സ്വന്തം ലേഖകന്‍
കോട്ടയം: വിദ്യാലയങ്ങള്‍ തുറന്നു. മഴയ്‌ക്കൊപ്പം കുരുന്നുകള്‍ അക്ഷരമുറ്റത്തെത്തി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദ്യദിവസം തന്നെ മഴത്തുള്ളി കിലുക്കത്തിന്റെ അകമ്പടിയോടെയാണ് അവര്‍ സ്‌കൂളിന്റെ പടി ചവിട്ടിയത്.
അങ്ങനെ ഒരു ഇടവേളയ്‌ക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ വീണ്ടും മഴയെത്തി. രക്ഷിതാക്കളുടെ കൈപിടിച്ച് പുത്തനുടുപ്പും കുടയും ബാഗുമായി സ്‌കൂളിലെത്തിയപ്പോള്‍ പലരുടെയും മട്ടുംഭാവവും മാറി. ചിലര്‍ കരഞ്ഞപ്പോള്‍ മറ്റുചിലര്‍ ചിരിച്ചു. കൂടാതെ വിഷണ്ണനായി ഇരുന്നു. ക്ലാസിലിരുത്തി അമ്മ മടങ്ങുമ്പോള്‍ ചിലര്‍ ഒച്ചത്തില്‍ കരഞ്ഞു. ഇവരെ അടക്കിയിരുത്താന്‍ അദ്ധ്യാപികമാര്‍ പാടുപെട്ടു.
ഉത്സവച്ഛായയിലാണ് ജില്ലയിലെ എല്ലാ സ്‌കൂളുകളും പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടന്നത്. പ്രവശനോത്സവത്തോടെയാണ് പുതിയ കൂട്ടുകാരെ വരവേറ്റത്. മധുരം നല്‍കിയും പാട്ടുപാടിയും സമ്മാനങ്ങള്‍ കൊടുത്തും ഒന്നാം ക്ലാസിലെ പ്രവേശനം ആഘോഷമാക്കി. ആദ്യ ദിനത്തില്‍ ഉച്ചവരെ മാത്രമായിരുന്നു സ്‌കൂളുകളുടെ പ്രവര്‍ത്തനം. ജില്ലാതല പ്രവേശനോത്സവം ഇളമ്പള്ളി ഗവ. യുപിഎസില്‍ ഡോ.എന്‍.ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷനായി. ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളിലും പ്രവേശനോത്സവം ഉണ്ടായിരുന്നു.
ജില്ലയില്‍ ഈ വര്‍ഷം 12,000 ത്തോളം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയതായിട്ടാണ് ലഭ്യമായ കണക്കുകള്‍ പറയുന്നത്. ആറാം പ്രവൃത്തി ദിനമായ എട്ടിന് നടക്കുന്ന തലയെണ്ണലിന് ശേഷമായിരിക്കും കൃത്യമായ കണക്ക് ലഭിക്കുകയുള്ളുവെന്ന് ജില്ലാ വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പിടിഎകളുടെ സജീവമായ ഇടപെടലുകളും ഇതിന് സഹായകമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
















