മലപ്പുറം: വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ ഒഴിവാക്കിയതു തന്നെയാണന്ന് മന്ത്രി എം.എം. മണി. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാൻ സർക്കാരിനെ കിട്ടില്ല. ഉദ്യോഗസ്ഥർ ശരിയല്ലെന്നു കണ്ടാൽ ഒഴിയാൻ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജേക്കബ് തോമസിനെ നീക്കിയത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജേക്കബ് തോമസ് അഴിമതിക്കെതിരെ നിലപാടെടുത്ത ആളാണ്. പക്ഷേ, കോടതിയിൽ നിന്ന് പല വിമർശനങ്ങളും ഉണ്ടായി. അതോടെയാണ് ഒഴിയാൻ നിർദേശിച്ചത്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് തന്നെ സർക്കാർ പ്രവർത്തിക്കും. എന്നാൽ അവരെ ദൈവമായി കണ്ട് പാദസേവ ചെയ്യാനൊന്നും സർക്കാരിനെ കിട്ടില്ല.
ശരിയല്ല എന്ന് തോന്നിയാൽ മാറ്റുക തന്നെ ചെയ്യും. നല്ലത് ചെയ്താൽ അതിനെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജേക്കബ് തോമസിന് പകരം ചുമതല ഡി.ജി.പിക്ക് നൽകിയിട്ടുണ്ട്. പകരം ആളിനെ ഉടൻ തന്നെ കണ്ടെത്തുമെന്നും മണി പറഞ്ഞു.
















