ഇതേ സംഭവത്തില്‍ പുതിയ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പള്ളൂരിലെ നാമത്ത് വീട്ടില്‍ പി.എന്‍.റിജിന്‍, പ്രണവത്തില്‍ പി.സവിത, കെ.പി. രതീഷ് എന്നിവരാണ് പുതിയ പരാതികള്‍ നല്‍കിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ വീണ്ടും വ്യജസര്‍ട്ടിഫിക്കറ്റുകള്‍ വില്‍പ്പന നടത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇത് കൂടാതെ തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ വന്‍തുക നിക്ഷേപം നടത്തിയതായും സൂചനയുണ്ട്. നേരത്തേ വ്യാജസര്‍ട്ടിഫിക്കറ്റ് വില്‍പ്പന കേസില്‍ അറസ്റ്റിലായതോടെ അടച്ച് പൂട്ടിയ അമൃത കോളേജ് വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ കോളേജ് ഓഫീസില്‍ നിന്നും ലാപ്‌ടോപ്പും മറ്റ് അനുബന്ധ വസ്തുക്കളും നേരത്തേ പോലീസ് പിടിച്ചെടുത്തിരുന്നു.
















