തിരുവനന്തപുരം: മാറാട് കലാപത്തിന്റെ രക്തക്കറ കൈകളില്‍ നിന്ന് കഴുകി കളഞ്ഞിട്ട് വേണം കോടിയേരിയും കെ.പി.എ. മജീദും ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയെ ഉപദേശിക്കാന്‍ ഇറങ്ങേണ്ടതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
മാറാട് കലാപം ഉള്‍പ്പെടെ നിരവധി കലാപങ്ങളില്‍ ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഇത് മറച്ചുവച്ച് ബിജെപിക്കും അതിന്റെ ദേശീയ അദ്ധ്യക്ഷനുമെതിരെ അപവാദ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നു. അമിത് ഷായുടെ വരവ് ഇടത്, വലത് മുന്നണികളില്‍ സൃഷ്ടിച്ച പരിഭ്രാന്തിയുടെ ലക്ഷണമാണിത്. ബിജെപി ഇരുമുന്നണികള്‍ക്കും വെല്ലുവിളിയെന്ന് അവര്‍ തന്നെ സമ്മതിച്ചു.
അമിത് ഷായുടെ വരവിനെ ന്യൂനപക്ഷങ്ങളെ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണ്. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതിലുള്ള പരിഭ്രാന്തിയാണ് ഇവരുടെ വാക്കുകളിലുള്ളത്. കേരളത്തിന് റെക്കോഡ് തുക കേന്ദ്രസഹായം നല്‍കിയതിനെപ്പറ്റി അമിത് ഷാ പറഞ്ഞതിനെതിരെ എന്തെങ്കിലും മുഖ്യമന്ത്രിക്ക് പറയാനുണ്ടോയെന്ന് രമേശ് ചോദിച്ചു.
ദേശീയ അദ്ധ്യക്ഷന്റെ വരവോടെ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ബിജെപി ത്വരിതപ്പെടുത്തും. ഇതിനായി സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ ആഗസ്തില്‍ 15 ദിവസം സ്വന്തം സ്ഥലത്തിന് വെളിയില്‍ പൂര്‍ണ്ണസമയ ബൂത്ത് പ്രവര്‍ത്തകരായി മാറും. 6,000 പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കും.
ആഗസ്തില്‍ കേരളത്തിലെ മുഴുവന്‍ വീടുകളും ബിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. ഒക്ടോബറിന് മുന്‍പ് കേരളത്തില്‍ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായും എം.ടി.രമേശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
















