ചെങ്ങന്നൂര്‍: പ്രമുഖ ചരിത്രഗവേഷകനും കോളേജ് അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എന്‍.എം നമ്പൂതിരിയുടെ സംസ്‌കാരം നടത്തി. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് ചെങ്ങന്നൂര്‍ പുലിയൂര്‍ കിഴക്കേ നീലമന ഇല്ലത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പട്ടാമ്പി സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാളായി വിരമിച്ച ശേഷം ആലപ്പുഴ കളര്‍കോട് വെള്ളിയാട്ട് മഠത്തില്‍ മകളുടെ കൂടെയായിരുന്നു താമസം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാവിലെ 11നാണ് അന്തരിച്ചത്.
മരണ വിവരം അറിഞ്ഞ് നാടിന്റെ നാനാ ഭാഗത്തുനിന്ന് നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
തലശ്ശേരി ബ്രണ്ണന്‍, കോഴിക്കോട് ആര്‍ട്ടസ്, പാലക്കാട് പട്ടാമ്പി ഗവ. കോളേജുകളില്‍ അദ്ധ്യാപകനും തൃപ്പൂണിത്തുറ ഹില്‍പാലസ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡീനുമായിരുന്നു. സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കെ. ദാമോദരന്‍ അവാര്‍ഡ്, രേവതി പട്ടത്താനസദസ്സിന്റെ ഗവേഷണവിഭൂഷണം പുസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ നാട്ടുചരിത്രകാരന്‍ എന്ന വിശേഷണത്തിന് അര്‍ഹനായിരുന്നു.
സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, കേരള സംസ്‌കാരം- അകവും പുറവും, മാമാങ്കരേഖകള്‍, സ്ഥാനാരോഹണരേഖകള്‍, മലബാര്‍ പഠനങ്ങള്‍: സാമൂതിരിനാട്, കക്കാട്: കവിയും കവിതയും തുടങ്ങി നിരവധി ഗ്രന്ഥങ്ങളും ഇരുനൂറില്‍പരം ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
ഭാര്യ: മാന്നാര്‍ പെരിയമന ഇല്ലത്ത് സാവിത്രി അന്തര്‍ജനം. മക്കള്‍: ജയശ്രീ, വിജയശ്രീ, രാജശ്രീ. മരുമക്കള്‍; വിഷ്ണുനമ്പൂതിരി (ശബരിമല മുന്‍ മേല്‍ശാന്തി, സി-ഡാക്ക് തിരുവനന്തപുരം), ശങ്കരന്‍നമ്പൂതിരി (കേരളപോലീസ്), വാസുദേവന്‍ നമ്പൂതിരി.
കേരളത്തിന്റെ നഷ്ടം- എം.ജി.എസ്
ഡോ. എന്‍.എം. നമ്പൂതിരിയെ ആദ്യമായി പരിചയപ്പെടുന്നത് കോഴിക്കോട് ഗവ. കോളജില്‍ മലയാളം പ്രൊഫസറായിരിക്കുന്ന കാലത്താണ്. മലയാള സാഹിത്യത്തിലുള്ള താല്‍പ്പര്യം പോലെ തന്നെ, ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം ചരിത്രത്തിലും താല്‍പ്പര്യം കാണിച്ചിരുന്നു. സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍ എന്ന ഗ്രന്ഥം അദ്ദേഹത്തിലെ ചരിത്ര ഗവേഷകന്റെ തെളിവാണ്. സാമൂതിരി ചരിത്രപഠനങ്ങളില്‍ നിലവിലുണ്ടായിരുന്ന പല പോരായ്‌മകളും നികത്താനുള്ള ശ്രമമായിരുന്നു ആ പുസ്തകം.
അതിനു ശേഷവും അദ്ദേഹം ചരിത്ര ഗവേഷണ പഠന മേഖലകളില്‍ മുഴുകി. സ്ഥലനാമചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധേയമാണ്. ഐതിഹ്യങ്ങളും ഊഹാപോഹങ്ങളും കെട്ടുകഥകളും ആയിരുന്നു സ്ഥലനാമ ചരിത്ര പഠനങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ പഴയ പ്രമാണങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തി സ്ഥലനാമങ്ങളെ ചരിത്രപരമായി അപഗ്രഥിക്കുകയായിരുന്നു ഡോ. എന്‍.എം. നമ്പൂതിരി. അദ്ദേഹത്തിന്റെ പഠനങ്ങള്‍ മുഴുവന്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അതിലിടക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയത്. വലതുവശം തളര്‍ന്നത് അദ്ദേഹത്തിന്റെ പഠന പരിശ്രമങ്ങളെ ഏറെ ബാധിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയിലെ മികവ് പലരിലും അസൂയയും എതിര്‍പ്പും ഉളവാക്കി.
അവരുണ്ടാക്കിയ ബുദ്ധിമുട്ടുകളും അദ്ദേഹത്തെ ഏറെ ബാധിച്ചു. ശാരീരികവും മാനസികവുമായ സംഘര്‍ഷത്തിന്റെ ഫലമായി സംസാരശേഷി പോലും നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി ഈ സ്ഥിതിയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം അദ്ദേഹത്തെ സംബന്ധിച്ച് ഒരു മോചനമാണെങ്കിലും കേരളത്തിന്റെ സാംസ്‌കാരിക മേഖലക്ക് ഏറെ നഷ്ടമാണുണ്ടാക്കിയത്. ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിന്റെ സാംസ്‌കാരിക ചരിത്ര പഠനത്തിന് ഏറെ മുതല്‍ക്കൂട്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഏറെ ദുഃഖിക്കുന്നു.
















